Image

ഒളിമങ്ങാത്ത പ്രഭാ പൂരം (സരോജാ വര്‍ഗീസ്‌)

Published on 10 December, 2012
ഒളിമങ്ങാത്ത പ്രഭാ പൂരം (സരോജാ വര്‍ഗീസ്‌)
ഡിസംബര്‍ 8. ക്രിസ്‌തു ദേവനെ എതിരേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വര്‍ണ്ണശബളിമയാര്‍ന്ന സായാഹ്നം.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളെ ദുഖത്തിന്റെ താഴ്‌വരയിലേക്ക്‌ ആഴ്‌ത്തിക്കൊണ്ട്‌ ആ വാര്‍ത്ത പരന്നു: `മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സീനിയര്‍ മെത്രാപ്പലീത്ത അഭി. മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ കാലം ചെയ്‌തു'. ആ താപസ ശ്രേഷ്‌ഠനെ അടുത്തറിയുന്നവരെല്ലാം കണ്ണീരോടെ ആ വാര്‍ത്ത ഉള്‍ക്കൊണ്ടു.

1992-ല്‍ അഭി. ബര്‍ണബാസ്‌ തിരുമേനി അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതു മുതലാണ്‌ ഞാന്‍ ആ യോഗിവര്യനെ പരിചയപ്പെടുന്നത്‌. ക്രിസ്‌തീയ കൂട്ടായ്‌മയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം അദ്ദേഹമാണ്‌ എനിക്കു നല്‍കിയത്‌. അല്‌പം സാഹിത്യാഭിരുചിയുണ്ടായിരുന്ന എന്ന നസ്രാണി സാഹിത്യത്തിലേക്കു നയിച്ചതും തിരുമേനിയായിരുന്നു.

`രണ്ട്‌ കുപ്പായമുള്ളവര്‍ ഒന്ന്‌ ഇല്ലാത്തവന്‌ നല്‍കണം' എന്ന ക്രിസ്‌തീയ ജീവിതതത്വം പ്രായോഗികമാക്കിയ ശ്രേഷ്‌ഠ പുരോഹിതനെ അടുത്തറിയാന്‍ കഴിഞ്ഞതുതന്നെ എന്റെ പുണ്യം. ലളിതമായ സ്വജീവിതം സഭാ മക്കള്‍ക്ക്‌ ശ്രേഷ്‌ഠ മാതൃകയാക്കി ഇടയശുശ്രൂഷ നിര്‍വഹിച്ച ആ പിതാവിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ക്കു പാത്രീഭൂതയാകാന്‍ സാധിച്ചതു എന്റെ സ്വകാര്യ ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി ഞാന്‍ കരുതുന്നു.

തികഞ്ഞ ദൈവാശ്രയവും പ്രാര്‍ത്ഥനാ ജീവിതവും സഭയുടെ വിശ്വാസാചാരങ്ങളിലുള്ള കൃത്യനിഷ്‌ഠയും കൈമുതലാക്കി, സത്യത്തിന്റേയും നീതിയുടേയും സ്‌നേഹത്തിന്റേയും വെന്നിക്കൊടി പാറിച്ച ആ മുനിശ്രേഷ്‌ഠന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ പരിശുദ്ധനെന്നു അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ വിശ്വസിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തേജസായിരുന്ന ആ പൊന്‍വിളക്ക്‌ പൊലിഞ്ഞു. എന്നാല്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശുദ്ധിയുടേയും അനര്‍ഘ ശോഭ പരത്തിക്കൊണ്ട്‌ ആ കനകദീപം, ആയിരം ദീപങ്ങള്‍ ഒരുമിച്ച്‌ കത്തുമ്പോഴുണ്ടാകുന്ന പ്രഭാപൂരം വിശ്വാസികളുടെ ഹൃദയങ്ങളില്‍ എന്നും ജ്വലിച്ചു നില്‍ക്കും.
ഒളിമങ്ങാത്ത പ്രഭാ പൂരം (സരോജാ വര്‍ഗീസ്‌)
ഒളിമങ്ങാത്ത പ്രഭാ പൂരം (സരോജാ വര്‍ഗീസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക