ചാരുമൂട് : പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ രജതജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു. എഴുത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍, കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പ്രസിദ്ധീകരിച്ച വിവിധ രംഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ചിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചതിലൂടെ സ്വന്തം നാട് അഭിമാനപൂരിതമായി. രജതജൂബിലിയോടനുബന്ധിച്ച് സാഹിത്യപോഷിണിയുടെ സമഗ്ര സംഭാവനയായ സാഹിത്യ പുരസ്‌കാരം കെ.എല്‍. മോഹനവര്‍മ്മയില്‍ നിന്നു കാരൂര്‍ സോമന്‍ ഏറ്റുവാങ്ങി. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ കൗമാരസന്ധ്യകള്‍ കെ.എല്‍. മോഹനവര്‍മ്മ, വിശ്വന്‍ പടനിലത്തിനും സാഹിത്യസഹകരണ സംഘം പ്രസിദ്ധീകരിച്ച കടലാസ് കവിതാ സമാഹാരം സിപ്പി പള്ളിപ്പുറം, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്കും നല്‍കി പ്രകാശനം ചെയ്തു.
ഒരു സാഹിത്യകാരന് ഏതെല്ലാമാണോ ആകേണ്ടത് അതെല്ലാം സാഹിത്യം നല്‍കുമെന്ന സന്ദേശമാണ് കാരൂര്‍ സോമനിലൂടെ കാണാന്‍ കഴിയുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സിപ്പി പള്ളിപ്പുറമറിയിച്ചു. ഒരു വിദ്യാര്‍ത്ഥിയായിരിക്കെ പോലീസ് തേര്‍വാഴ്ചയ്‌ക്കെതിരെ നാടകം എഴുതി അവതരിപ്പിച്ചതിന് നക്‌സല്‍ ബന്ധം ആരോപിച്ച് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന വ്യക്തിയെ പിന്നീട് ഏവരും കാണുന്നത് ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവില്‍ നിന്ന് വിദേസ മലയാളി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന കാഴ്ചയാണ്. കാരൂരിനെപ്പോലുള്ളവര്‍ സാഹിത്യരംഗത്ത് ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലയാള ഭാഷയുടെ മഹത്വം കാരൂര്‍ സോമനിലൂടെ ലോക മാധ്യമങ്ങളില്‍ എത്തുക മാത്രമല്ല സാഹിത്യ- ശാസ്ത്ര- കായിക രംഗങ്ങളില്‍ നിന്ന് ഇരുപത്തിയഞ്ചിലധികം കൃതികള്‍ വെളിച്ചം കാണുക എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എല്‍. മോഹനവര്‍മ്മ അറിയിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഇറക്കിയ ഒളിമ്പിക് ചരിത്രം കായിക രംഗത്തിന് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. ആലപ്പുഴയ്ക്ക് അഭിമാനിക്കാന്‍ ഇതുപോലെയുള്ള മഹത് വ്യക്തികള്‍ ജന്മമെടുത്ത മണ്ണാണിത്. ആ മഹരഥന്‍മാര്‍ തുറന്നിട്ട പാതയിലൂടെയാണ് കാരൂര്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ പിറവിയെടുത്ത വിവിധ സൃഷ്ടികള്‍ വായിച്ചാലത് മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സാഹിത്യസൃഷ്ടിയുടെ മഹത്വം കുളിരും കുളിര്‍മ്മയും പ്രണയവും മാത്രമല്ല അതിനൊപ്പം മനുഷ്യത്വം കാട്ടുനീതിപോലെ ചവുട്ടിമെതിക്കുമ്പോള്‍ സാഹിത്യം അതിനെതിരെ ആഞ്ഞടിക്കുന്ന ആയുധംകൂടിയാകണമെന്നും മറുപടി പ്രസംഗത്തിന് കാരൂര്‍ വെളിപ്പെടുത്തി. ഏതൊരു സാമൂഹ്യ വിപ്ലവ മാറ്റത്തിന്റെ പിന്നിലും മുന്നിലും സാഹിത്യമുണ്ട്. കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്‍മാര്‍, കവികള്‍, എഴുത്തുകാര്‍ എന്നിവരെ അവാര്‍ഡുകള്‍ കൊടുത്തും, പദവികള്‍ കൊടുത്തും അധികാരികള്‍ അക്ഷരജയിലില്‍ പാര്‍പ്പിച്ചിരുന്നു. ഒന്നും തുറന്നെഴുതാനാകാതെ അവര്‍ വീര്‍പ്പു മുട്ടുകയാണ്. ഭാഷയോടും, സമൂഹത്തോടും നീതി പുലര്‍ത്താതെ പോകുന്നവര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാനും, ആമ്മീന്‍ പാടുവാനും പോകുന്നതല്ലേ നല്ലത്? സര്‍ക്കാരിന്റെ അധീനതയിലുള്ള അവാര്‍ഡുകള്‍പോലും അധികാരത്തിലുള്ളവര്‍ വീതം വെച്ചെടുക്കുന്ന ദയനീയാവസ്ഥായാണ് ഇന്നുള്ളത്. സ്വദേശത്തും വിദേശത്തും കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് എഴുതിച്ച് കേരളത്തിലെ പുസ്തക കച്ചവടക്കാര്‍ വഴി പുസ്തകങ്ങള്‍ പടച്ചുവിടാറുണ്ട്. ഇതൊക്കെ സാഹിത്യ കൃതികളായി രൂപപ്പെടുന്നില്ല. ഇവിടെ പുസ്തക കച്ചവടക്കാര്‍ വളരുന്നു. ഇവര്‍ അടിക്കുന്നത് തിരിച്ചറിയണം. ഈ കൂട്ടര്‍ ആത്മകഥയെഴുതി സ്വയം ആശ്വസിക്കയാണ് വേണ്ടത്. പ്രവാസികളെ അവഗണിക്കുന്നതുപോലെ വിദേശത്ത് മാതൃഭാഷയ്ക്കായി അദ്ധ്വാനിക്കുന്ന സാഹിത്യകാരന്‍മാരേയും എഴുത്തുകാരെയും മാധ്യമങ്ങളെയും അവഗണിക്കുന്നു. ഈ അവഗണയ്ക്ക് കൂട്ടുനില്ക്കുന്നതും മാതൃഭാഷയോടു കാട്ടുന്ന അനീതിയാണ്. ഈ കൂട്ടര്‍ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്നത് മലയാള ഭാഷയ്ക്ക് അപമാനമാണ്.
ഇന്‍ഡ്യന്‍ പ്രസിഡന്റ് അടുത്ത കാലത്ത് ജനങ്ങളെയിറിയച്ചത് ഇന്‍ഡ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും അധികാരത്തിലിരുന്ന് പാവങ്ങളുടെ ഖജനാവ് കൊള്ള ചെയ്തതിനൊപ്പം നിന്നിട്ട് ഇത്തരത്തില്‍ പ്രസംഗിക്കുന്നത് ഒരു പ്രസിഡന്റിന് ഭൂഷണമല്ല. ഇതുപോലെ പറയുന്നത് ജനങ്ങള്‍ പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും. രാഷട്രീയ കുപ്പായമിട്ടവര്‍ മാത്രം ഗവര്‍ണ്ണര്‍മാരും, പ്രസിഡന്റ്മാരും, ഇതര അധികാര മേലാളന്‍മാരുടെ കുപ്പായമിടുന്നതും നീതികരിക്കാവുന്ന കാര്യമല്ല. ഏതൊരു തൊഴിലിനും യോഗ്യതയനുസരിച്ചല്ലേ തൊഴില്‍ ലഭിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇവരുടെ യോഗ്യത എന്താണ്? ഈ രംഗങ്ങളില്‍ പ്രവൃത്തിക്കുവാന്‍ കരുത്താര്‍ന്ന എത്രയോ വിദ്യാസമ്പന്നരായ ന്യായാധിപന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, സാംസ്‌കാരിക നായകന്‍മാര്‍, വിവിധ രംഗങ്ങളില്‍ കഴിവുള്ളവര്‍, ശാസ്ത്രസാങ്കേതിക രംഗത്തുള്ളവര്‍ നമുക്കുണ്ട്. അവരെയൊന്നും പരിഗണിക്കാതെ മരണംവരെ അധികാരത്തിലിരിക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്ക് ഒരു മാറ്റം അനിവാര്യമാണ്. ഇന്‍ഡ്യന്‍ ജനാധിപത്യം ഏകാധിപതികളുടെ ഒരു കാഴ്ചബംഗ്ലാവായി മാറിയിരിക്കയാണ്. ജനങ്ങള്‍ വെറും കാഴ്ചക്കാര്‍, വാര്‍ദ്ധക്യം ബാധിച്ച ഈ ജനാധിപത്യം പൊളിച്ചെഴുതാതെ ഇവിടുത്തെ പാവങ്ങള്‍ക്ക് രക്ഷയില്ലെന്ന് കാരൂര്‍ സോമന്‍ അറിയിച്ചു.
ചാരുംമൂട് മാസ്റ്റേഴ്‌സ് കോളേജില്‍ വെച്ചു നടന്ന ചടങ്ങില്‍ ചുനക്കര ജനാര്‍ദ്ദന്‍ നായര്‍, വിദ്യാര്‍ത്ഥികളായ സ്റ്റെഫി സ്റ്റീഫന്‍, സ്‌നേഹാ പത്മാനന്ദന്‍ ആശംസകള്‍ അര്‍പ്പിച്ചു. കാരൂര്‍ സോമന്റെ കവിതകള്‍ കറ്റാനം ഓമനക്കുട്ടന്‍, കുറ്റിപ്പുറം ഗോപാലന്‍, കുമാരിമാരായ അഖില.എസ്, അഞ്ജലി. എം. എന്നിവര്‍ ആലപിച്ചു. കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, പടനിലം വിശ്വന്‍, വള്ളികുന്നം ജി. ഗണനാതന്‍, കറ്റാനം ഓമനക്കുട്ടന്‍, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ എന്നിവരെ കാരൂര്‍ സോമന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എ പ്ലസ് വാങ്ങിയ പതിനാലു കുട്ടികള്‍ക്കും കാരൂര്‍ സോമന്‍ ക്യാഷ് അവാര്‍ഡും സമ്മാനവും നല്‍കി ആദരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഈശ്വര പ്രാര്‍ത്ഥനയും, സ്വാഗതവും നന്ദിയും ആര്‍. ചെല്ലപ്പന്‍ രേഖപ്പെടുത്തി.
ആര്‍.ചെല്ലപ്പന്‍
സംഘാടകസമിതി കണ്‍വീനര്‍