ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രിയും ഡിഎംകെ
നേതാവുമായ ദയാനിധി മാരന് 547 കോടി രൂപ കൈക്കൂലി ലഭിച്ചെന്ന് സി.ബി.ഐ കണ്ടെത്തി.
എയര്‍സെല്‍ - മാക്‌സിസ് വിവാദ ഇടപാടില്‍ മാരന്‍ സഹോദരന്മാര്‍ക്കെതിരേ സിബിഐ
ഞായറാഴ്‌ച കേസെടുത്തിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരില്‍
ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായിരുന്ന ദയാനിധി മാരനു കേന്ദ്രമന്ത്രിസ്‌ഥാനം
ഒഴിയേണ്ടി വന്നത് എയര്‍സെല്‍ - മാക്‌സിസ് ഇടപാടു വിവാദത്തെ തുടര്‍ന്നാണ്.
മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് എയര്‍സെല്‍ കമ്പനി വില്‍ക്കാന്‍ 2006ല്‍ അന്നു
കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ നിര്‍ബന്ധിച്ചതായി മുന്‍
എയര്‍സെല്‍ മേധാവി സി. ശിവശങ്കരന്‍ വെളിപ്പെടുത്തിയിരുന്നു. മാരന്‍ സഹോദരന്മാരുമായി
അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണു മാക്‌സിസ് കമ്പനി ഉടമ. എയര്‍സെല്ലിനു യുഎഎസ്
(യൂണിഫൈഡ് ആക്‌സസ് സര്‍വീസസ്) ലൈസന്‍സ് രണ്ടുവര്‍ഷത്തോളം നല്‍കാതിരുന്ന മാരന്‍,
മലേഷ്യന്‍ കമ്പനി ഏറ്റെടുത്ത് ആറു മാസത്തിനകം ലൈസന്‍സുകള്‍ വഴിവിട്ട്
അനുവദിക്കുകയായിരുന്നു. ഇതോടെ സ്‌പെക്‌ട്രം കേസില്‍ ജയിലായ ഡി.എം.കെ നേതാക്കളുടെ
കൂട്ടത്തില്‍ മാരന്‍ സഹോദരന്മാരും ഉള്‍പ്പെടുമെന്നത് പാര്‍ട്ടിയെ വന്‍
പ്രതിരോധത്തിലാക്കി.