Image

തലയുയര്‍ത്തിപ്പിടിച്ചു വരൂ സഹോദരീ...(മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 31 January, 2013
തലയുയര്‍ത്തിപ്പിടിച്ചു വരൂ സഹോദരീ...(മൊയ്‌തീന്‍ പുത്തന്‍ചിറ)
എട്ടുവര്‍ഷം പഴക്കമുള്ള ആ അപ്പീലില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക്‌ വെറും ഒന്നര മണിക്കൂറേ വേണ്ടി വന്നുള്ളൂ. എട്ടുവര്‍ഷം മുമ്പ്‌ കേരളീയ സമൂഹത്തെ ഞെട്ടിച്ച ആ ഹൈക്കോടതി വിധി സുപ്രീംകോടതിയെയും ഞെട്ടിച്ചു. `42 ദിവസം കിട്ടിയിട്ടും എന്തുകൊണ്ട്‌ ഇവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല' എന്ന ഹൈക്കോടതിയുടെ ചോദ്യം ഒരു പുരുഷാധിപത്യ സ്ഥാപനത്തിന്‌ ചോദിക്കാവുന്ന ഏറ്റവും ഹൃദയശൂന്യമായ ചോദ്യമായി അന്ന്‌ സമൂഹമനസ്സില്‍ പതിച്ചു. ആ ദിവസത്തെ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവും അഭിശപ്‌തമായ ദിനമായി പ്രമുഖ അഭിഭാഷകര്‍ രേഖപ്പെടുത്തി. സ്വന്തം സമ്മതത്താലാകാം ഇവള്‍ 42 ദിവസം 40ലേറെ പേരുമായി വേഴ്‌ച നടത്തിയതെന്ന കണ്ടെത്തലില്‍ ഹൈക്കോടതി ഒരാളൊഴികെയുള്ളവരെയെല്ലാം വെറുതെവിട്ടു. ഒരാളുടെ ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചു; അയാള്‍ വെറും പെണ്‍വാണിഭം മാത്രമേ നടത്തിയിട്ടുള്ളൂ എന്നുപറഞ്ഞ്‌.

പെണ്‍കുട്ടി നല്‍കിയ സമ്മതത്തിന്റെ അടയാളങ്ങള്‍, തിരിച്ചെത്തിയ അവളുടെ ശരീരത്തില്‍ ദൃശ്യമായിരുന്നു. സ്വകാര്യഭാഗങ്ങളില്‍നിന്നെല്ലാം ചോരയും പഴുപ്പും പൊടിഞ്ഞിരുന്നു. പീഡനത്തിന്റെ വേദനയില്‍നിന്ന്‌ ബോധത്തിലേക്കുണരുമ്പോഴെല്ലാം മയക്കുമരുന്ന്‌ കുത്തിവച്ച്‌ അബോധത്തിലേക്കുതന്നെ തള്ളിയിട്ടതിന്റെ അര്‍ധബോധത്തിലായിരുന്നു അവള്‍ . പ്രാഥമികാവശ്യങ്ങള്‍ തന്നെ നിറവേറ്റിയിട്ട്‌ ദിവസങ്ങളായി. ശരീരം മുഴുവന്‍ നീരുവന്ന്‌ വീര്‍ത്തിരുന്നു. ആന്തരികാവയവങ്ങളില്‍ നിറയെ മുറിവുകള്‍ . നാലുദിവസം കൂടി ഈ അവസ്ഥയില്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇവള്‍ മരിച്ചുപോയേനേ എന്ന്‌ പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കി. 42 ദിവസത്തിനുള്ളില്‍ 14 തവണ ഈ കുട്ടി അതിക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി എന്ന്‌ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌. മറ്റൊരു ബലാല്‍സംഗക്കേസി സിലുമില്ലാത്ത അത്ര ബലവത്തായ തെളിവുകളെയും സാക്ഷികളെയുമാണ്‌ പ്രോസിക്യൂഷന്‍ സൂര്യനെല്ലി കേസില്‍ അണിനിരത്തിയത്‌. `രക്ഷപ്പെടാമായിരുന്നില്ലേ' എന്ന ബാലിശമായ ചോദ്യം കോട്ടയത്തെ പ്രത്യേക കോടതിയിലും പ്രതിഭാഗം ഉയര്‍ത്തി.

16 വയസ്സിന്‌ മുകളിലുള്ളവരുടെ ബലാല്‍സംഗകേസുകളില്‍ ഇരയുടെ സമ്മതം പ്രധാന തെളിവാണ്‌. പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണോ വേഴ്‌ച എന്നതായിരിക്കും അത്തരം കേസുകളിലെ പ്രധാന വാദമുഖം. അതിനുപറ്റിയ തെളിവുകളാണ്‌ പ്രതിഭാഗം ഹാജരാക്കുക. എന്നാല്‍, സൂര്യനെല്ലി കേസിലെ അത്തരം തെളിവുകള്‍ പരിശോധിച്ച്‌ ആ വാദം പരിഹാസ്യമാണെന്ന്‌ പറഞ്ഞ്‌ പ്രത്യേക കോടതി തള്ളി. എന്നാല്‍, ആ പരിഹാസ വാദത്തെയും തെളിവുകളെയുമാണ്‌ ഹൈക്കോടതി മുഖവിലക്കെടുത്തത്‌. പെണ്‍കുട്ടി, പ്രതിയായ ധര്‍മരാജന്‌ അയച്ചതായി പറയുന്ന ഒരു കത്തുമാത്രമാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. വിചാരണക്കിടയിലാണ്‌ ഈ കത്ത്‌ പുറത്തുവന്നത്‌. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരം വീടുവിട്ടതാണെന്നും ഹൈക്കോടതി വിലയിരുത്തിയത്‌.

എന്തുകൊണ്ടാണ്‌ ഹൈക്കോടതിയില്‍ നിന്ന്‌ ഇത്തരമൊരു വിധി വന്നത്‌ എന്നതിനെക്കുറിച്ച്‌ ഇടനാഴികളില്‍ സംസാരമുണ്ടെങ്കിലും സത്യം പുറത്തുവന്നിട്ടില്ല. ആരോപണവിധേയനായ ഒരു രാഷ്ട്രീയനേതാവിനെതിരായ കേസ്‌ ദുര്‍ബലപ്പെടുത്താനാണിതെന്ന്‌ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെ പെണ്‍കുട്ടി പത്രത്തില്‍ ഫോട്ടോ കണ്ട്‌ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും, കുമളി ഗസ്റ്റ്‌ഹൗസില്‍ വച്ച്‌ പീഡിപ്പിച്ചതായി പറയുന്ന സമയത്ത്‌ അദ്ദേഹം മറ്റൊരിടത്തായിരുന്നുവെന്ന `അലീബി' തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വെറുതെവിട്ടത്‌. അദ്ദേഹം ആ സമയത്ത്‌ ആ വീട്ടില്‍നിന്ന്‌ മുഖ്യമന്ത്രിയടക്കമുള്ളവരെ ഫോണില്‍ വിളിച്ചിരുന്നുവത്രേ. മാത്രമല്ല, ഒരു സഹകരണസംഘത്തിന്റെ പ്രതിനിധികളും എന്‍.എസ്‌.എസ്‌ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുകയുമായിരുന്നുവത്രേ. പ്രമുഖരായ ചിലരാണ്‌ അദ്ദേഹത്തിനുവേണ്ടി അലീബി തെളിവുകള്‍ സാക്ഷ്യപ്പെടുത്തിയത്‌. പ്രഗല്‍ഭനെന്ന്‌ പേരുകേട്ട സിബി മാത്യൂസിനു കീഴിലാണ്‌ ഈ അന്വേഷണവും നടന്നത്‌. അതുകൊണ്ട്‌ ഈ കണ്ടെത്തലിന്റെ ധാര്‍മ്മികതയെക്കുറിച്ച്‌ പിന്നീട്‌ അധികം ചര്‍ച്ച നടന്നില്ല, ചില ആരോപണങ്ങള്‍ നിലനിന്നതൊഴിച്ചാല്‍ .

14 വര്‍ഷമായി സൂര്യനെല്ലിയിലെ പെണ്‍കുട്ടി നമുക്കിടയിലുണ്ട്‌, പീഡിതയും അപമാനിതയുമായി. പൊതുസമൂഹത്തിന്റെ അശ്‌ളീലനോട്ടവും സ്വന്തം സ്വത്വത്തെ തന്നെ അനവധി തവണ കീറിമുറിച്ച വിചാരണകളും പിന്നിട്ട്‌, ആത്മഹത്യയെ പോലും ചെറുക്കാന്‍ കഴിയുന്ന മനോധൈര്യം അവളും ആ കുടുംബവും നേടിയെടുത്തു. ആ ആത്മധൈര്യമാണ്‌ പുതിയ കാലത്തെ ഈ സ്‌മാര്‍ത്തവിചാരത്തിന്‌ ഇടയാക്കിയത്‌. ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിട്ടും നിഷ്‌ഠൂരമായ പുരുഷലോകം വെറുതെവിട്ടില്ല. അവരുടെ കണ്ണില്‍ കളങ്കിതയായ അവളെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം നടന്നു, ചെറുത്തുനിന്നപ്പോള്‍ കള്ളക്കേസുണ്ടാക്കി. ദല്‍ഹിയില്‍ മരിച്ച ആ പെണ്‍കുട്ടിയോട്‌ നന്ദി പറയുക. ആ ജീവബലി ഇല്ലായിരുന്നുവെങ്കില്‍ സുപ്രീംകോടതിയുടെ ഈ ഞെട്ടല്‍ ഉണ്ടാകുമായിരുന്നില്ല. `അഭിഭാഷകന്‌ പനിയാണ്‌, കേസ്‌ നീട്ടണം' എന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം ഉടന്‍ അംഗീകരിക്കപ്പെടുമായിരുന്നു.

കേസില്‍ പുനരന്വേഷണം നടത്തണം എന്ന്‌ പറഞ്ഞതുകൊണ്ടുമാത്രം പെണ്‍കുട്ടിക്ക്‌ പൂര്‍ണ നീതി ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാറായിട്ടില്ല. മൂന്നാഴ്‌ചക്കകം പ്രതികള്‍ കീഴടങ്ങും. ഒരു മാസത്തിനകം അവര്‍ ജാമ്യത്തിന്‌ അപേക്ഷിക്കും. തുടര്‍ന്ന്‌, പ്രത്യേക ബഞ്ചില്‍ ആറുമാസത്തെ വിചാരണ. തെളിവുകള്‍ വീണ്ടും നിരത്തും. വീണ്ടും ആ വാദങ്ങള്‍ ഉയരും. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. ആ പഴയ ചോദ്യം ഹൈക്കോടതിയില്‍നിന്നുണ്ടാകില്ല. അത്‌ ചോദിക്കാതിരിക്കാനുള്ള ആര്‍ജവം ദല്‍ഹി സംഭവം കോടതികള്‍ക്ക്‌ നേടിക്കൊടുത്തിട്ടുണ്ട്‌. പൊതുസമൂഹത്തിന്റേയും കോടതികളുടെയും സ്‌ത്രീവിരുദ്ധ കാഴ്‌ചപ്പാടില്‍ അടിസ്ഥാന മാറ്റം വന്നിട്ടില്‌ളെങ്കിലും സ്‌ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ വൈകാരികമായ ഒരു പ്രതികരണമനസ്സ്‌ ഇപ്പോള്‍ ശക്തമാണ്‌. മാധ്യമങ്ങളും പൊതുസമൂഹവും ചേര്‍ന്ന്‌ രൂപപ്പെടുത്തിയ ഈ സമ്മര്‍ദ്ദമാണ്‌, എട്ടുവര്‍ഷം പഴക്കമുള്ള ഒരു അപ്പീലിലെ സത്യം വെറും ഒന്നര മണിക്കൂറുകൊണ്ട്‌ കണ്ടെത്താന്‍ സുപ്രീംകോടതിയെ നിര്‍ബന്ധമാക്കിയത്‌.

സമൂഹമനസ്സിന്റെ ഈ സമ്മര്‍ദ്ദത്തില്‍നിന്ന്‌ കോടതിക്കുപോലും രക്ഷപ്പെടാനാകില്ല എന്നതിന്റെ തെളിവാണ്‌ തിരുവനന്തപുരത്തെ ആര്യ കൊലക്കേസിലെ വധശിക്ഷ. മാധ്യമങ്ങളും പൊതുസമൂഹവും ഉണര്‍ന്നിരുന്ന്‌ പരിശോധിക്കുന്ന പുനര്‍വിചാരണയാകും സൂര്യനെല്ലി കേസില്‍ വരാനിരിക്കുന്നത്‌. അതുകൊണ്ടുതന്നെ പഴയമട്ടിലാകില്ല സൂര്യനെല്ലിയിലെ പെണ്‍കുട്ടി വീണ്ടും വിചാരണക്ക്‌ വിധേയയാകുക എന്നും പഴയമട്ടിലാകില്ല വിധി എന്നും ആശ്വസിക്കാം. അതിന്റെ ചില സൂചനകള്‍ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളിലുണ്ട്‌. എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധി `നൂതന സൃഷ്ടി' എന്നണ്‌ സുപ്രീംകോടതി പരിഹസിച്ചത്‌. ഇപ്പോള്‍ നടക്കുന്നത്‌ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്നും ജസ്റ്റിസ്‌ എ.കെ. പട്‌നായിക്‌ പറഞ്ഞു. കേസിലെ മുഖ്യപ്രതിക്ക്‌ ധര്‍മരാജന്‍ എന്ന്‌ പേര്‌ വന്നത്‌ എങ്ങനെ എന്നായിരുന്നു ജസ്റ്റിസ്‌ ജ്ഞാന്‍സുധാ മിശ്ര ചോദിച്ചത്‌. ഒരാള്‍ക്ക്‌ സമ്മതം നല്‍കിയെന്നുപറഞ്ഞാല്‍ വിശ്വസിക്കാം, എന്നാല്‍ 43 പേര്‍ക്കും സമ്മതം നല്‍കിയെന്നുപറയുന്നത്‌ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

കേരളത്തില്‍ ഒരു കുടുംബവും നേരിട്ടിട്ടില്ലാത്ത അത്ര ക്രൂരമായ അനുഭവങ്ങളുണ്ടായിട്ടും, വഴുക്കുന്ന പാറയില്‍ ചവുട്ടിക്കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും നമുക്ക്‌ അഭിമാനത്തോടെ ഓര്‍ക്കാം, തലയുയര്‍ത്തിപ്പിടിച്ചുതന്നെ അവര്‍ ഈ പുനര്‍വിചാരണയും പിന്നിടുമെന്ന്‌ ആശ്വസിക്കാം.

തീരാത്ത പീഡനം, എന്നിട്ടും തളരാതെ...

മൂന്നാറിലെ ഹൈസ്‌കൂളില്‍ ഒമ്പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ്‌ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ കാണാതായത്‌, 1996 ജനുവരി 16ന്‌. 42 ദിവസത്തിനുശേഷം അതീവഗുരുതരാവസ്ഥയില്‍, പേരുപോലും നഷ്ടപ്പെട്ട്‌ തിരിച്ചെത്തി. സ്‌കൂളിലേക്കുപോയിരുന്ന ബസിലെ ക്‌ളീനര്‍ രാജുവിന്റെ പ്രണയവാഗ്‌ദാനത്തില്‍ കുടുങ്ങിയാണ്‌ പെണ്‍കുട്ടി വീടുവിട്ടത്‌. രാജു കൂട്ടാളിയായ ഉഷക്ക്‌ അവളെ കൈമാറി. ഉഷ കുട്ടിയെ അഡ്വ.ധര്‍മരാജനെ ഏല്‍പ്പിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 42 ദിവസത്തെ ക്രൂര പീഡനം. ഐ.ജി സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ കേസ്‌ ഏറ്റെടുത്തപ്പോഴാണ്‌ 37 പേര്‍ പിടിയിലായത്‌. തുടര്‍ന്ന്‌ സര്‍ക്കാര്‍ കേസ്‌ വിചാരണക്ക്‌ കോട്ടയത്ത്‌ പ്രത്യേക കോടതി സ്ഥാപിച്ചു. വിചാരണക്കിടെ മൂന്നാംപ്രതി ധര്‍മരാജന്‍ ജാമ്യത്തിലിറങ്ങി മുങ്ങി.

2000ല്‍ ആദ്യ വിധി. ഒന്നാം പ്രതി രാജുവിനും ഉഷക്കും 17 വര്‍ഷം തടവ്‌. നാലുപേരെ വെറുതെവിട്ടു. ബാക്കി 33 പേര്‍ക്ക്‌ വിവിധ വര്‍ഷങ്ങളിലേക്ക്‌ തടവ്‌. ഒരുവര്‍ഷത്തിനുശേഷം അഡ്വ. ധര്‍മരാജനെ കര്‍ണാടകയിലെ പാറമടയില്‍ കണ്ടെത്തി. പിന്നീട്‌ ഇയാളെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. ഇവര്‍ നല്‍കിയ അപ്പീലില്‍ 2005 ജനുവരിയിലായിരുന്നു ഹൈക്കോടതി വിധി. ധര്‍മരാജന്റെ ശിക്ഷ അഞ്ചു വര്‍ഷമാക്കി കുറച്ചു. 35 പേരെ വെറുതെവിട്ടു.

പെണ്‍കുട്ടിക്ക്‌ വാണിജ്യനികുതി വകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ്‌ ജോലി നല്‍കി. അവരുടെ കുടുംബം സ്വന്തം സ്ഥലം ഉപേക്ഷിച്ച്‌ ജോലി സ്ഥലത്തേക്ക്‌ താമസം മാറ്റി. ജോലി സ്ഥലത്തും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. അതിനെ ചെറുത്തപ്പോള്‍ പണാപഹരണം നടത്തിയെന്ന്‌ കള്ളക്കേസുണ്ടാക്കി അറസ്റ്റ്‌ ചെയ്യുകയും തുടര്‍ന്ന്‌ സസ്‌പെഷനിലാകുകയും ചെയ്‌തു. ട്രഷറിയില്‍ അടക്കാന്‍ നല്‍കിയ ലക്ഷക്കണക്കിന്‌ രൂപ തിരിമറി ചെയ്‌തു എന്നായിരുന്നു കള്ളക്കേസ്‌. കേസില്‍ നാലുപേര്‍ കുറ്റക്കാരാണെന്ന്‌ പൊലിസ്‌ സമ്മതിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ മാത്രമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പെണ്‍കുട്ടിയില്‍നിന്ന്‌ നിര്‍ബന്ധപൂര്‍വം കുറ്റസമ്മതമൊഴി എഴുതിവാങ്ങുകയും ചെയ്‌തു. എ.ഡി.ജി.പി ബി. സന്ധ്യ ഈ കേസ്‌ അന്വേഷിക്കുകയാണിപ്പോള്‍ .

സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണിക്കാനിരിക്കേയായിരുന്നു സസ്‌പെന്‍ഷന്‍ . ഇത്‌ കോടതിവിധിയെ സ്വാധീനിക്കുമെന്നായിരുന്നു പ്രതികളുടെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാറും, അപ്പീല്‍ പരിഗണിക്കുന്നത്‌ നീട്ടിവെപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. ഇതിനിടയിലാണ്‌, ദല്‍ഹി സംഭവങ്ങളെ തുടര്‍ന്ന്‌ സ്‌ത്രീ പീഡനകേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നത്‌. അത്‌ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക്‌ തുണയായി.
തലയുയര്‍ത്തിപ്പിടിച്ചു വരൂ സഹോദരീ...(മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക