എല്ലാ യുദ്ധങ്ങളും എല്ലാ അധിനിവേശങ്ങളും എല്ലാ കലാപങ്ങളും ഏറ്റവും അധികം
ബാധിക്കാറുള്ളത് സ്ത്രീകളെയാണ്. ഇത്തരത്തിലുള്ള എല്ലാ പീഡനങ്ങളേയും
ഏറ്റുവാങ്ങുന്ന അവളെ ചരിത്രംപോലും അവഗണിക്കുന്നു.
രാജ്യം, യുദ്ധം എന്നിവയെല്ലാം പുരുഷ നിര്‍മിതികളാണ്. ജയവും പരാജയവും ലാഭം
കൊണ്ടളക്കുമ്പോള്‍ ജയിച്ചാലും തോറ്റാലും അവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു.
ചരിത്രം അവന്റെ പേര് സ്വര്‍ണ്ണലിപികളില്‍ എഴുതിചേര്‍ക്കുന്നു. എന്നാല്‍
എല്ലാ വ്യഥകളെയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട അവള്‍
കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെടുന്നു. ആര്‍ക്കും വേണ്ടാത്തവളായി,
ആരാലും ഓര്‍മിക്കപ്പെടാത്തവളായി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ ചെറിയൊരു രാജ്യമാണ് വിയറ്റ്‌നാം. പ്രകൃതി
കനിഞ്ഞനുഗ്രഹിച്ച നാട്. നെല്‍കൃഷിയും വനവിഭവങ്ങളും കൊണ്ട് സംഋദ്ധം.
ഇക്കാരണത്താല്‍ തന്നെ ചരിത്രാതീത കാലം മുതല്‍ക്കെ പല കഴുകന്‍ കണ്ണുകളും
വിയറ്റ്‌നാമിനെ വട്ടമിട്ടു പറന്നിരുന്നു.
1859 മുതല്‍ വിയറ്റ്‌നാം കീഴടക്കാന്‍ ഫ്രഞ്ച് സേന യുദ്ധമാരംഭിച്ചു. ഏതാണ്ട്
15 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ അവര്‍ രാജ്യം പൂര്‍ണ്ണമായി
പിടിച്ചെടുത്തു. പിടിച്ചെടുത്ത രാജ്യത്തെ പ്രജകള്‍ അടിമകളാണെന്നാണല്ലോ
വെയ്പ്പ്. അവിടുത്തുകാര്‍ക്ക് നായ്ക്കളിലും കഷ്ടമായിരുന്നു ജീവിതം.
രാജ്യത്തെ യൗവനയുക്തകളായ, എന്തിന് മുല ഉറക്കാത്ത പിഞ്ചുകുഞ്ഞുങ്ങളെപ്പോലും
ഫ്രഞ്ച് പട്ടാളക്കാര്‍ വെറുതെ വിട്ടില്ല. അതിക്രൂരമായ ലൈംഗിക അധിനിവേശം,
ഫ്രഞ്ച് തൊലിയുള്ള വിയറ്റ്‌നാമികളെക്കൊണ്ട് നാടുനിറയ്ക്കുക എന്നത്രെ അവര്‍
ഇതിനെ വിളിച്ചത്.
ചുരുട്ടു കത്തിച്ച് അതിന്റെ കനല്‍ കൊണ്ട് സ്ത്രീയുടെ മാറിലും
നാഭിപ്രദേശത്തും പൊള്ളിക്കുകയും അവര്‍ വേദനകൊണ്ട് പുളയുന്നതുകണ്ട്
രസിക്കുകയും ചെയ്യുക എന്നത് ഫ്രഞ്ച് പട്ടാളക്കാരുടെ വിനോദങ്ങളില്‍
ഒന്നുമാത്രമായിരുന്നു. ഇത്രയൊക്കെ പീഡങ്ങള്‍സഹിച്ചതുകൊണ്ടു മാത്രമാകണം
അവര്‍ അവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1885 ല്‍ നടത്തിയ നാടുവാഴി
കലാപത്തില്‍ അണിനിരന്നത്.
വിയറ്റ്‌നാമിലെ ചതുപ്പുനിലങ്ങളിലും കൊടുങ്കാറ്റു വീശുന്ന താഴ്‌വരകളിലും
അവര്‍ ആയുധമേന്തി ഉറക്കമൊഴിയുന്ന ഒളിപ്പോരാളികളായി.
പിടിക്കപ്പെടുന്നവരെയെല്ലാം അതിക്രൂരമായാണ് ഫ്രഞ്ച് സൈന്യം കൈകാര്യം
ചെയ്തത്. മാംസകഷ്ണം കൊണ്ട് യോനിഭേദം ചെയ്തവര്‍ ഒളിപോരാളികളായ സ്ത്രീകളെ
യന്ത്രത്തോക്കു തിരുകിക്കേറ്റിയാണ് അത് ചെയ്തത് എന്ന വ്യത്യാസം
മാത്രമേയുള്ളൂ.
പൂര്‍ണ്ണ ഗര്‍ഭിണികളായ സ്ത്രീകള്‍ പോലും ഒളിപ്പോരില്‍ പങ്കെടുത്ത
ചരിത്രമുണ്ട് വിയറ്റ്‌നാമിന് പറയാന്‍. 1908 ല്‍ നടന്ന അധ്യാപകരും
ചിന്തക!ാരും നേതൃത്വം കൊടുത്ത പണ്ഡിത!ാരുടെ ലഹളയിലും വിയറ്റ്‌നാമില്‍
സ്ത്രീകള്‍ വഹിച്ച പങ്ക് ചെറുതല്ല.
1941 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ചുകാരെ തുരത്തി ജപ്പാന്‍
വിയറ്റ്‌നാം പിടിക്കാന്‍ ശ്രമം നടത്തി. 1945 മാര്‍ച്ച് 9!ാം തിയതി ജപ്പാന്‍
വിയറ്റ്‌നാം ഉള്‍പ്പെടുന്ന ഇന്തോചൈന കീഴടക്കി. അന്ന് ഇന്തോചൈന
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ലോകപ്രശസ്തനുമായ സഖാവ് ഹോച്ച്മിന്‍
വിയറ്റ്‌നാം ജനകീയ സേന ഉണ്ടാക്കിയപ്പോള്‍ എല്ലാം ഉപേക്ഷിച്ച്
അദ്ദേഹത്തോടൊപ്പം ചേര്‍ന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു.
അതൊരിക്കലും വീരചരമം പ്രാപിക്കുവാനും വീരശൃംഖലകള്‍ കൈപ്പറ്റുവാനുമുള്ള
ആര്‍ത്തികൊണ്ടായിരുന്നില്ല. മറിച്ച്, അതിജീവിത്തിനുള്ള അവസാന മാര്‍ഗ്ഗമെന്ന
നിലയിലായിരുന്നു.
ഒളിപ്പോര്‍ സംഘങ്ങള്‍ സക്രിയമായി. വൈകാതെ ജപ്പാന്‍ പതറാന്‍ തുടങ്ങി.
ഹിരോഷിമയിലും നാഗാസാക്കിയിലും അണുബോംബ് വീണതോടെ ആ രാജ്യം തകര്‍ന്നിരുന്നു.
ആഗസ്റ്റ് 15 നാണ് ജപ്പാന്‍ തോല്‍വി സമ്മതിച്ചു. 10 ദിവസത്തിനകം ഹനോയി നഗരം
പോരാളികള്‍ പിടിച്ചെടുത്തു. വിയറ്റ്‌നാം ജനാധിപത്യ ഗവണ്‍മെന്റ് എന്ന
പേരില്‍ താല്‍ക്കാലിക ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു.
യുദ്ധത്താലും അധിനിവേശത്താലും തകര്‍ന്നു തരിപ്പണമായ ഒരു രാജ്യമാണ്
അവര്‍ക്കു കിട്ടിയത്. എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു.
അതിജീവനത്തിനുവേണ്ടി തോക്കെടുത്ത കൈകളില്‍ കൈക്കോട്ടുകള്‍ തിരിച്ചെത്തി. ആ
സ്ത്രീകള്‍ പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്തു, ഉല്‍പാദനം ഇരട്ടിയാക്കി.
കോളനി നഷ്ടപ്പെട്ട ഫ്രാന്‍സ് വെറുതെ ഇരുന്നില്ല. വിയറ്റ്‌നാം ഒരു
കമ്യൂണിസ്റ്റ് രാഷ്ട്രമാണെന്ന ചിന്ത ബ്രിട്ടനെയും അമേരിക്കയെയും അലട്ടി.
അവര്‍ ഫ്രാന്‍സിനു പിന്തുണയുമായി എത്തി. പാശ്ചാത്യ അധിനിവേശശക്തികളുടെ
പിന്‍ബലത്തോടെയെത്തിയ ഫ്രഞ്ച് പടയോട് ഏറ്റുമുട്ടുന്നത് ബുദ്ധിയല്ല എന്ന്
മനസിലാക്കിയ വിപ്ലവകാരിനേതാക്കള്‍ക്ക് വടക്കന്‍ പ്രദേശത്ത് പലായനം
ചെയ്യേണ്ടിവന്നു. കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ അവര്‍ ഊര്‍ജ്ജിതമായ
ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
അവര്‍ തക്കം പാര്‍ത്തിരിക്കുയായിരുന്നു. ഉടിമായ സമയത്ത് ഫ്രഞ്ച്
കോട്ടയിലേക്ക് കൊടുംകാട്ടിലൂടെ 300 കി.മീ റോഡുണ്ടാക്കി. ഒടുവില്‍ ഒരു
മിന്നല്‍ ആക്രമണം. ജീവരണ പോരാട്ടമായിരുന്നു അത്. 55 ദിവസം നീണ്ടുനിന്ന
യുദ്ധത്തിനൊടുവില്‍ ഫ്രഞ്ച് സേനയ്ക്ക് കീഴടങ്ങേണ്ടി വന്നു. ഇത്രയും വലിയ
ആഘാതം ഇതിനുമുമ്പൊരിക്കലും ഫ്രാന്‍സിനു നേരിടേണ്ടി വന്നിട്ടില്ല.
ഇരുപതിനായിരത്തോളം ഫ്രഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അതിലേറെ
പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പക്ഷെ ഈ യുദ്ധത്തില്‍ വിയറ്റ്‌നാമിനു
നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ധീരവനിതകളെയാണ്.
ജനീവയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നു. വിയറ്റ്‌നാമിന്റെ
നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കരാര്‍ ഒപ്പിട്ടു. പക്ഷെ രാജ്യം രണ്ടായി
വിഭജിക്കപ്പെട്ടു. വടക്കന്‍ വിയറ്റ്‌നാം കമ്യൂണിസ്റ്റുകാര്‍ക്ക് കിട്ടി.
യുദ്ധം തീര്‍ന്നതില്‍ എല്ലാവരും ആശ്വസിച്ചു. അമേരിക്ക ഒഴികെ. ഒരിക്കല്‍കൂടി
തകര്‍ന്നു തരിപ്പണമായ രാജ്യം പുനര്‍നിര്‍മിക്കുക അത്ര
എളുപ്പമായിരുന്നില്ല. കൂടുതത്സ്ത്രീകള്‍ രംഗത്തുവന്നു. പുരുഷ!ാരോടൊപ്പം
ഉറക്കമൊഴിച്ചു കഠിനാധ്വാനം ചെയ്തു. റോഡുകളും പാലങ്ങളും വീണ്ടുമുയര്‍ന്നു.
തൊഴിലില്ലായ്മക്ക് ആശ്വാസമായി. പുതിയൊരു സോഷ്യലിസ്റ്റ് രാജ്യത്തിനു
അടിത്തറയായി.
അമേരിക്കക്ക് പക്ഷെ ഇതൊന്നും സഹിച്ചില്ല. തെക്കന്‍ വിയറ്റ്‌നാമിലെ പാവ
ഗവണ്‍മെന്റിനെ ഉപയോഗിച്ച് ആഭ്യന്തരയുദ്ധം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു.
1964 ല്‍ അമേരിക്ക നേരിട്ടു യുദ്ധം തുടങ്ങി. ലോകം കിടുങ്ങിപ്പോയ
സുപ്രസിദ്ധമായ വിയറ്റ്‌നാം യുദ്ധം.
കാടത്തത്തിനു പേരുകേട്ട അമേരിക്കന്‍ സേന അതിക്രൂരമായാണ് നാശം വിതച്ചത്. ഒരു
ജനതയുടെ അവരുടെ സംസ്‌കാരത്തിന്റെ അസ്ഥിവേരുകള്‍ പോലും തോണ്ടാന്‍
പ്രാപ്തമായ തരത്തിലുള്ള അതിക്രൂരവും നിഷ്ഠൂരവുമായ രാസായുധ പ്രയോഗം.
നെല്‍കൃഷിയും വനവിഭവങ്ങളും എല്ലാം അക്രമണത്തിനു വിധേയമായി. എന്നിട്ടും
വിയറ്റ്‌നാം ജനത പിടിച്ചു നിന്നു.
അമേരിക്കന്‍ വേട്ടനായ്ക്കള്‍ വിപ്ലവകാരികളെ അന്വേഷിച്ചു നാടുനീളെ നടന്നു.
കണ്ണില്‍ കണ്ടവരെയൊക്കെ അരുംകൊല ചെയ്തു. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും
അടക്കം ചുട്ടുകൊന്നു. നാട് കബന്ധങ്ങള്‍കൊണ്ട് നിറഞ്ഞു. നേതാക്കളുടെ
ഒളിത്താവളം കണ്ടുപിടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും അവര്‍ അതിക്രൂരമായി
ചോദ്യം ചെയ്തു. എതിര്‍ത്തവരെയും വായ്തുറക്കാന്‍ വിസ്സമ്മതിച്ചവരെയും
പൊതുനിരത്തില്‍ നഗ്നരാക്കി തൊലിയുരിഞ്ഞെടുത്തു. എന്നിട്ടും ഫലമില്ലെന്നു
കണ്ടപ്പോള്‍ അവരെ കൂട്ടമായി ജീവനോടെ കത്തിച്ചു.
വിപ്ലവസേന അതിധീരമായി തിരിച്ചടിച്ചു. ഒടുവില്‍ അമേരിക്കയ്ക്കു
പിന്‍വാങ്ങേണ്ടി വന്നു. ലോകചരിത്രത്തില്‍ തന്നെ അമേരിക്കയ്ക്കേറ്റ ഏറ്റവും
വലിയ തിരിച്ചടി, ഏറ്റവും വലിയ മാനക്കേട്. വിയറ്റ്‌നാം എന്ന പേരു
കേള്‍ക്കുമ്പോള്‍ അമേരിക്കയ്ക്കിപ്പോഴും പൊള്ളുന്നത് അതുകൊണ്ടാണ്.
മുറിവേറ്റ വേട്ടപ്പട്ടികള്‍ വിയറ്റ്‌നാമിന്റെ മണ്ണില്‍ നിന്നും
ആട്ടിയോടിക്കപ്പെട്ടു. അമേരിക്കന്‍ പട്ടാളത്താവളങ്ങളില്‍ നിന്ന അതിക്രൂരമായ
പീഡനങ്ങള്‍ക്കു വിദേയരായ സ്ത്രീകളെയും കുട്ടികളെയും അടക്കം നിരവധിപേരെ
വിപ്ലവസേന മോചിപ്പിക്കുകയുണ്ടായി. കണ്ണുചൂഴ്‌ന്നെടുക്കപ്പെട്ടവര്‍,
തൊലിയുരിഞ്ഞെടുക്കപ്പെട്ടവര്‍, നഖങ്ങള്‍ പറിച്ചെറിയപ്പെട്ടവര്‍, അവയവങ്ങള്‍
ഛേദിക്കപ്പെട്ടവര്‍ അങ്ങനെ നീളുന്നു പട്ടിക. അവരില്‍ ചിലരെല്ലാം ഇന്നും
സ്വതന്ത്ര വിയറ്റ്‌നാമില്‍ പല ഭാഗങ്ങളിലുമുണ്ട്., ജീവിച്ചിരിക്കുന്ന
രക്തസാക്ഷികളായി.
ചരിത്രം ഇന്നും പക്ഷെ പുരുഷപക്ഷത്താണ്. വിയറ്റ്‌നാം യുദ്ധചരിത്രത്തിലെ
ധീരകളായ വനിതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എവിടെയും ഉയര്‍ത്താന്‍
ചരിത്രം ശ്രമിച്ചിട്ടില്ല. എന്നാല്‍ ധീരനും ലളിതജീവിതം നയിച്ചിരുന്നവനുമായ
സഖാവ് ഹോച്ചുമിന്‍ അടക്കം അനവധി ധീര!ാരെ ലോകജനതയ്ക്ക് ചിരപരിചിതര്‍ ആക്കി.
അവിടെയും ആ ധീരവനിതകള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിയപ്പെട്ടു.
തങ്ങളുടെ ചോരകൊണ്ട് വിയറ്റ്‌നാമിന്റെ മണ്ണിനെ ചുവപ്പിച്ച ധീരപുത്രിമാര്‍
കൂട്ടത്തോടെ ചുട്ടെരിക്കപ്പെട്ടിടത്ത് ഒരു അസ്ഥിമാടമുണ്ട്. ചരിത്രം
മറവിയുടെ എത്ര പൂട്ടുകള്‍ ഇട്ടുപൂട്ടിയാലും ആ അസ്ഥിമാടങ്ങള്‍
സ്പന്ദിച്ചുകൊണ്ടിരിക്കും. പൂട്ടുകള്‍ തകര്‍ത്തെറിയപ്പെടുക തന്നെ ചെയ്യും.
അത്തരത്തിലുള്ള അനേകായിരം അസ്ഥിമാടങ്ങള്‍ ലോകത്തിന്റെ
പലഭാഗങ്ങളിലുമായുണ്ട്. എല്ലാ വിലക്കുകളെയും ലംഘിച്ച് എല്ലാ
മറവിപ്പൂട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് അവ ഒന്നിച്ചു പൂക്കുന്ന കാലം വരും.
അന്നവരുടെ ശബ്ദം കേള്‍ക്കാന്‍ ചരിത്രം നിര്‍ബന്ധിതമാകും. അതിനായുള്ള
കാത്തിരിപ്പിലാണ് ഞാന്‍.