Image

അധ്യാപകന്‌ മര്‍ദ്ദനമേറ്റസംഭവം വഴിത്തിരിവില്‍; യുവതിയെ ചോദ്യം ചെയ്യും

Published on 03 October, 2011
അധ്യാപകന്‌ മര്‍ദ്ദനമേറ്റസംഭവം വഴിത്തിരിവില്‍; യുവതിയെ ചോദ്യം ചെയ്യും
കൊല്ലം: ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപന്‌ ക്രൂരമര്‍ദ്ദനമേറ്റ സംഭവം വഴിത്തിരിവില്‍. കേസുമായി ബന്ധപ്പെട്ട്‌ കൊല്ലം കടയ്‌ക്കല്‍ സ്വദേശിനിയായ യുവതിയെ പോലീസ്‌ ചോദ്യം ചെയ്യും. അധ്യാപകനും യുവതിയും തമ്മില്‍ നിരന്തരം ഫോണ്‍ ചെയ്യാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യലെന്ന്‌ അറിയുന്നു.

അധ്യാപകന്റെ മൊബൈല്‍ ഫോണിലേക്കും പുറത്തേക്കുമുള്ള കോളുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണു യുവതിയെ വിളിച്ചിട്ടുള്ളതായി പോലീസിന്‌ സൂചന ലഭിച്ചത്‌. കടയ്‌ക്കലില്‍ താന്‍ പോയിട്ടില്ലെന്നാണു പോലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ പറഞ്ഞത്‌.

യുവതി ഇപ്പോള്‍ തന്നെ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്‌. ഇവരെക്കുറിച്ചു പോലീസ്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്‌.യുവതിയുമായുള്ള അടുപ്പത്തില്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്ന ചിലരാണു സംഘടിതരായി ആക്രമിച്ചതെന്ന അഭ്യൂഹങ്ങളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്‌.

എന്നാല്‍, മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും കടയ്‌ക്കല്‍ സ്വദേശിയായ ജോത്സ്യന്‍ ശ്രീകുമാറിനേയും മകന്‍ സതീശനേയും ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അധ്യാപകന്‍ കടയ്‌ക്കലില്‍ പോയിരുന്നതായി തെളിവ്‌ ലഭിച്ചത്‌. ഇതിനിടെ ജ്യോത്സനെ കേസില്‍ നിന്ന്‌ ഒഴിവാക്കുമെന്നും പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക