Image

സ്‌കൂള്‍ അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍

Published on 03 January, 2013
സ്‌കൂള്‍ അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍
 രാജാക്കാട്: രാജകുമാരിയില്‍ സ്‌കൂള്‍ അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പോലീസ് പിടിയില്‍. രാജകുമാരിയിലെ ഒരു സ്‌കൂളിലെ അധ്യാപികയെയാണു പുതുവത്സരദിനത്തില്‍ മദ്യപിച്ചെത്തിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

രാവിലെ ഒമ്പതിനു സ്‌കൂളിലേക്കു പോവുകയായിരുന്ന അധ്യാപികയെ രാജകുമാരി എംജിഎം ഐടിസിക്ക് സമീപം ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ചു മുരിക്കുംതൊട്ടി ബാലേല്‍ കണ്ടന്‍ എന്നുവിളിക്കുന്ന ഗിരീഷ്(25), സേനാപതി പൊറ്റംകോട്ട് ബിനില്‍(27), രാജകുമാരി മംഗളംകുന്നേല്‍ റെജി(24) എന്നിവരെയാണ് രാജാക്കാട് എസ്‌ഐ കെ.എല്‍. സണ്ണിയുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍നിന്ന് അറസ്റ്റുചെയ്തത്.

ഐടിസിക്കു മുമ്പിലുള്ള റോഡിലൂടെ പോയ അധ്യാപികയെ വാഹനം വേഗത കുറച്ചു കൈയില്‍ പിടിച്ചു കാറില്‍ കയറ്റാന്‍ ഗിരീഷും റെജിയും ശ്രമിച്ചു. ബിനിലാണ് വാഹനം ഓടിച്ചിരുന്നത്. പിടി വിടുവിച്ച് ഓടിയ അധ്യാപിക സ്‌കൂളിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപെട്ടു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പൂപ്പാറവഴി നെടുങ്കണ്ടം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. വാഹനത്തിന്റെ നമ്പരും കളറുംവച്ച് നടത്തിയ അന്വേഷണത്തില്‍ കടുക്കാസിറ്റിയിലെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

കാറുടമയും രണ്ടാംപ്രതിയുമായ റെജി രാജകുമാരിയിലെ പച്ചക്കറി വ്യാപാരിയാണ്. റെജിയുടെ ഡ്രൈവറാണ് മൂന്നാംപ്രതിയായ ബിനില്‍. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളേയും കാറും അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡുചെയ്തു.

സ്‌കൂള്‍ അധ്യാപികയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക