ഡിസംബര്‍ 8. ക്രിസ്‌തു ദേവനെ എതിരേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന
വര്‍ണ്ണശബളിമയാര്‍ന്ന സായാഹ്നം.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ
ദുഖത്തിന്റെ താഴ്‌വരയിലേക്ക് ആഴ്‌ത്തിക്കൊണ്ട് ആ വാര്‍ത്ത പരന്നു: `മലങ്കര
ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പലീത്ത അഭി. മാത്യൂസ് മാര്‍ ബര്‍ണബാസ്
കാലം ചെയ്‌തു'. ആ താപസ ശ്രേഷ്‌ഠനെ അടുത്തറിയുന്നവരെല്ലാം കണ്ണീരോടെ ആ വാര്‍ത്ത
ഉള്‍ക്കൊണ്ടു.
1992-ല്‍ അഭി. ബര്‍ണബാസ് തിരുമേനി അമേരിക്കന്‍
ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതു മുതലാണ് ഞാന്‍ ആ യോഗിവര്യനെ
പരിചയപ്പെടുന്നത്. ക്രിസ്‌തീയ കൂട്ടായ്‌മയുടെ നേതൃനിരയില്‍
പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം അദ്ദേഹമാണ് എനിക്കു നല്‍കിയത്. അല്‌പം
സാഹിത്യാഭിരുചിയുണ്ടായിരുന്ന എന്ന നസ്രാണി സാഹിത്യത്തിലേക്കു നയിച്ചതും
തിരുമേനിയായിരുന്നു.
`രണ്ട് കുപ്പായമുള്ളവര്‍ ഒന്ന് ഇല്ലാത്തവന്
നല്‍കണം' എന്ന ക്രിസ്‌തീയ ജീവിതതത്വം പ്രായോഗികമാക്കിയ ശ്രേഷ്‌ഠ പുരോഹിതനെ
അടുത്തറിയാന്‍ കഴിഞ്ഞതുതന്നെ എന്റെ പുണ്യം. ലളിതമായ സ്വജീവിതം സഭാ മക്കള്‍ക്ക്
ശ്രേഷ്‌ഠ മാതൃകയാക്കി ഇടയശുശ്രൂഷ നിര്‍വഹിച്ച ആ പിതാവിന്റെ സ്‌നേഹ
വാത്സല്യങ്ങള്‍ക്കു പാത്രീഭൂതയാകാന്‍ സാധിച്ചതു എന്റെ സ്വകാര്യ ജീവിതത്തിലെ ഒരു മഹാ
ഭാഗ്യമായി ഞാന്‍ കരുതുന്നു.
തികഞ്ഞ ദൈവാശ്രയവും പ്രാര്‍ത്ഥനാ ജീവിതവും
സഭയുടെ വിശ്വാസാചാരങ്ങളിലുള്ള കൃത്യനിഷ്‌ഠയും കൈമുതലാക്കി, സത്യത്തിന്റേയും
നീതിയുടേയും സ്‌നേഹത്തിന്റേയും വെന്നിക്കൊടി പാറിച്ച ആ മുനിശ്രേഷ്‌ഠന്‍
ജീവിച്ചിരുന്നപ്പോള്‍ തന്നെ പരിശുദ്ധനെന്നു അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍
വിശ്വസിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തേജസായിരുന്ന ആ പൊന്‍വിളക്ക്
പൊലിഞ്ഞു. എന്നാല്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശുദ്ധിയുടേയും അനര്‍ഘ ശോഭ
പരത്തിക്കൊണ്ട് ആ കനകദീപം, ആയിരം ദീപങ്ങള്‍ ഒരുമിച്ച് കത്തുമ്പോഴുണ്ടാകുന്ന
പ്രഭാപൂരം വിശ്വാസികളുടെ ഹൃദയങ്ങളില്‍ എന്നും ജ്വലിച്ചു നില്‍ക്കും.