Image

അടിച്ചുകൊന്ന സംഭവം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്‌

Published on 11 October, 2011
അടിച്ചുകൊന്ന സംഭവം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്‌
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ പോക്കറ്റടിച്ചുവെന്ന് ആരോപിച്ച് സഹയാത്രക്കാരുടെ മര്‍ദനമേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കെ.സുധാകരന്റെ ഗണ്‍മാനുമായ സതീഷാണ് ഒന്നാം പ്രതി. മൂവാറ്റുപുഴ സ്വദേശി സന്തോഷാണ് രണ്ടാം പ്രതി.

പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു (40) ആണ് ദാരുണമായി മരിച്ചത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയിലെ തൊഴിലാളിയായിരുന്നു രഘു.

സന്തോഷിന്റെ പണമാണ് ബസ്സില്‍വച്ച് രഘു പോക്കറ്റടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മര്‍ദ്ദനം. തിങ്കളാഴ്ച വൈകീട്ട് 7.30ന് തൃശ്ശൂരില്‍നിന്ന് ചടയമംഗലത്തേക്ക് പോയ ബസ്സിലാണ് സംഭവം നടന്നത്. ബസ്സിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി സന്തോഷിന്റെ പതിനായിരം രൂപ പോക്കറ്റടിച്ചുവെന്ന് ആക്ഷേപിച്ച് സംശയം തോന്നി സഹയാത്രികനായ രഘുവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ പണം തിരികെ ലഭിച്ചു. ബസ്സില്‍ വച്ചും തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇറക്കിയശേഷവും ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നു.

പോലീസെത്തി പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും ആള്‍ മരിച്ചു. സന്തോഷ് ചാലക്കുടിയില്‍ നിന്നും സതീഷ് അങ്കമാലിയില്‍ നിന്നുമാണ് ബസ്സില്‍ കയറിയതെന്ന് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക