Image

സൗദിയിലുള്ള മലപ്പുറത്തുകാര്‍; കേരളത്തില്‍ അതേ ജോലി ചെയ്യുന്ന ബംഗാളി - മൊയ്തീന്‍ പുത്തന്‍‌ചിറ

Published on 29 March, 2013
സൗദിയിലുള്ള മലപ്പുറത്തുകാര്‍;  കേരളത്തില്‍ അതേ ജോലി ചെയ്യുന്ന ബംഗാളി - മൊയ്തീന്‍ പുത്തന്‍‌ചിറ

ഗള്‍ഫില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നുചോദിച്ചാല്‍ നമ്മുടെ കേന്ദ്ര സര്‍ക്കാറും പ്രവാസികാര്യവകുപ്പും മേലോട്ടുനോക്കും. സൗദിയില്‍ എത്ര മലയാളികളുണ്ട് എന്നുചോദിച്ചാലും തഥൈവ. കേരളത്തില്‍നിന്ന് എത്രപേര്‍ വര്‍ഷംതോറും ഗള്‍ഫിലേക്കുപോകുന്നുവെന്നതിന്റെ കണക്ക് ആരുടെയും കൈയിലില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കുപോലും അറിയില്ല, എത്ര ഇന്ത്യക്കാര്‍ അതാതുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം. വിമാനത്താവളങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന കണക്കും സര്‍ക്കാരിതര ഏജന്‍സികളുടെ സര്‍വേകളുമാണ് ഏകദേശ എണ്ണം നല്‍കുന്നത്. പ്രവാസികളുടെ പ്രാഥമിക വിവരം പോലും കൈയിലില്ലാത്ത ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെയാണ്, സൗദി അറേബ്യയിലെ ആറു ലക്ഷം മലയാളി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ പോകുന്നത്?

പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത പ്രവാസികാര്യവകുപ്പിനെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് മുഖ്യമന്ത്രിക്കും തോന്നിക്കാണണം. 'സൗദിയിലെ മലയാളികളെ അവിടെത്തന്നെ പുനരധിവസിപ്പിക്കും' എന്ന മരമണ്ടത്തരം ഒരു ചാനലിലൂടെ നമ്മുടെ പ്രവാസികാര്യവകുപ്പു മന്ത്രി തട്ടിവിടുന്നതു കേട്ടപ്പോള്‍ ഈ മന്ത്രിക്ക് ഇത്രയും വിവരമില്ലാതായിപ്പോയോ എന്നു തോന്നി.   സൗദിയില്‍ ഇപ്പോള്‍ ഇന്ത്യക്ക് നടത്താന്‍ കഴിയുന്ന ഏറ്റവും വലിയ ഇടപെടല്‍, തിരിച്ചുവരുന്നവര്‍ക്ക് എംബസി മുഖേന ഔട്ട് പാസ് നല്‍കുക എന്നതുമാത്രമാണ്. നിയമക്കുരുക്കില്‍നിന്നും തടവുശിക്ഷയില്‍നിന്നും പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്നതുമാത്രം. മറ്റൊന്നും സൗദിയില്‍ ഇന്ത്യക്ക് ചെയ്യാനാകില്ല. കാരണം, സ്വദേശിവത്ക്കരണം  ജി.സി.സി രാജ്യങ്ങള്‍ നയമായി സ്വീകരിച്ച കാര്യമാണ്. ഇതിന് രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്.

തൊഴില്‍രഹിതരായ സ്വദേശി യുവാക്കളുടെ വളര്‍ന്നുവരുന്ന അസംതൃപ്തിയും പ്രതിഷേധവുമാണ് സ്വദേശിവല്‍ക്കരണത്തിന് ഗള്‍ഫ് ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ഈ അസംതൃപ്ത യുവസമൂഹമാണ് നേതൃത്വം നല്‍കിയത്. ജി.സി.സിയില്‍ ബഹ്റൈനിലാണ് യുവാക്കള്‍ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങിയത്. ജനാധിപത്യപരമായി മുന്നോട്ടുപോയ പ്രക്ഷോഭത്തിന്റെ ഒരു മുദ്രാവാക്യം തൊഴില്‍ എന്നതായിരുന്നു. അമേരിക്കയോട് അമിതവിധേയത്വം പ്രകടിപ്പിക്കുന്ന ബഹ്റൈന്‍ ഭരണകൂടം നടപ്പാക്കുന്ന നവലിബറലിസത്തിന്റെ ഇരകളായി തങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് യുവാക്കളെ തെരുവിലേക്ക് വലിച്ചിഴച്ചത്. ബഹ്റൈന്‍ പ്രക്ഷോഭത്തെ ആയുധം കൊണ്ട് അടിച്ചമര്‍ത്താന്‍ ആദ്യം സൈന്യത്തെ അയച്ചത് സൗദി അറേബ്യയാണെന്നുകൂടി ഓര്‍ക്കുക. മാത്രമല്ല, ബഹ്റൈന്‍ പ്രക്ഷോഭത്തെ വെറും സുന്നി- ഷിയ പ്രശ്നമാക്കി മാറ്റാനും സൗദി ശ്രമിച്ചു. ജനാധിപത്യത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ള, മൂലധന സാമ്രാജ്യത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഏറ്റവും ഭീഷണിയാകുക തങ്ങള്‍ക്കാണെന്ന് സൗദി ഭരണകൂടം തിരിച്ചറിഞ്ഞു. ബഹ്റൈനില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് സൗദിയിലും ചെറിയ തോതില്‍ പ്രക്ഷോഭസൂചനകള്‍ കണ്ടപ്പോള്‍ തന്നെ അത് അടിച്ചമര്‍ത്തുകയും ചെയ്തു.

ഇതേതുടര്‍ന്നാണ്, ജി.സി.സി ഭരണകൂടങ്ങള്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുംവിധമുള്ള തൊഴില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഉദാരമാക്കി ബഹ്റൈനില്‍ ഇതിന് തുടക്കമായി. ജി.സി.സി രാജ്യങ്ങളുടെ ബജറ്റുകളില്‍ മില്യന്‍ കണക്കിന് പണം തൊഴില്‍രഹിതര്‍ക്കുള്ള പദ്ധതികള്‍ക്കായി നീക്കിവെച്ചു. വിദേശി തൊഴില്‍ റിക്രൂട്ടുമെന്‍റിന് കടിഞ്ഞാണിട്ടു. യു.എ.ഇയും ഖത്തറും കുവൈത്തുമെല്ലാം ഇത്തരം നിയന്ത്രണങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്. എന്നാല്‍, സൗദിയില്‍ പ്രശ്നം രൂക്ഷമായപ്പോഴാണ് കേരള സര്‍ക്കാര്‍ ഉണര്‍ന്നത്. കാരണം, ആറുലക്ഷം മലയാളികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്. ഏറെയും പുതിയ നിയമം കര്‍ശനമാക്കിയാല്‍ തിരിച്ചുവരേണ്ടിവരുന്നവര്‍. ഗ്രോസറി കടകള്‍, റസ്റ്റോറന്‍റുകള്‍, പച്ചക്കറി കടകള്‍, തയ്യല്‍ക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഫര്‍ണീച്ചര്‍ കടകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. പുതിയ നിയമത്തിന്റെ ഇരകള്‍. ഇവരിലേറെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്.

ലേഖകനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൗദി മലയാളിയായിരുന്നു. അന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വിമാനത്താവളവും അനുബന്ധ സ്ഥാപനങ്ങളുടേയും പണികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ബഹുഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഇതര രാജ്യക്കാരായിരുന്നു. അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതും യു.പി., രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ . അമേരിക്കന്‍ ബെക്റ്റലിന്റെ കീഴില്‍ ഒരു സൗദി കമ്പനിയായിരുനു എയര്‍പോര്‍ട്ട് ഫര്‍ണിഷിംഗ് ഏറ്റെടുത്ത് നടത്തിയിരുന്നത്.  അന്ന്  ഓഫീസ് മാനേജരായിരുന്ന മലയാളിയായ വിന്‍സന്റ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ മനസ്സിലോടിയെത്തുന്നത്. 'ഈ കൊയ്ത്ത് അധികകാലം നീണ്ടു നില്‍ക്കുകയില്ല. ഇവിടെ തൊഴില്‍ പ്രശ്നം രൂക്ഷമാകുന്ന ഒരു സമയം വരും. അന്ന് നമ്മള്‍ മലയാളികള്‍ കരയിലും കടലിലുമല്ലാത്ത അവസ്ഥയിലാകും' എന്ന്. ഇപ്പോള്‍ സൗദിയിലെ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളായി സൗദിയിലെ ഖസീമില്‍ ബിസിനസ്സ് നടത്തുന്ന സഹോദരനെ രണ്ടു ദിവസം മുന്‍പ് പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞയുടന്‍ ഞാന്‍ ഫോണ്‍ ചെയ്തു. ഒരു സൗദിയുടെ പേരില്‍ ലൈസന്‍സുള്ള കടയാണ് നടത്തുന്നതെങ്കിലും സ്പോണ്‍സര്‍ മറ്റൊരാളാണ്. നിയമം പ്രാബല്യത്തിലായതിന്റെ പിറ്റേ ദിവസം രാവിലെ 4 മണിക്കാണ് താമസ സ്ഥലത്തുനിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നാണ് പറയുന്നത്. പക്ഷെ, സ്പോണ്‍സര്‍ ഉടനെ സ്ഥലത്തെത്തി വേണ്ടതു ചെയ്തതുകൊണ്ട് വിട്ടയച്ചു. ഒരു സൗദിയെ ജോലിയില്‍ നിയമിക്കാനുള്ള വരുമാനമൊന്നും കടയില്‍ ഇല്ല എന്നാണ് അവന്‍ പറയുന്നത്.

സൗദിയിലെ പ്രശ്നം തൊഴിലാളികളേക്കാള്‍ ചെറുകിട തൊഴിലുടമകളെ ബാധിക്കുന്നതാണ്. പതിനായിരക്കണക്കിന് മലയാളികള്‍ രണ്ടും മൂന്നും തൊഴിലാളികളെ വെച്ച് മേല്‍പ്പറഞ്ഞ തരത്തിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ പ്രതിമാസ വരുമാനം 4000- 5000 റിയാലാണ്. രണ്ട് തൊഴിലാളികള്‍ക്ക് 1500- 2000 റിയാല്‍ വീതം ശമ്പളം കൊടുത്താല്‍ ബാക്കി തൊഴിലുടമക്ക് കിട്ടുന്ന ലാഭം വെറും 1000 റിയാലാണ്. പുതിയ നിയമമനുസരിച്ച്, ഈ സ്ഥാപനങ്ങളില്‍ 3000 റിയാല്‍ ശമ്പളത്തിന് ഒരു സൗദി പൗരനെ കൂടി വച്ചാല്‍ സ്ഥിതി  എന്താകും? കട പൂട്ടാതെ അയാള്‍ക്ക് നിവൃത്തിയില്ല. ഇങ്ങനെ പതിനായിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങളും അവയിലെ മലയാളി തൊഴിലാളികളുമാണ് വഴിയാധാരമാകുന്നത്. പുതിയ നിയമം അനുസരിക്കാമെന്നുവച്ചാലോ? മാസം 3000 റിയാലിന് ജോലി ചെയ്യാന്‍ ഒരു സൗദി പൗരനെ നിങ്ങള്‍ക്ക് കിട്ടുമോ? ഇല്ല. അതുകൊണ്ട്, നിയമം കര്‍ശനമാക്കിയാല്‍ കട അടച്ചുപൂട്ടി നാട്ടിലേക്കുവരേണ്ടിവരും. സൗദിയിലെ മൂന്നുലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങളില്‍ ഒന്നിലും സ്വദേശികള്‍ ജോലി ചെയ്യുന്നില്ല. ഇവയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.

സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ നിയമം ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹിന്റെ ഉറപ്പുമാത്രമാണ് ഈ സന്ദര്‍ഭത്തിലെ ഏക പ്രതീക്ഷ. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്ന് മാസത്തിനകം 180,000 സ്ഥാപനങ്ങള്‍ പുതിയ നിയമം നടപ്പാക്കിയിട്ടുണ്ടെന്നാണ് സൗദിയിലെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി പോലെയാണ് 'ഗോസി'യും. പക്ഷെ, ഒരു വ്യത്യാസം മാത്രം. അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നതുപോലെ വിദേശികള്‍ക്ക് ലഭിക്കുകയില്ല. തിരിച്ചു വരാന്‍ ഉദ്ദേശമില്ലാതെ ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ അക്കൗണ്ടില്‍ ഉള്ള തുക ഒരുമിച്ച് നല്‍കും. സ്വദേശികള്‍ക്ക് ഈ നിയമം ബാധകമല്ല.

മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്; നിയമവിരുദ്ധമായി ഗള്‍ഫില്‍ എത്തുന്നവരെ പ്രവാസിയായി കരുതാനാവില്ല. ഇന്ത്യയിലായാലും നിയമവിരുദ്ധമായി താമസിക്കുന്നത് കുറ്റമാണ്.അവരെ തിരിച്ചയക്കും. ഏത് രാജ്യവും ചെയ്യുന്ന നടപടിയാണിത്. അതുകൊണ്ട് സൗദിയില്‍നിന്നുള്ള തിരിച്ചുവരവ് അനിവാര്യതയായി അംഗീകരിക്കുക മാത്രമാണ് കേരള- കേന്ദ്ര സര്‍ക്കാറുകള്‍ക്ക് ചെയ്യാനുള്ളത്. ഈ സര്‍ക്കാറുകളുടെ ഇടപെടല്‍ സൗദിയിലല്ല വേണ്ടത്, കേരളത്തിലാണ്. പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിമാര്‍, സ്വന്തം ഉറപ്പുകളുടെ നിഷ്ഫലതയോര്‍ത്ത് ലജ്ജിക്കണം. പ്രവാസികള്‍ അയക്കുന്ന കോടികളുടെ നേട്ടം ഒരുളുപ്പുമില്ലാതെ പങ്കിടുന്ന സര്‍ക്കാറുകള്‍ അവര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. 1995 മുതല്‍ സ്വദേശിവത്കരണ നയം സൗദിയിലുണ്ട്. 2008ല്‍ അത് ശക്തമാക്കുകയും ചെയ്തു. ഇത്രയും കാലം കിട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ഒപ്പം, പ്രവാസികളുടെ വരുമാനം കൊള്ളയടിച്ച് ജീവിക്കുന്ന കേരളത്തിലെ ആശ്രിതസമൂഹവും നെഞ്ചില്‍ കൈവെച്ച് ആത്മപരിശോധന നടത്തണം, തങ്ങളുടെ കുടുംബത്തിലെ പ്രവാസി അംഗത്തിനുവേണ്ടി തങ്ങള്‍ എന്തു ചെയ്തു എന്ന്.

സ്വന്തം കുടുംബം സംരക്ഷിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച് നാട് വിടേണ്ടിവന്നവരാണ് ഗള്‍ഫ് പ്രവാസികള്‍ . സ്വന്തം കുടുംബാംഗവും സ്വന്തം പൗരനും വിദേശത്തേക്ക് എന്ത് തൊഴിലിനാണ് പോകുന്നത്, അവിടെ എങ്ങനെയാണ് അയാള്‍ ജീവിക്കുക എന്നീ ഉദ്ക്കണ്ഠകള്‍ കുടുംബത്തിനും സര്‍ക്കാറിനും വേണ്ടതാണ്. എന്നാല്‍, പ്രവാസികളെ സൗകര്യപൂര്‍വം മറക്കുകയും അവരയക്കുന്ന പണത്തെ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് കുടുംബങ്ങളും സര്‍ക്കാറും അരനൂറ്റാണ്ടിനിടെ മറ്റൊന്നും ചെയ്തിട്ടില്ല. ഈ കൊടുംകൃതഘ്നതയാണ് പ്രവാസികളുടെ ജീവിതത്തെ ഇത്രമേല്‍ ആലംബഹീനമാക്കിയത്. എത്ര ദുരിതജീവിതമായാലും പോയി പണം വാരുന്ന യന്ത്രമാകൂഎന്ന് ഓരോ കുടുംബവും ഓരോ പ്രവാസിയെയും നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. സ്വന്തം കുടുംബങ്ങളുടെ തീരാത്ത പ്രാരാബ്‌ധങ്ങളില്‍ കുടുങ്ങി പ്രവാസിക്ക് ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ ഗള്‍ഫില്‍ കഴിയേണ്ടിവരും. മറുഭാഗത്ത്, വിദേശത്ത് തൊഴിലെടുക്കാന്‍ പോകുന്നവര്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന പ്രാഥമികമായ ചോദ്യം പോലും സര്‍ക്കാര്‍ പ്രവാസിയോട് ചോദിക്കാറില്ല. അവര്‍ക്ക് ഒരുതരത്തിലുള്ള പരിശീലനവും നല്‍കില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണവുമില്ല. അങ്ങനെ പ്രവാസികളുടെ അനാഥത്വം പൂര്‍ണമാകുന്നു.

സ്വന്തം നാട് ഏറെ മാറിപ്പോയത് പ്രവാസികള്‍ അറിഞ്ഞിട്ടില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പ്രവാസികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സംസ്ഥാനം സ്വന്തം കേരളമാണെന്ന് സൗദിയിലെ റസ്റ്റോറന്‍റുകളില്‍ പൊറോട്ടയുണ്ടാക്കുന്ന മലപ്പുറത്തുകാരന്‍ അറിയുന്നുണ്ടോ? സൗദിയില്‍ തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഇരട്ടി വരുമാനം കേരളത്തില്‍ പണിയെടുക്കുന്ന ബംഗാളിയും ഒഡീഷക്കാരനും കിട്ടുന്നുണ്ടെന്ന് പ്രവാസികള്‍ക്ക് അറിയാമോ? സ്വന്തം നാട്ടിലേക്ക് പണമയക്കാനെത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ തിരക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് പെരുമ്പാവൂരിലും കൊച്ചിയിലും ദേശസാല്‍കൃതബാങ്കുകള്‍ക്ക് സായാഹ്നശാഖകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്ന് പ്രവാസികള്‍ അറിയുന്നുണ്ടോ?

കേരളത്തിലെത്തുന്ന ബംഗാളിയും ആന്ധ്രക്കാരനും തമിഴ്നാട്ടുകാരനും ഒഡീഷക്കാരനും എന്തുജോലിയാണ് ചെയ്യുന്നത്. കെട്ടിടനിര്‍മ്മാണംറസ്റ്റോന്‍റ് ജോലി, പാചകം, മുടിവെട്ട്, ഡ്രൈവിംഗ് തുടങ്ങിയവ. സൗദിയിലുള്ള മലപ്പുറത്തുകാര്‍ ചെയ്യുന്ന അതേ ജോലികള്‍ . അപ്പോള്‍, സ്വഭാവികമായ സംശയം ഇതാണ്: എന്തിനാണ് ഇവിടത്തേക്കാള്‍ കുറഞ്ഞ കൂലിക്ക് ഇതേ ജോലി സൗദിയില്‍ ചെയ്യുന്നു? ഈ ചോദ്യത്തിന്റെ ഉത്തരത്തിലെത്താന്‍ വേണ്ട മാനസികമായ പാകത ഓരോ മലയാളിയും ഈ പ്രതിസന്ധിഘട്ടത്തില്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നു.

സ്വന്തം നാട്ടില്‍ പൊറോട്ടയുണ്ടാക്കാനും മുടി വെട്ടാനും കെട്ടിടം പണിക്കുപോകാനും തയ്യാറായാല്‍, ഗള്‍ഫുകാരനെന്ന വ്യാജമായ സ്വത്വബോധം തകര്‍ക്കാനായാല്‍ തിരിച്ചുവരുന്ന ഓരോ പ്രവാസിക്കും കേരളത്തില്‍ ഇടമുണ്ട്, ജീവിതമുണ്ട്. സൗദിയിലേതിനേക്കാള്‍ സുഖകരമായി ജീവിക്കാവുന്ന സാഹചര്യമുണ്ട്. ഈയൊരു ആത്മവിശ്വാസം തിരിച്ചുവരുന്നവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടത് സമൂഹവും സര്‍ക്കാരുമാണ്. തിരിച്ചെത്തുന്നവരെ ആഹ്ളാദത്തോടെ സ്വീകരിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒറ്റപ്പെടുത്താതെ അവര്‍ക്കൊപ്പം നില്‍ക്കുക. പുതിയ ജീവിതത്തിനുള്ള ധൈര്യം പകരുക.

സര്‍ക്കാറിന് ചെയ്യാനുള്ളതോ? പത്തും ഇരുപതും വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്ത ഇവര്‍ അതാതു തൊഴിലില്‍ തങ്ങള്‍ക്കുണ്ടായിരുന്ന അവിദഗ്ധതയെ സമര്‍ത്ഥ മറികടന്നിരിക്കും. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമുള്ള ഇവര്‍ വിദഗ്ധതൊഴിലാളികള്‍ തന്നെയാണ്. ഒരു കട നടത്താനും എ.സി നന്നാക്കാനും വാഹനങ്ങളുടെ റിപ്പയറിംഗിനും ഹോട്ടല്‍ പണിക്കും ഏറ്റവും അനുയോജ്യരായിരിക്കും ഇവര്‍ . അതുകൊണ്ടുതന്നെ, തിരിച്ചെത്തിയവരെ അവര്‍ക്ക് യോജിച്ച തൊഴില്‍ മേഖലക്കനുസരിച്ച് ചിട്ടപ്പെടുത്തി, നാട്ടില്‍ അതേ തൊഴില്‍ ചെയ്യാനോ, പുതിയത് കണ്ടെത്താനോ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ സര്‍ക്കാര്‍ നല്‍കണം. അങ്ങനെ ചെറുകിട സാമ്പത്തിക മേഖലയില്‍ പ്രവാസികളെക്കൊണ്ട് പുതിയ ഉണര്‍വുണ്ടാകട്ടെ. ഗ്രാമീണ ചെറുകിട വ്യവസായ- വ്യാപാര കൂട്ടായ്മകളും ഉല്‍പ്പാദന യൂണിറ്റുകളും വിപണനസംരംഭങ്ങളുമായി കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ ഉണരട്ടെ. അന്യസംസ്ഥാനതൊഴിലാളികളുടെ മേലുള്ള വര്‍ധിച്ച ആശ്രിതത്വം അവസാനിപ്പിച്ച് കേരളം ഒരു സ്വാശ്രയ സമൂഹമായി വളരാനുള്ള ഒരു നിമിത്തമായി ഈ പ്രതിസന്ധിഘട്ടത്തെ നാം മാറ്റിയെടുക്കണം.

കേരളത്തില്‍നിന്ന് ഇപ്പോള്‍ ഗള്‍ഫില്‍ പോകുന്ന പ്രവാസികള്‍ അധികവും വിദഗ്ധ ജോലിക്കാരാണ്. യു.പിയില്‍നിന്നും രാജസ്ഥാനില്‍നിന്നുമൊക്കെയാണ് അവിദഗ്ധ തൊഴിലാളികള്‍ കൂടുതലായി ഇപ്പോള്‍ ഗള്‍ഫിലെത്തുന്നത്. കേരളത്തെക്കാള്‍ ഈ പ്രശ്നം കൂടുതല്‍ ബാധിക്കുക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയായിരിക്കും. അതുകൊണ്ടുതന്നെ, വിദഗ്ധതൊഴിലാളികള്‍ക്ക് ഹാനികരമാകാത്ത വിധം കേരളം സമചിത്തയോടെ വേണം പ്രശ്നം അഭിമുഖീകരിക്കാന്‍ .

സൗദിയിലുള്ള മലപ്പുറത്തുകാര്‍;  കേരളത്തില്‍ അതേ ജോലി ചെയ്യുന്ന ബംഗാളി - മൊയ്തീന്‍ പുത്തന്‍‌ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക