Image

ചോളമണികളായ്‌ പൊട്ടിവിടരാന്‍ പൊരിവെയില്‍ തരൂ...(കവിത: ഡോണ മയൂര)

Published on 30 January, 2013
ചോളമണികളായ്‌ പൊട്ടിവിടരാന്‍ പൊരിവെയില്‍ തരൂ...(കവിത: ഡോണ മയൂര)
മഞ്ഞുമഴയുടെ നാളുകളില്‍
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച്‌ തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ വേളകളില്‍
ഘനീഭവിക്കുന്ന മുഷിവകറ്റാന്‍
ചര്‍ക്കയില്‍ നൂറ്റെടുത്ത
മഞ്ഞുനൂലുകള്‍ കൊണ്ട്‌
കമ്പിളി പുതപ്പുകള്‍ നെയ്‌തെടുക്കുന്നു.

ചൂളക്കുഴല്‍ വിളികള്‍ക്കൊപ്പം
എന്നും പുലര്‍വേളകളില്‍
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്‌
ആകാശത്തേക്ക്‌ ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തില്‍ നിന്നും
താഴേക്ക്‌ തള്ളിയിട്ടും
സങ്കടക്കടല്‍ പെയ്‌തു തീര്‍ക്കുന്നു.

(നീ ഇപ്പോള്‍ ഓര്‍ക്കുന്ന
നാറാണത്ത്‌ ഭ്രാന്തന്റെ പോലൊന്നുമല്ല,
അത്‌ ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്‌, അല്ലെങ്കില്‍
ഉരുട്ടിയുരുട്ടി കയറ്റും തോറും
മഞ്ഞുലഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന്‌ ശ്രമിച്ചുനോക്ക്‌,
തോറ്റുപോകും
നിന്റെ നാറാണത്ത്‌ ഭ്രാന്തന്‍!)

വിളറി വെളുത്തുപോകുന്ന നിശ്ചലതയില്‍
മഞ്ഞുമഴയ്‌ക്കൊപ്പം താഴേക്ക്‌ വീണ്‌
ഉച്ചിയുലഞ്ഞുറയുന്ന വേളകളില്‍
അശാന്തമായ മഞ്ഞു കുഴിച്ച്‌ കുഴിച്ച്‌
വെയില്‍ തിരയുകയും,
കടലാസുതോണികളുണ്ടാക്കി
മഞ്ഞിനു മുകളില്‍ ഇടുകയും ചെയ്യുന്നു.

വെള്ളത്തിനേയും കാറ്റിനേയും
ഇപ്പോഴെനിക്കു ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കിക്കളയുവാന്‍ രണ്ടിനും
കഴിയുകയില്ലല്ലോ!

ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്‌തു ചെയ്‌തു
എനിക്കെന്നെ എന്നേ നഷ്‌ടമായിരിക്കുന്നു,
എന്റെ നിഴല്‍ പോലും
വെളുത്തുപോയിരിക്കുന്നു!

എനിക്കു നിലാവിനായി
നീ കൊടുത്തുവിട്ട വെയില്‍ പോലും
ഉറഞ്ഞുപോയിരിക്കുന്നു!

വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്‌
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്‌
മൂക്കില്‍ നിന്നും കാതില്‍ നിന്നും
ചോര പൊടിയുന്നു

മഞ്ഞുപാളികളെ അലയിക്കാന്‍
അവയ്‌ക്കു മുകളിലേക്ക്‌
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാല്‍ മൂടപ്പെട്ട്‌
ഏറെ നാളുകളായി തുടരുന്ന
ഈ അതിശൈത്യത്തില്‍
ഞാനുറഞ്ഞുപോയിരിക്കുന്നു.

നാഡീഞരമ്പുകള്‍ക്കു പകരം
ഉറഞ്ഞുപോയ പുഴകള്‍മാത്രമാണെന്നില്‍,
അടിത്തട്ടില്‍ നിന്നും ചത്തുമലച്ച്‌
മുകളിലേക്കുയരുന്ന മത്സ്യങ്ങള്‍
മഞ്ഞുപാളികളില്‍ ചെന്ന്‌ മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക്‌ കേള്‍ക്കാനാവുന്നുണ്ടോ?

ശൈത്യകാലം കഴിയുന്നുവെന്ന്‌
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട്‌ എവിടെയാണ്‌?

ഉച്ചത്തില്‍, ഒന്നത്യുച്ചത്തില്‍ ചിലച്ച്‌
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച്‌ വിടണേയെന്ന്‌ പറയാന്‍
എനിക്കവിടെ വരെയൊന്ന്‌ പോകണം.

വെള്ളയുടെ നിറഭേദങ്ങള്‍ക്കിടയില്‍
ഒരു കറുത്ത നിഴല്‍
ഉറഞ്ഞുപോകുവതെയിരിക്കുവാന്‍
ആവത്‌ ശ്രമിച്ചുഴറിയുറഞ്ഞ്‌
മഞ്ഞുശില്‍പ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുന്‍പേ

എനിക്ക്‌ ചോളമണികളായി
പൊട്ടി വിടരാന്‍
കുറച്ച്‌ പൊരിവെയില്‍ തരൂ
എന്നപേക്ഷിക്കണം.

ഡോണ മയൂര

break.my.silence@gmail.com
ചോളമണികളായ്‌ പൊട്ടിവിടരാന്‍ പൊരിവെയില്‍ തരൂ...(കവിത: ഡോണ മയൂര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക