സുബുദ്ധിയുടെ അതിരുകള്‍ ലംഘിക്കാന്‍ അവര്‍ വരുന്നു `എഡ്‌ജ് ഓഫ് സാനിറ്റി'യുമായി
Published on 12 August, 2013
`എഡ്‌ജ് ഓഫ് സാനിറ്റി` എന്ന പേരില്‍ മലയാളത്തില്‍ ആരും പറയാത്ത വേറിട്ടൊരു കഥ
പറയുന്ന സിനിമയുമായി ഒരു പറ്റം യുകെ മലയാളികള്‍ എത്തുന്നു. 'എഡ്‌ജ് ഓഫ് സാനിറ്റി'
എന്ന പേരു പോലെ തന്നെ വളരെ സങ്കീര്‍ണ്ണമായ ഒരു ഇതിവൃത്തമാണ് ഈ സിനിമയുടേത്. ഒരു
പരിഷ്‌കൃത സമൂഹത്തില്‍ ആണ് നമ്മളെല്ലാവരും ഇന്നു ജീവിക്കുന്നത് എങ്കിലും ഇപ്പോഴും
എവിടെയൊക്കെയോ ഒരു അപരിഷ് കൃത മുഖം മൂടി ധരിച്ചു നമ്മള്‍ നടക്കാറില്ലേ? മൂന്നു
സ്‌ത്രീകളില്‍ നടക്കുന്ന വിവിധ മാനസിക വിചാരങ്ങളും അത് സമൂഹം എങ്ങിനെ നോക്കി
കാണുന്നു എന്നും, സമൂഹമല്ല സ്വന്തം മനസ്സാണ് മാറ്റങ്ങള്‍ക്കു ആദ്യം
വിധേയമാവേണ്ടതെന്ന തിരിച്ചറിവുമാണ് ഈ കഥയുടെ ഇതിവൃത്തം.
`ദി എഡ്‌ജ് ഓഫ്
സാനിറ്റി' എന്ന ഈ സിനിമയിലൂടെ ഇത്തരം ആളുകളുടെ ജീവിത സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിനു
മുന്‍പില്‍ തുറന്നു കാണിക്കാനുള്ള ശ്രമമാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍
നടത്തിയിരിക്കുന്നത് .
വേറിട്ട ചിന്തകളുമായി തന്‍റെ കന്നി സംരംഭമായ ആദ്യ
സിനിമാ സ്വപ്‌നം പൂവണിയുന്ന സന്തോഷത്തിലാണ് ഈ സിനിമയുടെ സംവിധായകനായ, യുകെയിലെ
ബാസില്‍ഡനില്‍ താമസിക്കുന്ന പാല മരങ്ങട്ടുപിള്ളി സ്വദേശിയായ ബിനോ അഗസ്റ്റിന്‍.
സിനിമയെക്കുറിച്ച് സംവിധായകന്‍: സ്വവര്‍ഗ സ്‌നേഹം ഒരു പാപമാണോ?
സ്വവര്‍ഗാനുരാഗികള്‍ക്ക് അവരര്‍ഹിക്കുന്ന മാനുഷീക പരിഗണന സമൂഹത്തില്‍ നിന്നും
ലഭിക്കുന്നുണ്ടോ? മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളക്കപെട്ട നമ്മുടെ സമൂഹം
ഇതിനെ ഒരു പാപാവസ്ഥയായി കാണാനല്ലേ എന്നും മനപൂര്‍വ്വം ആഗ്രഹിക്കുന്നത്? ഇവര ഇങ്ങനെ
ആകാന്‍ എന്താണ് കാരണം, ഇതൊക്കെയാണ് ഈ സിനിമയിലൂടെ ഞാന്‍ ചര്‍ച്ച ചെയ്യപെടാന്‍
ആഗ്രഹിക്കുന്നത്.
കാമസൂത്ര നമ്മെ
ഓര്‍മിപ്പിക്കുന്നത് പരിപാവനമായ ശാരീരിക ബന്ധത്തെയാണ്. കാമസൂത്രയുടെ വിവിധ
ഭാഗങ്ങളില്‍ സ്വവര്‍ഗ രതിയെകുറിച്ച് അദേഹം പല രീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹോമോസെക്ഷുവാലിറ്റി ഒരു പാപമായി ചിത്രീകരിക്കപെടുംബോഴും, `വികൃതി ഏവം പ്രകൃതി ` എന്ന ധാരണയില്‍ തന്നെ വാത്സ്യായനന്‍
എത്തിച്ചേരുകയാണ്. പ്രണയം പുരുഷന്, മറ്റൊരു പുരുഷനോടോ, സ്‌ത്രീക്ക് മറ്റൊരു
സ്‌ത്രീയോട് തോന്നുകയും, അതില്‍ സ്‌നേഹവും വിശ്വാസ്യതയും ഉണ്ടാകുകയും, അവര്‍
തമ്മില്‍ മനസ് തുറന്നു ആനന്ദിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ചെയ്യുന്ന ആ
പ്രവര്‍ത്തി എങ്ങനെ പാപമാക്കപ്പെടുമെന്ന് ഒന്ന് വഴി മാറി ചിന്തിക്കുവാന്‍
നമ്മളില്‍ എത്ര പേര്‍ക്കു കഴിയും? ഖജുരാഹോവിലെ ചില വാസ്‌തു ശില്‌പ്പങ്ങള്‍ അന്ന്
നിലവിലുണ്ടായിരുന്ന ജീവിതങ്ങളുടെ ഒരു പ്രതിച്ഛായ ആകാം. അര്‍ദ്ധ
നാരീശ്വര സങ്കല്‌പ്പവും ഇതിനു ഒരു ഉപോല്‍ബധനം ആകുമ്പോള്‍ ഈ ഇരുപത്തൊന്നാം
നൂറ്റാണ്ടിലും ഇത്തരം ലൈംഗീക വ്യതിയാനങ്ങള്‍ പരമപുച്ചത്തോടെ കാണുന്നതിനു പകരം
നമുക്ക് ഒരല്‍പ്പം മാന്യതയോടെ ഇത്തരം പ്രവണതകളെ നേരിട്ടുകൂടെ? നമുക്ക്
ചുറ്റുമുള്ള ഈ ന്യുന പക്ഷത്തിന്‍റെ അവകാശങ്ങള്‍ അങ്ങീകരിക്കാനൊ, പൊതു സമൂഹത്തില്‍
അന്തസ്സോടു കൂടി ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട് എന്ന് തിരിച്ചറിയേണ്ട കാലം
അതിക്രമിചിരിക്കുന്നു. കുറഞ്ഞ പക്ഷം ഇത്തരക്കാരെ തിരഞ്ഞു പിടിച്ചു ഉപദ്രവിക്കുന്ന
രീതികള്‍ക്കെങ്കിലും മാറ്റം വരേണ്ടിയിരിക്കുന്നു നമ്മുടെ നാട്ടില്‍. `ദി എഡ്‌ജ്
ഓഫ് സാനിറ്റി` എന്ന ഈ സിനിമ നിലകൊള്ളുന്നത് ഞാന്‍ മേല്‍പറഞ്ഞ അവഗണന
അനുഭവിക്കുന്ന ആ ന്യുനപക്ഷ സമൂഹത്തിനു വേണ്ടിയാണ്. അതില്‍ പൊതു ജനത്തിന്‍റെ ശബ്ദവും
കൂടി കൂട്ടിചേര്‍ക്കാനുള്ള ശ്രമമാണ് ഈ സിനിമയിലൂടെ ഞങ്ങള്‍ ലക്ഷ്യം
വയ്‌ക്കുന്നത്.
സംവിധായകന്‍റെ വാക്കുകള്‍ക്കു ഉപോല്‍ബലകമായി ഫേസ്
ബുക്കില്‍ ഈ സിനിമയെക്കുറിച്ച് നടക്കുന്ന സജീവമായ ചര്‍ച്ച തന്നെ ഇതിന്‍റെ അണിയറ
ശില്‌പ്പികളുടെ ഉദ്ദേശ ലക്ഷ്യത്തിലേക്ക് അവര്‍ അടുത്തുകൊണ്ടിരിക്കുന്നു എന്നതിന്
ഉത്തമ ഉദാഹരണമായി കാണാം .
യുക്കെ മലയാളികള്‍ക്കിടയിലെ അനുഗ്രഹീത
എഴുത്തുകാരിയായ സിന്ധു എല്‍ദോയുടെതാണ് കഥ. പച്ചയായ
മനുഷ്യ ജീവിതത്തിന്‍റെ നേര്‍ കാഴ്‌ച്ചകള്‍ക്കാണ് സിന്ധു എന്നും തന്‍റെ കഥകളില്‍
മുഖ്യ സ്ഥാനം നല്‍കാറുള്ളത്. ഈ ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപെട്ടതാണെന്നും,
ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ നമ്മുടെ മുന്‍പില്‍ കാണുന്ന അനീതികള്‍
ഒരിക്കലെങ്കിലും ഒന്ന് ചോദ്യം ചെയ്യപ്പെട്ടു എന്ന് കരുതി നമുക്ക് ഒന്നും
നഷ്ട്‌ടപെടില്ല എന്നും ഈ ചിത്രത്തിന്‍റെ കഥ നമ്മെ ഓര്‍മ്മപെടുത്തുന്നു.
ഇനി
കഥാകാരിക്ക് പറയാനുള്ളത്: വളരെ വ്യതസ്‌തമായ ഒരു കഥാ ശ്രേണി ഒരുക്കി പൊതുവേ ആരും
കാണാന്‍ ശ്രമിക്കാത്ത, സ്വന്തം വ്യക്തിത്വം തങ്ങള്‍ സ്‌നേഹിക്കുന്ന
ചുറ്റുമുള്ളവര്‍ക്കുവേണ്ടി പണയം വച്ച് പൊതു സമൂഹത്തോട് താരതമ്യം പ്രാപിക്കാന്‍
വേണ്ടി സ്വപ്‌നങ്ങള്‍ ഹോമിക്കുന്ന, എപ്പോളും അപഹാസ്യതയുടെ നിഴലില്‍, തൊട്ടു
കൂടാത്തവരും, തീണ്ടപ്പെടാത്തവരും ആയി ജീവിക്കുവാന്‍ വിധിക്കപെട്ടവരുടെ കഥയാണിത്
.
പ്രണയം, ജാതി, മത, പ്രായ, ഭേദമില്ലാതെ സംഭവിക്കുന്നു എന്ന നഗ്‌ന
സത്യം പൊതുവേ അംഗീകരിക്കുമ്പോഴും സ്വന്തം കുടുംബങ്ങളില്‍ അതുപോലെ ഒന്ന്
സംഭവിക്കുമ്പോള്‍, നമ്മള്‍ തത്ത്വം മറക്കും, ബന്ധം മറക്കും, അതുവരെ ധരിച്ചിരുന്ന
മുഖം മൂടി അഴിഞ്ഞു വീഴും..നമ്മുടെ പ്രിയപ്പെട്ടവരുടെ ഒരു ജീവന്‍ നഷ്ട്‌ടപെടാനോ
അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവരെ ഓര്‍ത്ത് നമുക്ക് കണ്ണീര്‍ പൊഴിക്കുവാനൊ
അതുമല്ലെങ്കില്‍ മറ്റൊരാളുടെ കൂടെ നമ്മള്‍ തള്ളി വിട്ടു ജീവിതം അഭിനയിക്കേണ്ടി
വരുന്ന ഒരു പങ്കാളിയോ ആയി അവര്‍ സ്വയം മാറാനോ ഒക്കെ ആണ് ഇത്തരം പിടിവാശികളും,
നിര്‍ബന്ദബുദ്ധികളും വഴിയൊരുക്കുന്നത്. അതിനെയൊക്കെ ചോദ്യം ചെയ്‌തു കൊണ്ടാണ്
ഞങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ ഈ ചലച്ചിത്രം സമര്‍പ്പിക്കുന്നത്. ഇതുവരെ
പ്രക്ഷക ഹൃദയങ്ങള്‍ കാണാത്ത, അനുഭവിക്കാത്ത ഒരു വൈകാരിക വിപ്ലവം ആയിരിക്കും ഈ സിനിമ
നല്‍കുന്നത്.
നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത ഇത്തരത്തിലുള്ള
ബന്ധങ്ങളെ വീട്ടുകാരും നാട്ടുകാരും ഒതുക്കി തീര്‍ക്കുന്ന പല വഴികളും കാടത്തം
നിറഞ്ഞതല്ലേ? ജന്മനാ സ്വവര്‍ഗ സ്‌നേഹികളല്ലാത്തവരെ ജീവിതത്തിലേക്ക്
തിരിച്ചു കൊണ്ട് വരാന്‍ നല്ല ഒരു കൌന്‌സിലിങ്ങിനു കഴിയുമായിരിക്കും, സ്‌നേഹ
പൂര്‍ണ്ണമായ ചില ഉപദേശങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചിലപ്പോള്‍
പലജീവിതങ്ങളെയും മടക്കി വരുവാന്‍ ഉതകും എന്നിരിക്കെ നമ്മുടെ `വെട്ടൊന്ന് തുണ്ടം
രണ്ടു `എന്ന കടുംപിടുത്ത ചിന്താഗതി പലപ്പോഴും പരാജയമടയുന്നു. സ്‌ത്രീകള്‍ക്ക്
പൊതുവെ വൈകാരികമായി സ്‌ത്രീകളോട് ഒരു അടുപ്പം ഉണ്ടാവാം, ചില സാഹചര്യങ്ങളില്‍
ഇത്തരം ബന്ധങ്ങളുടെ തീവ്രത വര്‍ദ്ധിക്കുകയും വൈകാരികമായ ആ അടുപ്പം ചില പ്രത്യക
സാഹചര്യങ്ങളില്‍ ലൈംഗീഗ പരമായ ഒരു ആകര്‍ഷണത്തിലെക്കു (ചിലരുടെയെങ്കിലും
അനുഭവത്തില്‍) മാറാനും ഇടയുണ്ട് എന്നുള്ള വസ്‌തുത ഈ സിനിമക്ക് ഉപോല്‍ബലകമാകുന്നു. ചില പെണ്‍കുട്ടികളില്‍ അല്ലെങ്കില്‍ ആണ്‍കുട്ടികളില്‍ അവരുടെ കൌമാര
ജീവിതത്തില്‍ലേക്ക് കാലെടുത്തു വയ്‌ക്കുന്ന വേളയില്‍ പല കാരണങ്ങള്‍ കൊണ്ടും ഇത്തരം
സ്വവര്‍ഗ സ്‌നേഹമോ, അല്ലെങ്കില്‍ ഇത്തരം ചിന്താഗതികളോ രൂപപെടുകയും കാലാന്തരത്തില്‍
അത് അവരില്‍ ശക്തമാവുകയും ചെയ്യാറുണ്ട്.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
അനുസരിച്ച് നമ്മുടെ ഇന്ത്യയില്‍ സ്വവര്‍ഗ സ്‌നേഹികളായ ആളുകളുടെ എണ്ണം ക്രമാതീതമായി
കൂടി വരികയാണ് . പക്ഷെ കൃത്യമായ ഒരു കണക്കില്ല എന്ന വസ്‌തുത ഇത്തരക്കാര്‍ക്ക്
സമൂഹം നല്‌കുന്ന അവഗണനയും, അവരോടുള്ള ഒരു രണ്ടാംതരം സമീപനങ്ങളും ആണ്
ഉയര്‍ത്തികാണിക്കുന്നത്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള നമ്മുടെ
രാജ്യത്തിന്റ്‌റെ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം വരും ഈ വിഭാഗത്തില്‍
പെടുന്നവര്‍ എന്ന് പറയുമ്പോള്‍ തന്നെ ഇവര അവഗണിക്കപ്പെടെണ്ട ഒരു സമൂഹം അല്ല എന്ന
ബോധ്യം നമ്മളില്‍ ഉണ്ടാകും. ഉണ്ടാകണം.
സ്വന്തം വ്യക്തിത്വം ജീവിത അവസാനം വരെ മറച്ചു വച്ച് അപമാനിതരായി
ജീവിച്ചു മരിക്കേണ്ട ഒരവസ്ഥയെക്കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ഒന്ന് ചിന്തിച്ചു
നോക്കിയിട്ടുണ്ടോ? ഇത്തരക്കാരെ സൃഷ്ട്‌ടിക്കുന്നതിലും നമ്മുടെ സമൂഹത്തിനു വലിയ
പങ്കില്ലേ?പുരുഷന്മാരില്‍ നിന്നുള്ള പീഡനമോ അല്ലെങ്കില്‍ സ്വന്തം വീട്ടില്‍
നിന്നുള്ള അച്ഛന്‍റെയോ ആങ്ങളമാരുടെയോ ലൈംഗീക ത്രിഷ്‌ണക്കു പാത്രീഭവിക്കേണ്ടി വന്നു
സ്വയം സ്വവര്‍ഗ സ്നെഹികളയവരും, വളരെ പ്രകൃതി സഹജമായ വികാരങ്ങളാല്‍ ജനിതകമായി
തന്നെ സ്വവര്‌ഗ്ഗനുരാഗികളായവരും, കൂടാതെ ഇപ്പോള്‍ സ്വന്തം സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി മനസ്സിനിണങ്ങിയ കൂട്ടു തേടി
കണ്ടുപിടിക്കുന്നവരും അവരോടൊത്ത് വളരെ സന്തോഷമായി തന്നെ ജീവിക്കുന്നവരും ഒക്കെ
എന്ത് കൊണ്ട് ഹോമോ സെക്ഷുല്‍ ആയി എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ?
മലയാള
സിനിമയുടെ ചരിത്രത്തില്‍ ഇത്തരം ഇതിവൃത്തം ഉള്ള നാലമത്തെ സിനിമയാണ് 'ദി എഡ്‌ജ്
ഓഫ് സാനിറ്റി'. 1978 മോഹന്‍ ചെയ്‌ത 'രണ്ടു പെണ്‍കുട്ടികള്‍', പത്മരാജന്‍റെ
'ദേശാടനകിളി കരയാറി'ല്ല ,പിന്നെ 2004 ല്‍ ലിജി ജെ പുല്ലപിള്ളി ചെയ്‌ത 'സഞ്ചാരം'. ഇതില്‍ സഞ്ചാരം ഒഴിച്ച് ബാക്കിയെല്ലാം രണ്ടു സ്‌ത്രീകളുടെ വൈകാരിക ബന്ധത്തെ
ആസ്‌പദം ആക്കിയായിരുന്നെങ്കില്‍ സഞ്ചാരം അല്‌പ്പം കൂടി കടന്നു ചിന്തിച്ചു എന്ന്
വേണം കരുതാന്‍. ആ സിനിമ കാണുമ്പോള്‍ മാത്രം ആണ് നമുക്ക് ഇത്തരം ബന്ധങ്ങളെ ഒന്നും
ഒരിക്കലും ഒരു സഹിഷ്‌ണുതയോടെ കാണാന്‍ കഴിയില്ല എന്ന് മനസിലാക്കാന്‍ കഴിയുന്നത്.
മറ്റുള്ള രണ്ടു സിനിമകള്‍ പറയാന്‍ മടിച്ചത് അവര്‍ പറയാന്‍ ധൈര്യം കാട്ടിയെങ്കിലും 'എഡ്‌ജ് ഓഫ് സാനിറ്റി' ഒരു പടി കൂടി മുന്‍പോട്ടു പോകുന്നു..ഒരു പാട്
പരിമിതികള്‍ക്കുള്ളില്‍ നിന്നും ഇത്തരം ഒരു ആശയം അത് വേണ്ടവിധത്തില്‍ കാണികളില്‍
എത്തിക്കാന്‍ ഈ സിനിമയിലെ ഓരോ അംഗങ്ങളും ഒരു മത്സരം തന്നെ
നടത്തിയിട്ടുണ്ട്.
കാമ്പുള്ള കഥയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്
ഇന്ന് യുക്കെയില്‍ നിന്നും ചിത്രീകരിക്കപെടുന്ന ഏതു മലയാള സിനിമയുടെയും അഭിഭാജ്യ
ഘടകമായ തോംസണ്‍ തങ്കച്ചെനാണ്. തോംസണ്‍ തങ്കച്ചെന്‍റെ കൈകളില്‍ ഈ സിനിമയുടെ തിരക്കഥ
തീര്‍ത്തും ഭദ്രമാണ് .
യുകെയിലെ അനുഗ്രഹീത കലാകാരന്മാരാണ് ഈ
ചിത്രത്തിന്‍റെഅണിയറയില്‍ പ്രേവര്‍ത്തിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്‌തിരിക്കുന്നത് യുകെ സൌത്ത് എന്‍ഡില്‍ നിന്നുള്ള
അബി എബ്രഹാമാണ്. ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങളും ഓണ പാട്ടുകല്‍ക്കും സംഗീതം
നല്‍കിയ പരിചയ സമ്പത്തുമായനു അഭി ഇതിനു പശ്ചാത്തല സംഗീതം
ഒരുക്കുന്നത്.
ക്യാമറ സുധി
വല്ലച്ചിറയും, ജൈസണ്‍ ലോരെന്‌സും, സന്തോഷ്‌മാത്യുവും ചേര്‍ന്നാണ്. മനോഹരമായ രണ്ടു ഗാനങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ . ജിലു ജോസഫിന്‍റെ കവിത
തുളുമ്പുന്ന വരികള്‍ക്ക് സംഗീത സംവിധാനം ബോന്‍മൌത്തിലെ
സന്തോഷ് മാത്യു ആണ് .യു ട്യുബില്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ദീപാ സന്തോഷാണ്. എഡിറ്റിംഗ് സോബിയും .
അടുത്തിടെ ഇറങ്ങിയ
കുന്താപുര എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ അരങ്ങേറിയ ചിപ്പി ജോയിയും
കൂടാതെ ബീ ബീ സീ ചാനലുകളിലും ഒട്ടനവധി നൃത്ത വേദികളിലും തിളങ്ങിയ ഫേസ് ഓഫ്
യൂറോപ്പ് 2012 വിജയിയുമായ ആരതി മേനോനും കൂടാതെ സിന്ധു എല്‍ദോയും, കനേഷ്യസ്
അത്തിപ്പോഴിയില്‍, പ്രവീണ്‍ ആന്‍റെണി, ജോജി ജോയ്, മാത്യൂസ് കവളകാട്ടു എന്നിവരെ
കൂടാതെ ഏതാനും ബാലതാരങ്ങളും വെള്ളിത്തിരയില്‍ അണിനിരക്കുന്നു. ബിനോ
അഗസ്റ്റിന്‍ന്‍റെ സംവിധാന മികവില്‍ അണിഞ്ഞൊരുങ്ങുന്ന, കുടുംബ പ്രേക്ഷകരെയും
വിവിധയിനം ഫിലിം ഫെസ്റ്റിവലുകളെയും ലക്ഷ്യമിട്ട് നിര്‍മ്മിച്ച `ദി എഡ്‌ജ് ഓഫ്
സാനിട്ടി` ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി,സുബുദ്ധിയുടെ അതിരുകള്‍ ലംഘിക്കാന്‍
ഓണത്തിനു നിങ്ങളെ തേടിയെത്തും.
http://www.youtube.com/watch?v=afbOjsQPa9M
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല