Image

നസ്രത്തും മാതാവിന്റെ കിണറും (ഇസ്രയേല്‍ യാത്ര 3: ടോം ജോസ്‌ തടിയംമ്പാട്‌)

Published on 06 October, 2012
നസ്രത്തും മാതാവിന്റെ കിണറും (ഇസ്രയേല്‍ യാത്ര 3: ടോം ജോസ്‌ തടിയംമ്പാട്‌)
1947 ജൂണ്‍ 13-ാം തീയതി ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ യഹൂദ സമൂഹം ലോകത്തിന്‌ സംഭാവന ചെയ്‌ത ഏറ്റവും പ്രഗത്‌ഭനായ വ്യക്തികളില്‍ ഒരാളായ സര്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ നാല്‌ പേജുള്ള ഒരു കത്തെഴുതി. ആ കത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഭരണ ഘടന അസംബ്ലി കൂടി തൊട്ടു കൂട്ടായ്‌മയും തീണ്ടിക്കൂടായ്‌മയും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നിങ്ങളുടെ രാജ്യത്തെ അധസ്ഥിതരെക്കാള്‍ പീഢനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യരാണ്‌ യഹൂദര്‍. അവര്‍ ലോകം മുഴുവന്‍ പീഢിക്കപ്പെട്ടു പൊതു സമൂഹത്തില്‍ നിന്നും തീണ്ടാപ്പാടകലെ നിര്‍ത്തി. ആശ്രയം തേടി ലോകം മുഴുവന്‍ അലഞ്ഞു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അതി മൃഗീമായി കൊല ചെയ്യപ്പെട്ടു. അഭയം തേടി കഴിഞ്ഞ 2000 വര്‍ഷം ലോകം മുഴുവന്‍ അലഞ്ഞ ഞങ്ങള്‍ക്ക്‌ ഇസ്രയേല്‍ എന്ന രാജ്യം ഉണ്ടാക്കുക്കുതിന്‌ വേണ്ടി സഹായിക്കണം. ഇന്ത്യ യുഎന്‍എയില്‍ ഇസ്രയേലിന്‌ വേണ്ടി വോട്ട്‌ ചെയ്യണം എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എന്നാല്‍ ജൂലൈ 11 ല്‍ നെഹ്‌റു ഐന്‍സ്റ്റീന്‌ എഴുതിയ മൂന്നു പേജുള്ള മറുപടി കത്തില്‍ ഇങ്ങനെ പറഞ്ഞു എനിക്ക്‌ ജൂതന്‍മാരെയും അതുപോലെ തന്നെ അറബികളോടും അനുകമ്പയുണ്ട്‌ തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട്‌ പാലസ്റ്റയിനിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അവരുടെ കൈവശം ഇരിക്കുന്ന അപ്പം നിങ്ങള്‍ തട്ടിയെടുക്കും എന്ന്‌്‌ അവര്‍ വിശ്വസിക്കുന്നു. അവരുടെ ഇച്ഛാശക്തി കൂടി നിങ്ങള്‍ക്ക്‌ അനുകൂലമാകുന്നില്ലെങ്കില്‍ നിങ്ങള്‍ സ്ഥാപിക്കുന്ന രാഷ്‌ട്രം ഒരിക്കലും സമാധാനത്തില്‍ പുലരാന്‍ കഴിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

നെഹ്‌റുവും ആയി വ്യക്തിപരമായി വളരെ അടുപ്പം പുലര്‍ത്തുകയും നെഹ്‌റുവിന്റെ വിശ്വ പ്രസിദ്ധമായ ഡിസ്‌കവറി ഓഫ്‌ ഇന്ത്യ എന്ന പുസ്‌തകത്തിന്‌ അവതാരിക എഴുതുകയും ചെയ്‌ത ഐന്‍സ്റ്റീന്റെ അഭ്യര്‍ത്ഥനയെ മാനിക്കാത്ത ഇന്ത്യ ഇസ്രയേല്‍ രാഷ്‌ട്ര രൂപീകരണത്തിനെതിരെ വോട്ടു ചെയ്‌തെങ്കിലും ഭൂരിപക്ഷം നേടി അവര്‍ ഇസ്രയേല്‍ എനന രാഷ്‌ട്രം 1948-ല്‍ സ്ഥാപിച്ചു.

വ്യക്തിപരമായി നെഹ്‌റുവിന്‌ യഹൂദരോട്‌ സഹതാപവും അനുകമ്പയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ അകത്ത്‌ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുസ്ലീം ന്യൂനപക്ഷത്തെ ഭയപ്പെട്ടാണ്‌ ഇന്ത്യ അങ്ങനെ ഒരു നയം സ്വീകരിക്കാന്‍ തയ്യാറായത്‌ എന്നാണ്‌ കേംബ്രിഡ്‌ജിലെ പ്രഫസര്‍ ബെന്നി മോറീസ്‌ 2005ല്‍ ഗാര്‍ഡിയന്‍സില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്‌. എന്താണെങ്കിലും ഒരു കാര്യം വസ്‌തുതയാണ്‌. നെഹ്‌റു ചൂണ്ടി കാണിച്ച അസ്സമാധാനത്തിന്റെ ചിഹ്നങ്ങള്‍ നമ്മള്‍ക്ക്‌ ഇസ്രയേലിലെ എല്ലാ പട്ടണങ്ങളിലെയും പട്ടാള സാന്നിദ്ധ്യം കൊണ്ട്‌ തന്നെതിരിച്ചറിയാന്‍ കഴിയും.

അടുത്ത ദിവസത്തെ ഞങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി രാവിലെ തന്നെ എഴുന്നേറ്റ്‌ 7 മണിയ്‌ക്ക്‌ റെഡിയായി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ വന്നപ്പം തന്നെ ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന മിസ്റ്റര്‍ അഗസ്റ്റിനും, മിസ്റ്റര്‍ ജോസും കുടുംബാംഗങ്ങളും നേരത്തെ തന്നെ എഴുന്നേറ്റ്‌ ഗലീലിയ കടലിലെ സൂരോദയം ദര്‍ശിച്ച്‌ ഫോട്ടോയും എടുത്ത്‌ തിരിച്ച്‌ വന്നിരുന്നു. അവര്‍ എടുത്ത ഫോട്ടോകള്‍ വളരെ മനോഹരമായി തോന്നി. ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിഞ്ഞ്‌ എട്ട്‌ മണിയ്‌ക്ക്‌ ഞങ്ങള്‍ യാത്ര ആരംഭിച്ചു. ക്രിസ്‌തുവിന്റെ വീട്‌ സ്ഥിതി ചെയ്‌തിരുന്ന നസ്രത്തിലേയ്‌ക്ക്‌ ഞങ്ങള്‍ പോയത്‌. നസ്രത്ത്‌ എന്നതിന്റെ അര്‍ത്ഥം ദൈവത്തോട്‌ വിധേയപ്പെട്ട എന്നാണ്‌. അവിടെ മദര്‍ മേരി വെള്ളം ശേഖരിച്ചിരുന്ന കിണര്‍ ആണ്‌ ആദ്യം കണ്ടത്‌. കിണറിനോട്‌ ചേര്‍ന്ന്‌്‌ ഇരിക്കുന്ന പള്ളി ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വകയാണ്‌. കാരണം ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സുകാര്‍ വിശ്വസിക്കുന്നത്‌ കിണറിന്റെ അടുത്തു വന്നപ്പോഴാണ്‌ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട്‌ ദൈവ ഹിതത്താല്‍ അവര്‍ ഗര്‍ഭം ധരിച്ചു എന്ന മംഗള വാര്‍ത്ത അവളെ അറിയിച്ചത്‌ എന്നാണ്‌. കിണറിന്റെ അടിത്തട്ടില്‍ ചെറുതായി വെള്ളം ഇപ്പോഴും കാണാം. കിണറില്‍ ആരും പണം ഇടരുത്‌ എന്ന്‌ എഴുതി വച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഒട്ടു മിക്ക നാണയങ്ങളും വിശ്വാസികള്‍ അവിടെ നേര്‍ച്ചയായി ഇട്ടിരിക്കുന്നത്‌ കാണാമായിരുന്നു.

പള്ളിയും കിണറും കണ്ടതിന്‌ ശേഷം മാതാവിന്റെ വീട്‌ ഇരിക്കുന്ന കത്തോലിക്കരുടെ പള്ളിയിലേക്ക്‌ പോയി ഒരു ചെറിയ കുന്ന്‌്‌ നടന്ന്‌ കയറിയാണ്‌ അവിടെ എത്തിയത്‌. മംഗള വാര്‍ത്ത പള്ളി എന്നാണ്‌ ഈ പള്ളി അറിയപ്പെടുന്നത്‌ (ചര്‍ച്ച്‌ ഓഫ്‌ അനൗണ്‍സേഷന്‍) മാതാവിന്റെ വീട്‌ ഇരിക്കുന്നതിന്റെ ചുറ്റുമാണ്‌ ഈ ബൃഹത്തായ പള്ളി പണിതിരിക്കുന്നത്‌. കത്തോലിക്കാ വിശ്വാസത്തില്‍ മാതാവിന്‌ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട്‌ മംഗള വാര്‍ത്ത അറിയിച്ചത്‌ മാതാവിന്റെ ഭവനത്തില്‍ വച്ചാണ്‌. ഏതാണ്ട്‌ രണ്ട്‌്‌ നിലകളിലായി പണിതിരിക്കുന്ന പള്ളിയുടെ അടിത്തട്ടില്‍ മാതാവിന്റെ വീടിന്റെ ഭാഗമായ ഒരു ഗുഹ കാണാം. അവിടെയാണ്‌ മാലാഖ പ്രത്യക്ഷപ്പെട്ടത്‌ എന്നാണ്‌ വിശ്വാസം. 1969-ല്‍ ആണ്‌ പുതിയ പള്ളി പണിതത്‌. ആ കാലത്ത്‌ മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ പള്ളി കൂടിയായിരുന്നു ഇത്‌. മള്‍ട്ടി നാഷണല്‍ ചര്‍ച്ച്‌ എന്നാണ്‌ ഈ പള്ളിയെ അറിയപ്പെടുന്നത്‌. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഭാവനയിലൂടെയാണ്‌ ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്‌. പള്ളിയ്‌ക്ക്‌ കിഴക്കന്‍ വാതില്‍ സംഭാവന ചെയ്‌തിരിക്കുന്നത്‌ അമേരിക്കയില്‍ നിന്നും ആണ്‌. ഈ വാതിലില്‍ മാതാവിന്റെ ജീവിതത്തിന്റെ എല്ലാ പ്രധാന സംഭവങ്ങളെയും കൊത്തിവച്ചിട്ടുണ്ട്‌്‌. അതുപോലെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മാതാവിന്റെ രൂപങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നും ഉള്ള മാതാവിന്റെ രൂപം ആയി വേളാങ്കണ്ണി മാതാവിനെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

എല്ലാ രാജ്യത്തെ മാതാവിന്റെ രൂപത്തിലും അതാത്‌ രാജ്യത്തെ മനുഷ്യരുടെ രൂപവും ആയി ചില സാദൃശ്യങ്ങള്‍ നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും മാതാവിനോടുള്ള പ്രാര്‍ത്ഥന ഭിത്തിയില്‍ എഴുതി വച്ചിട്ടുണ്ട്‌ ബൈസാന്റയിന്‍ കാലഘട്ടത്തില്‍ പണിത ഈ പള്ളി പിന്നീട്‌ പല തവണ നശിക്കപ്പെട്ടിട്ടുണ്ട്‌ മലയാളത്തില്‍ എഴുതി വച്ചിരുന്ന മാതാവിനോട്‌ ഉള്ള പ്രാര്‍ത്ഥന ഒക്കെ കണ്ട്‌ ഞങ്ങള്‍ പുറത്തിറങ്ങി. പള്ളിയില്‍ കയറുന്നതിന്‌ മുന്‍പ്‌ എല്ലാവരും തൊപ്പി എടുത്ത്‌ മാറ്റണമെന്നും സ്‌ത്രീകള്‍ തല മറയ്‌ക്കണമെന്നും നിശബ്‌ദം ആയിരിക്കണം എന്നു ഗൈഡ്‌ പറഞ്ഞിരുന്നു.

ചര്‍ച്ച്‌ ഓഫ്‌ അനൗണ്‍സേഷനില്‍ നിന്നും തൊട്ടടുത്ത സെന്റ്‌ ജോസഫിന്റെ വീടിരിക്കുന്ന സെന്റ്‌ ജോസഫ്‌ പള്ളിയിലേയ്‌ക്ക്‌ ഞങ്ങള്‍ പോയി അവിടെ ജോസഫിന്റെ പഴയ വീടും ആശാരി ജോലികള്‍ ചെയ്‌തിരുന്നു എന്നു വിശ്വസിക്കുന്ന സ്ഥലവും അക്കാലത്തെ മാര്‍ക്കറ്റിന്റെ അവശിഷ്‌ടങ്ങളും ഒക്കെ കാണാന്‍ കഴിഞ്ഞു.

നസ്രത്ത്‌ ഇന്ന്‌ ഒരു അറബ്‌ പട്ടണമാണ്‌. 75% അറബികളും 25% യഹൂദരും ആണ്‌ ഇവിടെ ജീവിക്കുന്നത്‌. 75% വരുന്ന അറബികളില്‍ 10% മാത്രമാണ്‌ ക്രിസ്‌ത്യാനികള്‍ .ക്രിസ്‌തുവിന്റെ ശിഷ്യന്‍മാരില്‍ ബെര്‍ത്തലോമിയസ്‌ നസ്രത്തില്‍ നിന്നും ഉള്ള ശിഷ്യനാണ്‌. യോന പ്രവാചകനും ഇവിടുത്തുകാരനായിരുന്നു.

നസ്രത്തില്‍ നിന്നും അന്നു മൈല്‍ അകലെയുള്ള കാനായിലേക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു. കാനായില്‍ നടന്ന കല്യാണത്തിനാണ്‌ ക്രിസ്‌തു ആദ്യമായി അത്ഭുതം പ്രവര്‍ത്തിച്ചത്‌. കാനായില്‍ അദ്ദേഹം വെള്ളം വീഞ്ഞാക്കി മാറ്റി, അതു പോലെയാണ്‌ ഇവിടെയാണ്‌ മാതാവ്‌ മകനൊട്‌ മാധ്യസ്ഥം അദ്യമായി അപേക്ഷിക്കുന്നത്‌. അവിടുത്തെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ക്രിസ്‌തുവിന്റെ കാലത്തെ കല്‍ഭരണികളും പഴയ വീടിന്റെ അവശിഷ്‌ടങ്ങളും ഒക്കെ കണ്ടതിന്‌ ശേഷം അവിടെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിവാഹജീവിതം നയിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. 5 ഡോളര്‍ കൊടുത്താല്‍ അവിടെ വിവാഹം നടത്തിയ സര്‍ട്ടിഫിക്കറ്റും ലഭിക്കുമായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ചിലര്‍ ഒക്കെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി. ഇവിടെ കത്തോലിക്കാ പള്ളിയുടെ എതിര്‍വശത്തായി ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുണ്ട്‌്‌. അവര്‍ വിശ്വസിക്കുന്നത്‌. ആ പള്ളി ഇരുന്നിടത്താണ്‌ കാനായിലെ കല്യാണം നടന്ന വീടിരിക്കുന്നത്‌ എന്നാണ്‌. ലോകത്തിന്റെ എഭാഭാഗത്തുമുള്ള സഞ്ചാരികളെയും അവിടെ കണ്ടിരുന്നു.

കാനായില്‍ ഞങ്ങള്‍ നേരെ പോയത്‌ ഗലീലിയ കടല്‍ തീരത്ത്‌ വച്ച്‌ ക്രിസ്‌തു 5 അപ്പവും 2 മീനും വര്‍ദ്ധിപ്പിച്ച്‌ സ്‌ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം ആളുകള്‍ക്ക്‌ നല്‍കിയ സ്ഥലത്തേയ്‌ക്കാണ്‌. അവിടെ ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. ഇവിടുത്തെ പള്ളി ആദ്യം പണിതത്‌ എഡി 28-ല്‍ ടിബേറിയസ്‌കാരന്‍ ജോസഫ്‌ എന്നയാളായിരുന്നു 614-ല്‍ പേര്‍ഷ്യന്‍ കടന്നുകയറ്റത്തിന്റെ കാലത്ത്‌ ഇത്‌ നശിക്കപ്പെട്ടു. പേര്‍ഷ്യന്‍ കാലഘട്ടത്തില്‍ മാത്രം ഏകദേശം 300 പള്ളികള്‍ വിശുദ്ധ നാട്ടില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌്‌ എന്നാണ്‌ കണക്ക്‌. അതിന്‌ ശേഷം രാത്രി കാലത്ത്‌ മുഴുവന്‍ മീന്‍ പിടിച്ച്‌ തളര്‍ന്ന്‌ ഒരു മീന്‍ പോലും കിട്ടാതെ വന്ന തന്റെ ശിഷ്യന്‍മാര്‍ക്ക്‌ മരിച്ച്‌ ഉയര്‍ന്ന്‌്‌ എഴുന്നേറ്റതിന്‌ ശേഷം പ്രഭാത ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും തന്റെ കുഞ്ഞാടുകളെ നയിക്കാന്‍ പത്രോസിനെ ചുമതലപ്പെടുത്തുകയും ചെയ്‌ത മെന്‍മെ ക്രിസ്റ്റി എന്ന പള്ളിയിലേക്കാണ്‌ പോയത്‌. അവിടെ ക്രിസ്‌തു പ്രഭാത ഭക്ഷണം ഒരുക്കി എന്ന്‌്‌ വിശ്വസിക്കുന്ന ഒരു പാറയാണ്‌ പള്ളിയുടെ അകത്ത്‌ കണ്ടത്‌. ഈ പള്ളിയുടെ ഭാഗത്ത്‌ മാത്രമാണ്‌ ആളുകള്‍ക്ക്‌ ഗലീലിയ കടലിലേക്ക്‌ ഇറങ്ങാന്‍ വഴിയുള്ളത്‌. ഞങ്ങള്‍ അവിടെ ഇറങ്ങി മുഖവും കാലും എല്ലാം കഴുകി. ഇവിടുത്തെ പള്ളികള്‍ എല്ലാം തന്നെ ഫ്രാന്‍സിക്കന്‍ സഭയുടെ കീഴില്‍ ആണ്‌.

അവിടെ നിന്നും ഞങ്ങള്‍ പോയത്‌ കേപ്പര്‍നൗമിലേക്കായിരുന്നു. ക്രിസ്‌തുവിന്റെ പൊതുജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത്‌ കോപ്പര്‍നൗമില്‍ ആയിരുന്നു. 3 വര്‍ഷമാണ്‌ അദ്ദേഹത്തിന്റെ പൊതുജീവിതം അതില്‍ 20 മാസവും അദ്ദേഹം ചിലവഴിച്ചത്‌ കേപ്പര്‍നൗമില്‍ ആയിരുന്നു. ക്രിസ്‌തുവിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടന്നതും ഇവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഭൂരിപക്ഷവും ഇവിടുത്തുകാരായിരുന്നു എങ്കിലും അവിടുത്തെ ആളുകള്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തതു കൊണ്ട്‌്‌ അദ്ദേഹം ഈ പട്ടണത്തെ ശപിക്കുകയും ചെയ്‌തു. എഡി 749-ല്‍ ഭൂകമ്പത്തില്‍ ഈ പട്ടണം പൂര്‍ണ്ണമായി നശിച്ച്‌ പോകുകയായിരുന്നു. 1905ല്‍ ജര്‍മ്മന്‍ ആര്‍ക്കിയോളജിസ്റ്റുകാര്‍ നടത്തിയ പരിവേഷണത്തിലാണ്‌ ഈ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌.

വിശുദ്ധ പത്രോസിന്റെ വീടും വളരെ പഴയ ഒരു സിനഗോഗിന്റെ അവശിഷ്‌ടങ്ങളും കഫര്‍ണാമിലെ പഴയ പട്ടണത്തിന്റെ അവശിഷ്‌ടങ്ങളും അവിടെ കാണാമായിരുന്നു. കിംങ്ങ്‌ ഡേവിഡിന്റെ ചിഹ്നമായ നക്ഷത്രം കൊത്തിയ കല്ലുകള്‍ സിനിഗോഗിന്റെ നശിച്ച അവശിഷ്‌ടങ്ങളില്‍ കാണാമായിരുന്നു. ഈ സിനഗോഗിലാണ്‌ ക്രിസ്‌തു ജനങ്ങളെ പഠിപ്പിച്ചത്‌. ക്രിസ്‌തുവിന്റെ ശാപം കൊണ്ടായിരിക്കാം ഇന്നും കഫര്‍ണാമില്‍ ഒരു കുടുംബവും താമസിക്കുന്നില്ല.

ഗലീലിയ കടല്‍ക്കരയില്‍ തന്നെ ഉള്ള ഒരു ഹോട്ടലില്‍ നിന്നും വിശുദ്ധമായ ഈ കടലില്‍ നിന്നും പിടിച്ച്‌ മീന്‍ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചതിന്‌ ശേഷം ഞങ്ങള്‍ ജോര്‍ദ്ദാന്‍ നദിയിലേക്ക്‌ പോയി. പഴയ നിയമത്തില്‍ ഈപ്‌ജിപ്‌റ്റിന്റെ അടിമത്തത്തില്‍ നിന്നും ഇസ്രയേല്‍ ജനതയെ രക്ഷിച്ചു കനാന്‍ ദേശത്ത്‌ എത്തിച്ച ജോഷ്വാ ഈ നദി കടന്നാണ്‌ കീഴടക്കല്‍ ആരംഭിച്ചത്‌. അതുപോലെ ക്രിസ്‌തു യോഹന്നാനില്‍ നിന്നും സ്‌നാനം സ്വീകരിച്ചതും ഈ നദിയില്‍ നിന്നും ആയിരുന്നു. ക്രിസ്‌തുവിന്റെ സ്‌നാനത്തിന്‌ ശേഷം ഈ നദി ക്രിസ്‌ത്യാനികളെ സംബന്ധിച്ചടുത്തോളം പരിശുദ്ധമായ നദി ആയിട്ടാണ്‌ അറിയപ്പെടുന്നത്‌. ക്രിസ്‌തുവിനെ സ്‌നാനം ചെയ്‌തത്‌ ജെറിക്കോയ്‌ക്ക്‌ 5 മൈല്‍ കിഴക്കുള്ള ജോര്‍ദ്ദാന്‍ നദിയില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ പോയത്‌ ജോര്‍ദ്ദാന്‍ നദിയുടെ മറ്റൊരു ഭാഗത്തേക്കായിരുന്നു. ഫാ. എബ്രഹാം ഞങ്ങളുടെ സംഘങ്ങളെ എല്ലാം അവിടെ സ്‌നാനം ചെയ്യിച്ചു.

പിന്നീട്‌ ഞങ്ങളുടെ യാത്ര ക്രിസ്‌തു മലയിലെ പ്രസംഗം നടത്തിയ മൗണ്ട്‌ ഓഫ്‌ ബീറ്റിറ്റൂഡിലേക്കായിരുന്നു. ലോക ചരിത്രത്തെ ക്രിസ്‌തുവിന്‌ ശേഷവും ക്രിസ്‌തുവിന്‌ മുന്‍പും എന്ന്‌ കീറിമുറിക്കുവാന്‍ ഒരു പക്ഷെ പ്രചോദനമായത്‌ ഈ മലയിലെ പ്രസംഗം ആയിരിക്കാം. അന്നു വരെ കണ്ണിന്‌ കണ്ണ്‌ എന്ന ക്രമം നില നിന്നിരുന്ന അവസ്ഥയില്‍ നിന്നും ക്ഷമാശീലന്‍ ഭൂമി സ്വന്തമാക്കും, അതുപോലെ തന്നെ ഒരു ചെകിടിനിട്ട്‌ അടിക്കുന്നവന്‌ മറു കരണം കാണിച്ച്‌ കൊടുക്കണം എന്നീ ആശയങ്ങള്‍ ലോകത്തിന്‌ നല്‍കിയത്‌ ഈ മലയില്‍ വച്ചായിരുന്നു. ഈ ആശയമാണ്‌ മഹാത്മാഗാന്ധിയെയും മാര്‍ട്ടിന്‍ ലൂതര്‍ കിംങ്ങിനെയും, എബ്രഹാം ലിങ്കനെയും, മദര്‍തരേസയെയും, നെല്‍സണ്‍ മണ്ഡേലയെയും എല്ലാം നയിച്ചത്‌. അവിടെ സ്ഥാപിച്ചിട്ടുള്ള പള്ളിയില്‍ എല്ലാവരും കയറി പ്രാര്‍ത്ഥിച്ചതിന്‌ ശേഷം ജോണ്‍പോള്‍ മാര്‍പ്പാപ്പ പള്ളി സന്ദര്‍ശിച്ചപ്പോള്‍ നല്‌കിയ സമ്മാനങ്ങള്‍ ഒക്കെ കണ്ടതിന്‌ ശേഷം ഗലീലിയ കടലില്‍ ബോട്ടിങ്ങ്‌ നടത്തുന്നതിനായി പുറപ്പെട്ടു.

32 മൈല്‍ വിസ്‌തൃതിയുള്ള ഗലീലിയ കടലാണ്‌ ഇസ്രയേലിലെയും ജോര്‍ദ്ദാനിലെയും പ്രധാനമായ ശുദ്ധ ജല തടാകം. ഇവിടെ നിന്നുമാണ്‌ ഇസ്രയേലില്‍ മുഴുവന്‍ കൃഷിയ്‌ക്കും കുടി വെള്ളത്തിനും വെള്ളം കൊണ്ട്‌്‌ പോകുന്നത്‌. 1967 ല്‍ നടന്ന 6 ദിവസം നടന്ന യുദ്ധത്തില്‍ ഈ പ്രദേശം ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്തതാണ്‌. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം വളരെ തന്ത്ര പ്രധാനമായ മേഖലയാണ്‌ ഈ പ്രദേശം. ഇസ്രയേല്‍ ദേശീയ പതാകയോടൊപ്പം ഇന്ത്യയുടെ ദേശീയ പതാക കൂടി ഉയര്‍ത്തി ദേശീയ ഗാനവും ആലപിച്ച്‌ കൊണ്ടാണ്‌ ബോട്ടില്‍ യാത്ര തിരിച്ചത്‌ ഒരു മണിക്കൂര്‍ ബോട്ടുയാത്ര നല്ല ഒരു അനുഭവം ആയിരുന്നു. പകല്‍ 40 ഡിഗ്രി ചൂട്‌ ആയിരുന്നത്‌ കൊണ്ട്‌ എല്ലാവരും തന്നെ ക്ഷീണിതര്‍ ആയിരുന്നു. ബോട്ടിങ്ങിന്‌ ശേഷം ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങി..

തുടരും....
നസ്രത്തും മാതാവിന്റെ കിണറും (ഇസ്രയേല്‍ യാത്ര 3: ടോം ജോസ്‌ തടിയംമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക