ഹ്യൂസ്റ്റന്‍: ഇന്ത്യാഗവണ്മെന്റ് സമീപകാലത്തായി ഏര്‍പ്പെടുത്തിയ ഒ.സി.ഐ. കാര്‍ഡ്
പുതുക്കല്‍ തുടങ്ങിയ ദുരൂഹവും യുക്തിശൂന്യവും നൂലാമാലകള്‍ കലര്‍ന്നതും മറ്റനവധി
പ്രവാസി വിരുദ്ധ നയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമെതിരായ വിശദീകരണവും
ബോധവല്‍ക്കരണവുമായി ഫോമായുടെ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍
7-ാംതീയതി വൈകുന്നേരം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ `കേരളതനിമ' ഇന്ത്യന്‍
റസ്റ്റോറണ്ടില്‍ സമ്മേളനം നടത്തി.
സമീപദിവസങ്ങളില്‍ ഹ്യൂസ്റ്റനിലുണ്ടായ
വന്‍തീപിടുത്തത്തില്‍ തീ അണയ്‌ക്കാനെത്തിയ ഫയര്‍ ഫൈറ്റേഴ്‌സിലെ അംഗങ്ങളായ
മരണമടഞ്ഞവര്‍ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റിംഗ് ആരംഭിച്ചത്.
തീപിടുത്തത്തില്‍ ഹ്യൂസ്റ്റനിലെ അനവധി കെട്ടിടങ്ങള്‍ക്കൊപ്പം ഇന്ത്യന്‍
ഉടമസ്ഥതയിലുള്ള `ഭോജന്‍' എന്ന ഇന്‍ഡ്യാ റസ്റ്റോറണ്ടും കത്തി നശിച്ചിരുന്നു.
ഹ്യൂസ്റ്റന്‍ ഫയര്‍ ഫൈറ്റേഴ്‌സ് ഫണ്ടിലേക്ക് അവിടെ കൂടിയവര്‍ സംഭാവനകള്‍
നല്‍കുകയുമുണ്ടായി. അതിനു ശേഷമാണ് ഒ.സി.ഐ. കാര്‍ഡ് - പ്രവാസി വിഷയങ്ങളെ
ആസ്‌പദമാക്കിയ യോഗത്തിലേക്ക് കടന്നത്.
വ്യക്തികളും സംഘടനകളും നിരവധി തവണ
ഇന്ത്യാഗവണ്മെന്റ് അധികാരികളെ അവരുടെ ജനവിരുദ്ധവും പ്രവാസി വിരുദ്ധവുമായ
പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും പറ്റി പ്രതികരിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവരുടെ
നിഷേധാത്മകവും നിഷ്‌ക്രിയത നിറഞ്ഞതുമായ നടപടികളെ യോഗം ശക്തിയായി അപലപിച്ചു. പ്രവാസി
പീഡനം വഴിയും പ്രവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതും വഴി ഇന്ത്യയും ഇന്ത്യാ
ഗവണ്മെന്റും വന്‍ വിദേശ നാണ്യനിക്ഷേപങ്ങളേയും, സാധ്യതകളേയുമാണ്
കൊട്ടിയടക്കുന്നതെന്ന് ഫോമാ സമ്മേളനം വിലയിരുത്തി.
ഒ.സി.ഐ. കാര്‍ഡ്
എന്നത് ആജീവനാന്ത വിസയാണ്. അത് 20 വയസ്സിനുശേഷവും 50 വയസ്സിനുശേഷവും
പുതുക്കണമെന്നുള്ള പുതിയ നിബന്ധന അശാസ്‌ത്രീയവും അസ്വീകാര്യവുമാണ്. ഓരോ പുതിയ
പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും ഒ.സി.ഐ. കാര്‍ഡിലെ യു. വിസ കൂടെ .പുതിയ
പാസ്‌പോര്‍ട്ടില്‍ കുത്തി ചേര്‍ക്കുക എന്നതും അതിനായിട്ടുള്ള തുടര്‍ ഡോക്യുമെന്ററി
നടപടികളും ഓരോ ഓഫീസുകള്‍ കൈമാറിയുള്ള ബ്യൂറോക്രസി നടപടികളും കാലതാമസവും ഫീസും
പ്രവാസികളെ കുറച്ചൊന്നുമല്ല വലക്കുന്നത്. ഇന്ത്യാ ഗവണ്മെന്റിനുതന്നെയൊ, ഇന്ത്യന്‍
കൗണ്‍സിലേറ്റുകളിലൊ ഇതിനെ പറ്റിയ വ്യക്തമായ ധാരണകളൊ, വിശദീകരണങ്ങളോ ഇല്ല.
കൗണ്‍സിലേറ്ററിലെ വെബ്‌സൈറ്റുകളില്‍ പോലും വ്യത്യസ്‌ത വിശദീകരണങ്ങളാണ്.
കൗണ്‍സിലേറ്റ് ഉദ്യോഗസ്ഥരും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല. ഉദ്യോഗസ്ഥരെ
ഫോണില്‍ കിട്ടാന്‍ പ്രയാസം. കിട്ടിയാല്‍ പരസ്‌പരം പഴിചാരല്‍ മാത്രം.
കത്തുകള്‍ക്കും, ഇമെയിലുകള്‍ക്കും കാര്യമായ മറുപടികള്‍ കിട്ടാറില്ല. പ്രവാസി
മന്ത്രിയോടു തന്നെ ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. അത് ആഭ്യന്തര വകുപ്പിന്റെ
അല്ലെങ്കില്‍ ധനകാര്യ വകുപ്പിന്റെ അല്ലെങ്കില്‍ സ്റ്റേറ്റ് ഗവണ്മെന്റിന്റെ
പരിധിയിലാണ് എന്ന ഒഴുക്കന്‍ മറുപടിയാണ് ലഭ്യമാകുക. എതു മന്ത്രാലയത്തിന്റെ
പരിധിയിലായാലും അതെല്ലാം ഏകീകരിക്കാനും പ്രവാസികള്‍ക്കായി അതാതു മന്ത്രാലയവുമായി
പ്രവര്‍ത്തിക്കാനും സഹായിക്കാനുമായിട്ടല്ലെ ഈ പ്രവാസികാര്യ വകുപ്പും മന്ത്രിയും?
പ്രവാസികാര്യ വകുപ്പിന് അതുകഴിയില്ലെങ്കില്‍ ആ വകുപ്പും മന്ത്രാലയവും ഇല്ലാതാക്കി
ഖജനാവിലെ ചെലവു കുറച്ചുകൂടെയെന്നാണ് യോഗം ചോദിച്ചത്. മന്ത്രാലയങ്ങളും
കൗണ്‍സിലേറ്റും ഉദ്യോഗസ്ഥരും പരസ്‌പരം കൈചൂണ്ടുന്നതും കൈകഴുകുന്നതും ഒട്ടും
ആശാവഹമല്ല.
ഒ.സി.ഐ. കാര്‍ഡ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെടുത്താതെ
അക്ഷരാര്‍ത്ഥത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ തന്നെയായിരിക്കണം. ഒ.സി.ഐ.
കാര്‍ഡ് എന്നത് കാര്‍ഡ് ഹോള്‍ഡറുടെ ഇന്ത്യയിലെ വിവിധ അവകാശങ്ങള്‍ക്കും
സേവനങ്ങള്‍ക്കുമുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡു തന്നെയായിരിക്കണം. അതിന്റെ
നിയമപരമായ വാലിഡിറ്റി എല്ലാ ഗവണ്മെന്റ്, പ്രൈവറ്റ് ഏജന്‍സികള്‍ക്കും അംഗീകൃത
ഡോക്യുമെന്റാണെന്നതിന്റെ ബോധവല്‍ക്കരണം നടത്തണം. നിലവില്‍ ഒ.സി.ഐ. കാര്‍ഡ്
ഉപയോഗിച്ച് ഒരു മൊബൈല്‍ ഫോണ്‍ പോലും എടുക്കാന്‍ സാധ്യമല്ല. ആ നില മാറണം.
അതിനാലാണ് എല്ലാ ഏജന്‍സികള്‍ക്കും നോട്ടിഫിക്കേഷനും, ബോധവല്‍ക്കരണവും
കൊടുക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമങ്ങളും
ചാര്‍ജ്ജുകളും നിര്‍ത്തലാക്കണം. പ്രവാസിയുടെ നാട്ടിലെ സ്വത്തിന് നിയമപരമായ
സംരക്ഷണം നല്‍കണം. അവരുടെ സ്വത്തുക്കള്‍ പല തരത്തില്‍ കബളിപ്പിച്ച്
തട്ടിയെടുക്കുന്ന ധാരാളം സാഹചര്യങ്ങള്‍ നിലവിലുണ്ട്. അതിവേഗ കോടതി വഴിയാണ് അവരുടെ
കേസുകള്‍ തീര്‍പ്പാക്കേണ്ടത്. പ്രവാസികള്‍ക്ക് അര്‍ഹമായതും ന്യായമായതുമായ
അവകാശങ്ങളും ആവശ്യങ്ങളും മാത്രമാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്. അത്
നേടിയെടുക്കാനായിട്ടുള്ള ആക്ഷന്‍ പരിപാടികളുമായി ഫോമാ മുന്നോട്ടു പോകുമെന്ന് യോഗം
തീരുമാനിച്ചു. ഫോമായുടെ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബേബി
മണക്കുന്നേല്‍ മോഡറേറ്ററായ യോഗത്തില്‍ ഈശൊ ജേക്കബ്, എ.സി. ജോര്‍ജ്, കെ.പി.
ജോര്‍ജ്, ശശിധരന്‍ നായര്‍, ജോയി എന്‍. സാമുവല്‍, എം.ജി. മാത്യു, ബാബു സക്കറിയ,
തോമസ് മാത്യു, ഏലിയാമ്മ വര്‍ക്ഷീസ്, റെജി കോട്ടയം, തോമസ് ഓലിയാന്‍കുന്നേല്‍,
എസ്.കെ. ചെറിയാന്‍, വല്‍സന്‍ മഠത്തിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോമാ
അംഗങ്ങളും പ്രവര്‍ത്തകരും പൊതുജനങ്ങളുമായി ധാരാളം പേര്‍ ഈ ബോധവല്‍ക്കരണ
സമ്മേളനത്തിലും പ്രതിഷേധത്തിലും പങ്കെടുത്തു.