Image

യുവാവിനെ ബോംബ്‌ വെച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്‌ പ്രണയം എതിര്‍ത്തതിനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 25 April, 2013
യുവാവിനെ ബോംബ്‌ വെച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്‌ പ്രണയം എതിര്‍ത്തതിനെന്ന്‌ റിപ്പോര്‍ട്ട്‌
കോവളം: ഇന്ന്‌ പുലര്‍ച്ചെ പണിസ്ഥലത്ത്‌ ഉറങ്ങുകയായിരുന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ യുവാവിന്റെ സഹോദരിയുമായി പ്രതിക്കുണ്ടായിരുന്ന പ്രണയത്തെ എതിര്‍ത്തതിനാലാണെന്ന്‌ റിപ്പോര്‍ട്ട്‌.

വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം കോളനിയിലെ ഷൈജുവിനെയാണ്‌ (27) വിഴിഞ്ഞം പഴയപള്ളിക്ക്‌ സമീപം താമസിക്കുന്ന എഡ്വിന്‍ ബോംബ്‌ വച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്‌. തലച്ചോര്‍ തകര്‍ന്ന ഷൈജു മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്‌.

ഷൈജു പണിയെടുക്കുന്ന സ്ഥലത്തെ ഷെഡില്‍ കിടന്നുറങ്ങുമ്പോള്‍ തലയ്‌ക്കരികെ നാടന്‍ബോംബ്‌ കത്തിക്കുകയായിരുന്നു. ഉഗ്രശബ്ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ ഷൈജുവിനെ ആശുപത്രിയിലെത്തിച്ചത്‌.

ബോംബ്‌ വച്ച എഡ്വിന്റെ സഹോദരന്‍ ആല്‍ബിനെ കുറച്ച്‌ നാള്‍ മുമ്പ്‌ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതൊരു ആത്മഹത്യയാണെന്ന്‌ പൊലീസും അതേസമയം, ആല്‍ബിനെ കൊന്നതാണെന്ന്‌ എഡ്വിനും വാദിച്ചിരുന്നു. ഷൈജുവിന്റെ സഹോദരിയുമായി ആല്‍ബിന്‍ പ്രണയത്തിലായിരുന്നുവെന്നും ഷൈജുവാണ്‌ ഇവരുടെ വിവാഹം നടത്താന്‍ തടസം നില്‍ക്കുന്നതെന്ന്‌ കരുതിയാണ്‌ കൊലപാകത്തിന്‌ പ്രതി ശ്രമിച്ചത്‌.

ബോംബ്‌ പൊട്ടിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടിച്ച്‌ പൊലീസിന്‌ കൈമാറുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക