Image

ഇങ്ങനെയൊക്കെ ആണെങ്കിലും നമുക്കും ഇന്ത്യയെ ഓര്‍ത്ത് അഭിമാനിക്കാം - ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 06 February, 2013
ഇങ്ങനെയൊക്കെ ആണെങ്കിലും നമുക്കും ഇന്ത്യയെ ഓര്‍ത്ത് അഭിമാനിക്കാം - ജയന്‍ വര്‍ഗീസ്
വേദേതിഹാസങ്ങളുടെയും ഉപനിഷുത്തുക്കളുടെയും കുളിര്‍ തെന്നല്‍ വീശി നിന്ന ഇന്‍ഡ്യ! ആത്മീയതയുടെ ഗിരി ശ്രൃംഖങ്ങളില്‍ സദാചാരത്തിന്റെ സരോവരങ്ങള്‍ പേറിനിന്ന ഇന്‍ഡ്യ! മണ്ണില്‍ പൊന്നും മനസ്സില്‍ കനവും വിളഞ്ഞു നിന്ന ഇന്‍ഡ്യ! ആധുനിക പടിഞ്ഞാറന്‍ സംസ്‌കാരങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് കാട്ടില്‍ ഇരതേടിയലയുമ്പോള്‍, അജണ്ടയിലെയും എല്ലോറയിലെയും പാറയുടെ പ്രതലങ്ങളില്‍ മാനവ സംസ്‌കൃതിയുടെ മായക്കാഴ്ചകള്‍ കോറിയിട്ട ഇന്‍ഡ്യ!

ലോകത്താകമാനമുള്ള മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിവിറപ്പിച്ചുകൊണ്ട് ലോക സമസ്തായും സുഖിനോ ഭവന്തുവും കാറ്റില്‍ പറത്തികൊണ്ട് ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറിക്കൊണ്ട് നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി യെന്ന മനുദര്‍ശനത്തിന്റെ ഇരുണ്ട ഗുഹകളില്‍ ഇരകളെ കടിച്ചു കീറുന്ന മൃഗമാനസരുടെ ഒരു വലിയ കൂട്ടം മാത്രമാണ് ഇന്‍ഡ്യ എന്ന് ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ലജ്ഞാകരമായി നാം തെളിയിച്ചിരിക്കുന്നു.

താന്‍ വാരിചുറ്റിയ ഇല്ലാത്ത സദാചാര സ്ത്രത്തിന്റെ ധാടിയില്‍ ഞെളിഞ്ഞുകൊണ്ട് തെരുവിലിറങ്ങി ഘോഷയാത്ര നടത്തുന്ന വിഢ്ഡിയായ രാജാവിനെപ്പോലെ, ഏതെങ്കിലും ഒരു കുട്ടി നഗനനാണെന്ന് വിളിച്ചു പറയുന്നതുവരെ ഈ ഘോഷയാത്ര നമ്മള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ എന്തായിരുന്നു ഇന്‍ഡ്യയുടെ ഗര്‍വ്വ് പൊഖ്‌റാനില്‍ പൊട്ടിത്തെറിച്ച ന്യൂക്ലിയര്‍ ബോംബിന്റെ പേരില്‍, ഐ.ടി. പ്രൊഫഷണലുകള്‍ കൈപ്പറ്റിയ വമ്പിച്ച പ്രതിഫലത്തിന്റെ പേരില്‍, മുഖ്യമന്ത്രി മുതല്‍ മുങ്ങാം കുഴിയിലെ മുത്തശ്ശി വരെ സല്ലപിക്കുന്ന സെല്‍ഫോണുകളുടെ പേരില്‍ … അമേരിക്കയിയെയും ചൈനയെയും ഇപ്പോള്‍ കടത്തി വെട്ടും, ഇതാ വെട്ടിക്കഴിഞ്ഞു എന്ന വീരവാദങ്ങളുടെ പേരില്‍.

അറ്റ്‌ലാന്റിക്കില്‍ കുപ്പുകുത്തിയ ടൈറ്റാനിക്യാനപാത്രം പോലെ, ഒരൊറ്റി രാത്രികൊണ്ട് എല്ലാ ഇന്‍ഡ്യന്‍ ഗര്‍വ്വും തറയോളം താഴ്ന്നുപോയെ തറപ്പരിപാടിയാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. ലോക മഹാനഗരങ്ങളില്‍ ഒന്നായ ന്യൂഡല്‍ഹിയില്‍, ലോകത്തിലെ ഏറ്റവും വലുതെന്ന് പറഞ്ഞു നടക്കുന്ന ജനാധിപത്യത്തിന്റെ തലസ്ഥാനത്ത് രാത്രി പതിനൊന്നു മണിക്ക് ഒരു സ്വന്തക്കാരനോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന സോഷ്യല്‍ സര്‍വ്വീസിനായി കാക്കിയണിഞ്ഞ ഒരു പറ്റം കാപാലികരാല്‍ പീഡിപ്പിക്കപ്പെടുകയും വയറ്റില്‍ കമ്പിപ്പാര കുത്തിയിറക്കി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തോടെ ഇടിഞ്ഞു വീണത്, വേദകാലം മുതല്‍ നില നിന്നിരുന്നുവെന്ന് പറയപ്പെടുന്ന ഇന്‍ഡ്യന്‍ ധാര്‍മ്മികതയുടെ ഉത്തുംഗ ഗോപുരങ്ങളായിരുന്നു. ലോകത്തിന്റെ ധാര്‍മ്മിക തലസ്ഥാനമായിരുന്നു ഒരിക്കല്‍ ഇന്‍ഡ്യ, അഭയാര്‍ത്ഥിയായി പറന്നെത്തിയ അരിപ്രാവിനെ രക്ഷിക്കാനായി അതിന്റെ തൂക്കത്തിനൊത്തെ മാംസം സ്വന്തം തുടയില്‍ നിന്ന് മുറിച്ച് നല്‍കുകയും, അതും പോരാഞ്ഞ് തന്നെ തന്നെ പകരം വച്ച് ധര്‍മ്മം നിലനിര്‍ത്തുകയും ചെയ്ത ശിബി ചക്രവര്‍ത്തിയുടെ നാട്. യുദ്ധത്തില്‍ ആയുധം നഷ്ടപ്പെട്ടവനെ ആക്രമിക്കാതെ അവന് ആയുദ്ധം ലഭിക്കുന്നതുവരെ കാത്തു നിന്ന് യുദ്ധം തുടരുന്ന ധര്‍മ്മ യുദ്ധ വ്യവസ്ഥ നിലനിന്നിരുന്ന നാട്.

ഈ ഇന്‍ഡ്യയാണ് ഇന്ന് സ്ത്രീപിഢന വീരന്മാരുടെയും, രാഷ്ട്രീയ കാപ്പിരികളുടെയും ആള്‍ ദൈവ അവതാരങ്ങളുടെയും കോര്‍പ്പറേറ്റ് ചൂഷകരുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കുന്നത്.
ഈ നാണം കെട്ട ദുരവസ്ഥ ഇന്‍ഡ്യക്ക് സമ്മാനിച്ച ഘടകങ്ങള്‍ ഏതൊക്കെയാണെന്നുള്ള അന്വേഷണത്തില്‍ ചില ഇരുണ്ട ഗുഹാന്തരങ്ങളില്‍ നാം എത്തിച്ചേരും. ഇവിടെ കണ്ടെത്തുന്ന ആദ്യ പ്രതികള്‍ സിനിമയും ടെലിവിഷനുമാണെന്ന് ഞെട്ടലോടെ നാം തിരിച്ചറിയുക തന്നെ ചെയ്യും. ഇവര്‍ക്കു പിന്നിലായി മതവും രാഷ്ട്രീയവും കലയും സാഹിത്യവും സ്വര്‍ണ്ണവും മദ്യവും എല്ലാം നിലയുറപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. പരസ്പരം സഹകരിച്ചും കെട്ടു പിണഞ്ഞും രമിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ക്ക് പിറന്നു വീണ അവിഹിത സന്തതിയായിരുന്നു അടിപൊളിയെന്ന് നാം പേരിട്ട് വിളിക്കുന്ന രാക്ഷസകുട്ടി.

ശാസ്ത്ര സാഹിത്യ പരിഷത്തിനേപ്പോലുള്ള സന്മാര്‍ഗ്ഗ സംഘടനകള്‍ 1960 കളിലും 70 കളിലുമൊക്കെ ഈ രാക്ഷസപ്പിറവിയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും അവരോടൊട്ടി നിന്ന മഹാഭൂരിപക്ഷവും ഈ മുന്നറിയിപ്പുകളെ പുച്ഛിച്ചു തള്ളുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചിന്താശരമ ഊര്‍ജ്ജം സ്വീകരിച്ചിരുന്നത് ഇടതു പക്ഷപ്രസ്ഥാനങ്ങളില്‍ നിന്നായിരുന്നു എന്നതാണ് അതിന് അവര്‍ കണ്ടെത്തിയിരുന്ന കാരണം.
ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളായിരുന്ന ബിഗ്‌സ്‌ക്രീനും മിനിസ്‌ക്രീനും ഈ രാക്ഷസനെ നെഞ്ചിലേറ്റി താലോലിക്കാന്‍ തുടങ്ങിയതോടെ ആര്‍ക്കും കീഴടക്കാനാവാത്ത വിധം അവന്‍ വളര്‍ന്നു വലുതാവുകയായിരുന്നു.

സെക്‌സും വയലന്‍സും പച്ചയായി വിറ്റഴിക്കുന്ന കച്ചവടചിന്തകളായിരിക്കുന്നു ഈ സീനുകള്‍. ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ആഴ്ചകളോളം ഡല്‍ഹിയിലെ ആ സാധു പെണ്‍കുട്ടിയുടെ ദുരന്തം ആഘോഷിക്കുകയായിരുന്നു. തങ്ങള്‍ വലിയ സദാചാര സംരക്ഷകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ആണെന്നുള്ള ഭാവത്തോടെയായിരുന്നു ആ ആഘോഷങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ സമയോജിത ഇടപെടല്‍മൂലം ആ മൃതശരീരം നഗ്നമായി കാണിക്കുന്നതിനുള്ള ചാനലുകളുടെ അവസരം നഷ്ടപ്പെട്ടു. അല്ലെങ്കില്‍ അതും കൂടി കാണിച്ച് പത്തു കാശുണ്ടാക്കുകയും, തങ്ങളുടെ സദാചാര സംരക്ഷണത്തിന്റെ പൊങ്ങച്ചത്തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ചാര്‍ത്തി ഞെളിയുകയും ചെയ്യുമായിരുന്നു.

ഇവരുടെ കള്ള സദാചാരം വെളിവാക്കുവാന്‍ ഇന്‍ഡ്യയിലും വിദേശത്തുമായി ഇവര്‍ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകളെ ശ്രദ്ധിച്ചാല്‍ മതിയാകും. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട എല്ലാ ലൊട്ടുലൊടുക്കുകളെയും ഇവര്‍ വേദിയിലും മുന്നിലുമായി എത്തിച്ചിരിക്കും. എന്നിട്ട് അവാര്‍ഡ് വിതരണമാണ്. പ്രധാന നടനു ചാനലുടമയുടെ വക ഒരവാര്‍ഡ്. ചാനലുടമയ്ക്ക് പ്രധാന നടിയുടെ വക ഒരവാര്‍ഡ്. പിന്നതോന്നുന്നവനെയെല്ലാം വാരിപ്പുതപ്പിക്കാന്‍ കുറെ കച്ചകള്‍ … പൊന്നാടയെന്നാണ് ഓമനപ്പേര്.

ഇതിനിടയില്‍ എലിയുടെ മണം പിടിച്ച പൂച്ചകളെപ്പോലെ ക്യാമറാകുട്ടന്മാര്‍ പതുങ്ങി നടപ്പാണ്. ഏതെങ്കിലും ഒരു ഭാവത്തില്‍ അവയവത്തിന്റെ മുഴുപ്പില്‍, തുടുപ്പില്‍ എല്ലാം അവര്‍ പരതുകയാഅ. ബവറേജ് ഔട്ട് ലറ്റുകളില്‍ നിന്ന് പെട്രോളടിച്ച വണ്ടികള്‍ തിങ്ങി ഞെരുങ്ങി കാത്തുകാത്തിരിപ്പാണ് , ഈ ക്ലോസപ്പുകള്‍ ആസ്വദിക്കാന്‍.

അവര്‍ക്കൊന്നു കണ്ടാല്‍ മതി. ഒന്നു കേട്ടാല്‍ മതി, അല്പ വസ്ത്രധാരികളായി വേദികളില്‍ കുലുക്കിയാടുന്ന ഇവരുടെ അണ്ടിയാട്ട് നൃത്തം ഒന്നാസ്വദിച്ചാല്‍ മതി. അതിനൊപ്പം ആവശം കൊണ്ട് ഒന്നാട്ടിയാല്‍ മതി, തൃപ്തിയായി. അതിനായി എത്ര ദൂരെയും പോകും. ഏതോ ടെക്സ്റ്റയില്‍ ഷോറൂമിന്റെ ഉല്‍ഘാടനത്തിനെത്തിയ ഒരു പ്രദേശം മുഴുവന്‍ ട്രാഫിക് ജാം സൃഷ്ടിച്ച ഈ അണ്ടിയാട്ട് നൃത്താസ്വാദകരെ നിയന്ത്രിക്കാന്‍ പോലീസിന് പെടാപ്പാടു പെടേണ്ടിവന്നത് ചാനലുകളില്‍ വാര്‍ത്തയായിരുന്നത് ഓര്‍ക്കുമല്ലോ?

ഇവരുടെ മുറ്റത്ത് ഒരു മുളക് ചെടി നടുവാന്‍ ഇവര്‍ക്ക് നേരമില്ല. കയ്യില്‍ മണ്ണു പറ്റും. തെങ്ങിന്‍ ചുവട്ടില്‍ നിന്ന് ഒരു പുല്ലു പറിക്കില്ല.. വെയിലു കൊണ്ടാല്‍ കറുത്തു പോകും. എന്തിന് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്ന് വരുന്നുണ്ടല്ലോ? മണ്ണില്‍ പണിയാന്‍ ബംഗാളിലും ഒറീസയിലും നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളിയുണ്ടല്ലോ?

സ്റ്റേജില്‍ നിന്ന് ആവേശം കൊള്ളുന്ന ഈ ടീനേജ് തൈക്കിളവന്മാര്‍ ഒറ്റക്കായാല്‍ പ്രശ്‌നമായി ബിവറേജില്‍ കയറി ഒന്നുകൂടി പെട്രോളടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. പിന്നേ ഒന്നേയുള്ളൂ ചെയ്യാന്‍. അക്കരയക്കരെ എന്ന സിനിമയില്‍ മോഹന്‍ ലാലും ശ്രീനിവാസനും പറയുന്ന ആ അടയാള വാക്യം സ്വയമങ്ങ് പറഞ്ഞു നടക്കുക. സാധനം കയ്യിലുണ്ട്. സാധനം കയ്യിലുണ്ട്.

സര്‍ക്കാര്‍ വീര്യവും ചാനല്‍ വീര്യവും കൂടിക്കുഴഞ്ഞ് വിവേകവും വിചാരവും എല്ലാം നഷ്ടപ്പെടുന്നു. ആരു കണ്ടാലും ആരറിഞ്ഞാലും ഒന്നും പ്രശ്‌നമില്ല. മുന്‍പില്‍ നോക്കാതെ ആരുടെ മേലും ഇവര്‍ സാധനം പ്രയോഗിക്കുന്നു. സാധനം കയ്യിലുണ്ടല്ലോ. ഇന്‍ഡ്യയിലാകമാനം നടക്കുന്ന ബലാല്‍ക്കാര സ്ത്രീപീഢനങ്ങളുടെ പിന്നിലെ പ്രധാന പ്രചോദനകേന്ദ്രം ഇതു തന്നെയാണ്. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
രണ്ടാമത്തെ വില്ലന്‍ സിനിമയാണ്. പടച്ചു വിടുന്ന സിനിമകളില്‍ അഞ്ചു ശതമാനം പോലും മുടക്കുമുതല്‍ തിരിച്ച് പിടിക്കുന്നില്ല. എന്നിട്ടും ഓരോ വര്‍ഷവും നൂറു കണക്കിനാണ് സിനിമകള്‍ പിറന്നു വീഴുന്നത്. കോടാനുകോടികളുടെ ധന നഷ്ടം ഓരോ വര്‍ഷവും ഏറ്റു വാങ്ങുന്ന ഈ സിനിമാ ഉല്‍പാദകര്‍ നിഷ്‌കാമമായിട്ടാണ് ഇത് ചെയ്യുന്നത് എന്നു തോന്നുന്നുണ്ടോ?

തീരെ സാധ്യതയില്ല. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഒരു മദനമഹോത്സവമാണ് സിനിമ നിര്‍മ്മാണം. ഇതിനുള്ള തെളിവുകള്‍ സിനിമാ രംഗത്തുള്ളവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പുറത്തേയ്ക്ക് വിടുന്നുണ്ട്. വിരലിലെണ്ണാവുന്ന കുറേ ഒന്നാം കിടക്കാര്‍ ഈ ട്രാപ്പില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടാവാം. രണ്ടാം കിടക്കാരും മൂന്നാം കിടക്കാരുമായിട്ടുള്ള അധികം അിറയപ്പെടാത്ത ഒരു വലിയ കൂട്ടം തങ്ങളുടെ മേഖല പരസ്പരം വച്ചുമാറുകയാണ്. അതാണ് അവരുടെ റവന്യൂ.. നിര്‍മ്മാതാവിന്റെ പൂത്ത പണത്തിന്റെ തണലില്‍ ഒരു പരസ്പര സഹായ സഹകരണസംഘം. അത്രയേള്ളൂ സിനിമയും, സിനിമയുടെ അനുജത്തിയായ സീരിയലും.

ഇരുന്നൂറു സിനിമകള്‍ വര്‍ഷം തോറും പടച്ചുവിട്ടിട്ടും, ഒരു സിനിമയെങ്കിലും ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നുണ്ടോ? ആഗോള സഹൃദയന്റെ മുന്നില്‍ വെളിച്ചമായി ജ്വലിച്ചു നില്‍ക്കുന്ന ഒരു സൈദ്ധാന്തിക വിസ്‌ഫോടനം സംഭവിക്കുന്നുണ്ടോ..?

ഇല്ല എന്നാണുത്തരമെങ്കില്‍ എന്തിനീ ചാപിള്ളകള്‍ ? എല്ലാ ധനവും എല്ലാ ഊര്‍ജ്ജവും സംഭരിച്ച് ഒരു സിനിമ നിര്‍മ്മിക്കുക. എന്നിട്ടതിനെ മാനവ ധര്‍മ്മം വിളംബരം ചെയ്യുന്ന മഹത്തായ കലാസൃഷ്ടിയാക്കൂ, മനുഷ്യ വര്‍ഗ്ഗത്തിന്റെ മഹത്തായ… കളമൊരുക്കുന്ന സൈദ്ധാന്തിക വിസ്‌ഫോടമാക്കക്കൂ..
ഒന്നു നടക്കില്ല. എല്ലാ കൊടുക്കല്‍ വാങ്ങലുകളും നിന്നുപോകും. സാധന വീരന്മാരെ പ്രചോദിപ്പിക്കുവാന്‍ വേണ്ടതെല്ലാം ഒരുക്കി സുഖപ്രസവം പോലെ ഈ വ്യവസായം ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും. ഒരു നാണം കെട്ട സംവിധായകന്‍ നടിയുടെ കാലുകള്‍ക്കിടയില്‍ ക്യാമറവച്ച് അവളുടെ പ്രസവം പിടിച്ചെടുത്ത് മാര്‍ക്കറ്റ് ചെയ്തുപോല്‍…

എന്നിട്ടും സിനിമാക്കാരുടെ വഹ ഒരു സങ്കടയോഗം തിരുവനന്തപുരത്തു നടന്നു. ഡല്‍ഹിയില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍.. കുറേ താടികള്‍ കൂടിയിരുന്ന് പാടുന്നു. രഘുപതിരാഘവരാജാറാം പതിതപാവന... ഇത്യാദി കുറുക്കന്‍ കോഴിയെ പാട്ടുപാടിയുറക്കുംപോലെ ഒരു വലിയ കലാ പരിപാടി.
ഇരുട്ടില്‍ ഒരു തിരിവെട്ടം കാണുന്നുണ്ട്. ജനതയിലെ ഒരു മഹാഭൂരിപക്ഷവും ഈ അക്രമങ്ങള്‍ക്കും അധികാര രാഷ്ട്രീയത്തിനും എതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കും ശബ്ദമില്ല. അധികാരത്തിന്റെ കൊട്ടകൊത്തങ്ങളില്‍ അവരുടെ ശബ്ദം തിരിച്ചറിയപ്പെടുന്നതേയില്ല. എങ്കിലും ആ നെടുവീര്‍പ്പുകളുടെ നനുത്ത വീചികള്‍ പുറത്തേയ്ക്ക് തെറിക്കുന്നുണ്ട്.

കോടാനുകോടികളുടെ ഈ നെടുവീര്‍പ്പുകള്‍ ഒന്നു ചേരുമ്പോള്‍ അതൊരു ശബ്ദ പ്രളയമായി വളര്‍ന്ന് ഒരഗ്നിപതമായി ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ചെങ്കോട്ടകള്‍ നാളെ തകര്‍ത്ത് തരിപ്പണമാക്കാതിരുന്നെങ്കില്‍ എന്നാശിക്കുന്നു.

ബീ പ്രൗഡ് ഓഫ് ആന്‍ ഇന്‍ഡ്യന്‍ എന്ന സര്‍ക്കാര്‍ പരസ്യം ഇന്‍ഡ്യന്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നിലും ഒരു പ്രൗഡും അവകാശപ്പെടാനില്ലാത്ത വെറും ഒരിന്ത്യനായി, ധാര്‍മ്മിക സാമൂഹ്യ ദാരിദ്ര്യ രേഖകളുടെ തലവരക്കടിയില്‍ പാമ്പാട്ടികളുടെയും, ചെവിതോണ്ടികളുടെയും, തെരുവു ഹിജഡകളുടെയും ഒപ്പം കൂടി നിന്ന നമുക്കും ആവര്‍ത്തിക്കാം… ബി പ്രൗഡ് ഓഫ് ആന്‍ ഇന്‍ഡ്യന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക