പൊങ്കാലകളുടെ മാതാവായ ആറ്റുകാല്‍പൊങ്കാല പ്രശസ്തി ആര്‍ജിക്കുന്നതിനു
മുമ്പ് മൂന്ന് ഉത്സവങ്ങള്‍ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തിരുവനന്തപുരത്ത്
അവധി നല്‍കിയിരുന്നത്. ശ്രീപത്മനാഭസന്നിധിയുമായി ബന്ധപ്പെട്ട് ആറാട്ട്,
ബീമാപള്ളിയിലെ ഉറൂസ്, വെട്ടുകാട് പെരുന്നാള്‍. നമ്മുടെ മതനിരപേക്ഷതക്ക്
സ്തുതി. വെട്ടുകാട് ഒരു തീരദേശവാസകേന്ദ്രമാണ്. അവിടത്തെ
റോമന്‍കത്തോലിക്കാ ദേവാലയത്തിലാണ് ഉത്സവം. ദൈവമാതാവിന്‍െറ പേരിലാണ്
പള്ളി. 1943ല്‍ അവിടെ ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിതമായി.
ക്രിസ്തുരാജസ്വരൂപം. പള്ളിപോലെയോ അതിലേറെയോ പ്രധാനമായിരിക്കുന്നു
രാജസന്നിധി. സാധാരണക്കാര്‍ ആ രൂപത്തിന് ഈശോ എന്നല്ല പറയുന്നത്. അവരുടെ
രാജന്‍ ആണ് അത്. വെട്ടുകാട് രാജന്‍.
തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോഴാണ് ഞാന്‍
വെട്ടുകാടിനെക്കുറിച്ച് അറിയുന്നത്. സ്കൂളില്‍ ഒപ്പം പഠിച്ച ഒരു സുന്ദരി
അന്ന് ശംഖുംമുഖത്ത് ഫിസിക്കല്‍ എജുക്കേഷന്‍ കോളജില്‍
പഠിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും ആ കുട്ടിയെ കാണാന്‍ പോകും.
ശംഖുംമുഖത്തും പോകും. ഒന്നിച്ചൊന്നുമല്ല. ആദ്യം നാണിച്ചുപുഞ്ചിരിച്ച
പെണ്ണാള്‍ എന്നതിനപ്പുറം അങ്ങനെയൊരു പ്രണയം ഒന്നും ഒട്ട്
ഉണ്ടായിരുന്നുമില്ല. ഉണ്ടെങ്കില്‍തന്നെ രണ്ടുപേരും ഒത്ത് ബീച്ചില്‍
പോവുന്നതൊക്കെ അചിന്ത്യമായിരുന്നു അമ്പതുകളില്‍.
പതിനേഴ് വയസ്സാണെനിക്ക് തിരുവനന്തപുരത്ത് പഠിക്കാന്‍ വരുമ്പോള്‍. നഗരം
ശാന്തം, ശുചിത്വപൂര്‍ണം, ടാക്സിക്കാറുകളേക്കാളേറെ കുതിരവണ്ടികള്‍. കോളജ്
നഗരത്തിലാണ്. ഇന്നത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫിസ്. സൈക്കിള്‍
വാടകക്ക് കിട്ടുമായിരുന്നു. നഗരത്തില്‍ തിരക്കില്ലാത്തതിനാല്‍ അത് നല്ല
യാത്രോപാധിയുമായിരുന്നു.
അങ്ങനെ ഒരു സൈക്കിള്‍ വാടകക്ക് എടുത്തിട്ടാണ് ഞാന്‍ ആദ്യം വെട്ടുകാട്
പള്ളിയില്‍ പോയത്. ക്രിസ്ത്വബ്ദം 1958. വടക്കന്‍ തിരുവിതാംകൂറുകാരനാണ്
ഞാന്‍. പെരിയാറിന്‍െറ തെക്കെ തീരത്തുള്ള കുന്നത്തുനാട് താലൂക്കിലെ
പെരുമ്പാവൂര്‍ സ്വദേശി. വീട്ടില്‍നിന്ന് ഒരെഴുത്തു വന്നു. അന്നൊക്കെ
അങ്ങനെയാണ്. ഇ-മെയിലില്ല. മൊബൈല്‍ഫോണില്ല, സാദാ ടെലിഫോണ്‍പോലും വിരളം,
എഴുത്തുകളായിരുന്നു വാര്‍ത്താവിനിമയോപാധി. ഞാന്‍ കൃത്യമായി
തിങ്കളാഴ്ചകളില്‍ വീട്ടിലേക്ക് എഴുത്തയക്കും. പഠിക്കുന്നുണ്ട്, പേടിക്കണ്ട,
അസുഖം ഒന്നുംഇല്ല, ആകുലപ്പെടേണ്ട. വീട്ടില്‍നിന്ന് കൃത്യമായി എഴുത്തുകള്‍
വരും. പശു പെറ്റു, ആടിനെ വിറ്റു, പഞ്ചാങ്കുണ്ടത്തിലെ പങ്കജാക്ഷിയമ്മ ചത്തു,
തെക്കോരത്തെ വര്‍ക്കിയുടെ പെണ്ണിന് കല്യാണം ഉറച്ചു, കൊയ്ത്തുകഴിഞ്ഞു...
അങ്ങനെ ഒരു കത്തില്‍ നാട്ടുകാരനായ ഒരു നാരായണന്‍കുട്ടിയുടെ കാര്യം
ഉണ്ടായിരുന്നു. നാരായണന്‍കുട്ടിക്ക് ആത്മാവില്‍ ഇരുട്ടായിരുന്നു എന്നും.
ഒരുനാള്‍ വെളിച്ചം തേടി യാത്രയായി നാരായണന്‍കുട്ടി. നാടായ നാടൊക്കെ
അന്വേഷിച്ചു. ആകെ കിട്ടിയ സൂചന ആള്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍
പുറപ്പെട്ടു എന്നതാണ്. കണ്ടവരുണ്ട്. അങ്ങനെ പോയാലൊന്നും തമ്പുരാനെ
കാണാനാവുകയില്ല എന്ന് നാട്ടുകാര്‍ക്കറിയാം. പൊലീസ് പിടിച്ചുകാണുമോ?
പള്ളിപ്പറമ്പിലെ ആലിന്‍ചുവട്ടില്‍ പതിവ് സന്ധ്യകളിലൊന്നില്‍
തിരുവനന്തപുരത്ത് പഠിച്ചിട്ടുള്ള കിഴക്കേലെ വര്‍ഗീസ് സാര്‍ പറഞ്ഞു. ‘അവനെ
പൊലീസ് പിടിച്ചാലും വെട്ടുകാട്ട് വിടുകയേ ഉള്ളൂ. വെട്ടുകാട് ഒരു പള്ളി
ഉണ്ട്. അവിടെ കുറച്ചുദിവസം ഭജനയിരുന്നാല്‍ ഏത് ഭ്രാന്തും മാറും.
‘വെട്ടുകാട്ട് അന്വേഷിക്കാന്‍ ഗ്രാമസഭയില്‍ തീരുമാനമായി. ആരു പോകാന്‍?
ആരോട് ചോദിക്കാന്‍? ആരുടെയോ തലയില്‍ ന്യൂട്ടന്‍െറ ആപ്പിള്‍ വീണു. ‘ദേ
മ്പ്ടെ എഡ്മാസ്തറച്ചന്‍െറ മോന്‍ ബാബു തിരോന്തരത്തല്ലേ പഠിക്കണേ?’
ഹെഡ്മാസ്റ്ററുടെ മകന്‍ തിരുവനന്തപുരത്താണ് പഠിക്കുന്നത്. സഭ വീട്ടിലെത്തി.
അച്ഛന്‍ എനിക്കെഴുതി. അങ്ങനെ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത
നാരായണന്‍കുട്ടിയെ തേടി ഇറങ്ങിയപ്പോഴാണ് ഞാന്‍ ആദ്യമായി വെട്ടുകാട്
പരിസരത്ത് എത്തിയത്. അമ്പത്തിയഞ്ച് സംവത്സരങ്ങള്‍ക്കപ്പുറം.
അവിടെ അന്ന് ഇന്നത്തെയത്ര തിരക്കില്ല ‘രാജ’ന്‍െറ ചുറ്റുവട്ടത്തായി
കുറേപേര്‍. വന്നവര്‍, കൊണ്ടുവരപ്പെട്ടവര്‍, രോഗികള്‍, ഭജനക്കാര്‍.
പള്ളിയുടെ പടിഞ്ഞാറ് കടലോരത്ത് കുറേ വെട്ടുകാട്ടുകാര്‍. അക്കാലത്തെ
സമ്പ്രദായത്തില്‍ ബെരേ എന്ന തൊപ്പിയും ചുണ്ടില്‍ ചുരുട്ടും കൈയില്‍
വെള്ളികെട്ടിയ വടിയും ആയി വികാരി. ഒരാജാനുബാഹു. ‘ഈശോമിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടെ’ എന്ന് മൊഴിഞ്ഞാല്‍ ആ ചുരുട്ട്
ചെറുതായിട്ടൊന്നനങ്ങും‘ എന്നുമെന്നും സ്തുതിയായിരിക്കട്ടെ’ എന്നാണ്
അതിനര്‍ഥം.
നാരായണന്‍കുട്ടിയെ കണ്ടെത്തി. യൂറേക്കാ. നാരായണന്‍കുട്ടി ചോദിച്ചു, നീയും
വെളിച്ചം ഉണ്ടോ എന്നറിയാന്‍ വന്നതാണോ? ഞാനെന്തുപറയാന്‍?
‘വീട്ടീപ്പോണ്ടേ നാരായണന്‍കുട്ടീ?’ ‘ദല്ലെ നാരായണന്‍കുട്ടീടെ വീട്?’
നാരായണന്‍കുട്ടി സന്തുഷ്ടനായിരുന്നു. ആത്മാവിലെ ഇരുട്ട് പോയിരിക്കുന്നു.
പള്ളിയില്‍ പൂജ നടക്കുമ്പോള്‍ നാരായണന്‍കുട്ടി ചമ്രം പടിഞ്ഞിരിക്കും.
പിന്നെ ഏതോ കാപ്പിപ്പീടികയില്‍നിന്ന് തലേന്നത്തെ വട. അത് ഫ്രീ. മിക്കവാറും
രാജന്‍െറ കണ്ണുകളില്‍ നോക്കി ഇരിക്കും. ‘അതൊരു സുഖമാണ്. ബാബൂ’:
നാരായണന്‍കുട്ടി എന്നെ പേരെടുത്ത് വിളിച്ചപ്പോള്‍ അയാളുടെ രോഗം മാറി
എന്ന് ഞാന്‍ ഗ്രഹിച്ചു. വിവരം നാട്ടില്‍ അറിയിച്ചു. അയാളുടെ വീട്ടുകാര്‍
വന്ന് കൂട്ടിക്കൊണ്ടുപോയി എന്നറിഞ്ഞുവെങ്കിലും നാരായണന്‍കുട്ടിയെ ഞാന്‍
പിന്നെ കണ്ടിട്ടില്ല.
ഉള്ളതുപറയണമല്ലോ, പഠിക്കുന്ന കാലത്ത് വെട്ടുകാട്ട് അങ്ങനെ പോകാനൊന്നും
ഉണ്ടായിരുന്നില്ല. 1975ല്‍ ഞാന്‍ ടൈറ്റാനിയം കമ്പനിയുടെ മാനേജിങ്
ഡയറക്ടറായി. ആ മൂന്നുവര്‍ഷം ‘രാജന്‍െറ’ സംരക്ഷണയിലായിരുന്നു ഞാന്‍.
‘രാജന്‍, വെട്ടുകാട് പോസ്റ്റ്’ എന്ന് എഴുത്തുകള്‍ വരുന്ന ഇടം. സന്ധ്യ
കഴിഞ്ഞാണ് പോവുക. ഇടുക്കി കലക്ടര്‍ ആയിരുന്ന കാലത്ത് വാങ്ങിയ ഒരു കറുത്ത
ഫിയറ്റ് കാര്‍. കെ.എല്‍.ഐ ഒന്ന്. അന്നൊക്കെ അങ്ങനെയാണ്. ഒന്നാംനമ്പര്‍
കലക്ടര്‍ക്കാണ്. ഞാന്‍തന്നെയാണ് ഓട്ടിക്കുക. (അത് രാജമാണിക്യ മലയാളം.
വടക്ക് ‘ഓടിക്കുക’ എന്ന് പറയും!)
ആ സന്ധ്യകള്‍ അവിസ്മരണീയമായിരുന്നു. അപ്പോഴേക്ക് അമ്പതുകളെ അപേക്ഷിച്ച്
തിരക്ക് ഏറിയിരുന്നു. എങ്കിലും ഇന്നത്തെപ്പോലെ വണ്ടികളും ബഹളവും ഒന്നും
ഇല്ല. ഇരുളിന്‍െറ മറവില്‍ രാജനെ നോക്കി ഇരിക്കുമ്പോള്‍ ‘അതൊരു സുഖമാണ്,
ബാബൂ’ എന്ന് പറഞ്ഞുതന്ന നാരായണന്‍കുട്ടിയെ ഓര്‍ക്കുമായിരുന്നു ഞാന്‍. ചില
ദിവസങ്ങളില്‍ അവിടെ തിരക്കായിരിക്കും. അപ്പോള്‍ ഞാന്‍ പള്ളിയകത്തേക്ക്
മാറും. നിലാവുള്ള കാലം ആണെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് ശംഖുംമുഖത്ത്
കണ്ട അറബിക്കടലിനെ നോക്കി കുറേനേരം നില്‍ക്കും. അപ്പോള്‍ അങ്ങ് പടിഞ്ഞാറേ
ചക്രവാളത്തില്‍ മാദ്രെ-ദേ-ദേവൂസിനെ കാണും ഞാന്‍. ദൈവമാതാവ്. സാഗരതാരമായ
സാഗരകന്യക. അമ്മയും മകനും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പലവട്ടം ഞാന്‍ അവിടെ പോയി. ഒരിക്കലും
ഒറ്റക്കായിരുന്നില്ല. ഇപ്പോള്‍ പള്ളിയകത്ത് പടിഞ്ഞാറെ വാതിലിന് സമീപത്ത്
ഒരു കസേരയില്‍ ഇരുന്ന് കൊന്തചൊല്ലുന്നതാണ് എന്‍െറ സുഖം.
അസുലഭമായ ദിവ്യത്വമാണ് വെട്ടുകാടിന്‍െറ മുദ്ര. നാഗരികത ആ പഴയ
ഗ്രാമീണചാരുതയെ പിന്തള്ളിയിട്ടുണ്ട് എന്നത് ശരിതന്നെ. അത് സ്വാഭാവികമാണു
താനും. നാടു മുഴുവന്‍ മാറുമ്പോള്‍ കാട്-വെട്ടുകാട്-മാത്രം മാറരുതെന്ന്
ശഠിച്ചുകൂടാ. എങ്കിലും നഗരത്തിന്‍െറ തിരക്കിലും ഗ്രാമത്തിന്‍െറ ശാന്തി
മനസ്സില്‍ കുളിര്‍മ പകരുന്നു എന്നതാണ് വെട്ടുകാട് പള്ളിയുടെ സവിശേഷ
മഹത്ത്വം.
തിരക്കുള്ളപ്പോള്‍ പ്രാര്‍ഥിക്കുക സുകരമല്ല. അതുകൊണ്ട് ഉത്സവവും
പെരുന്നാളും ഒക്കെ കൊടിയേറിയാല്‍ ദേവസ്ഥാനങ്ങള്‍ ഒഴിവാക്കുകയാണ് എന്‍െറ
രീതി. ഒരുനാള്‍ ഉത്സവകാലം ഒന്നും അല്ലാതിരുന്നിട്ടും വെട്ടുകാട്ട്
തിരക്കായിരുന്നു. വെള്ളിയാഴ്ചയും വെളുത്തവാവും ഒത്തുവന്ന ഏതോ ശുഭദിനം.
രാജസന്നിധിയിലും തിരക്ക്, പള്ളിയകത്തും തിരക്ക്. ഞാന്‍ വടക്കുവശത്ത്
എത്തിനോക്കി. ശ്മശാനത്തില്‍ തിരക്കില്ല. ഞാന്‍ ആരുമറിയാതെ ഒരു കസേര
പൊക്കി. അത് വടക്കുവശത്ത് ഇട്ടു. മരിച്ചവരും ഞാനും. അവിടെ ഇരുന്ന് ജപമാല
ചൊല്ലിയ ആ സായാഹ്നത്തില്‍ എനിക്ക് തോന്നി മരിക്കുന്നെങ്കില്‍ ഇവിടെ
കിടക്കണം. വെട്ടുകാട് പള്ളിയുടെ സെമിത്തേരിയില്‍ പോലും
ദിവ്യസമാധാനത്തിന്‍െറ ആവരണം.
ഈശ്വരന് പരിമിതികളില്ല. സര്‍വശക്തന്‍ സ്ഥലകാലബദ്ധനുമല്ല. എങ്കിലും
മനുഷ്യന് പരിമിതികള്‍ ഉള്ളതിനാല്‍ അവന്‍െറ ഈശ്വരബോധം സ്ഥലകാലബദ്ധമാവുന്നത്
തെറ്റല്ല. ഏതെങ്കിലും ഒരിടത്ത് ഒതുങ്ങുന്നവനല്ല ദൈവമെങ്കിലും
സാധാരണക്കാര്‍ക്ക് ഒരിടത്തൊതുങ്ങാതെ ദൈവത്തെ തിരിച്ചറിയാന്‍ കഴിയുകയില്ല.
അമ്പലവും പള്ളിയും മസ്ജിദും ബ്രഹ്മസ്ഥാനവും ഒക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്.
http://www.madhyamam.com/news/202399/121129