Image

മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ ഒന്നരവര്‍ഷമായി പീഡിപ്പിച്ച 24കാരന്‍ പിടിയില്‍

Published on 07 September, 2012
മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ ഒന്നരവര്‍ഷമായി പീഡിപ്പിച്ച 24കാരന്‍ പിടിയില്‍
ചാവക്കാട്: മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ ഒന്നരവര്‍ഷമായി പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 24കാരന്‍ പിടിയിലായി. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മയനാട് വായമ്പനത്ത് മുഹമ്മദ് സുല്‍ത്താനെയാണ് ചാവക്കാട് സിഐ കെ. സുദര്‍ശന്‍ കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. 

അണ്ടത്തോട് തങ്ങള്‍പ്പടിയിലുള്ള മുപ്പതുകാരിയെയാണ് പീഡിപ്പിച്ചത്. ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ ഭര്‍ത്താവിന്റെ അനുജന്റെ സുഹൃത്താണ് ടാക്‌സി ഡ്രൈവറായ സുല്‍ത്താന്‍. അനുജന്റെ വീട്ടിലെത്തിയ സുല്‍ത്താന്‍ സമീപത്തു താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലായി. മൊബൈല്‍ നമ്പര്‍ വാങ്ങി മിസ് കോള്‍വിട്ട് കൂടുതല്‍ അടുപ്പം സ്ഥാപിച്ചു ലൈംഗികമായി ചൂഷണം ചെയ്തു. 

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണെ്ടന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ കാറില്‍വച്ച് പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈലിലെ രംഗങ്ങള്‍ സുല്‍ത്താന്റെ സുഹൃത്തായ യുവതിയുടെ അനുജന് അയച്ചുകൊടുത്തു. പിന്നീട് മറ്റുപലര്‍ക്കും അയച്ചു. അതിനുശേഷം ഇന്റര്‍നെറ്റില്‍ കൊടുത്തു. 
ഭാര്യയെ പീഡിപ്പിക്കുന്ന രംഗം നെറ്റില്‍കണ്ട ഭര്‍ത്താവ് നാട്ടിലെത്തി. തുടര്‍ന്ന് ഇതിന്റെ സിഡിയുമായി സിഐക്ക് പരാതി നല്കുകയായിരുന്നു. പൊന്നാനിയില്‍നിന്ന് വിവാഹം കഴിച്ച സുല്‍ത്താന് ഒന്നരമാസം പ്രായമുള്ള കുഞ്ഞുണ്ട്. യുവതിയെ നാണംകെടുത്താന്‍ വേണ്ടിയാണ് നെറ്റില്‍ കൊടുത്തതെന്ന് സുല്‍ത്താന്‍ പോലീസിനോട് പറഞ്ഞു. പീഡനം, ചൂഷണം, മൊബൈലില്‍ പകര്‍ത്തല്‍ എന്നിവയുള്‍പ്പെടുത്തി ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 

എഎസ്‌ഐ സുരേന്ദ്രന്‍ മുല്ലശേരി, സിപിഒമാരായ വി.ജി. ശ്രീകൃഷ്ണ കുമാര്‍, സുദേവ്, ബാബു എന്നിവരും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മിസ്‌കോള്‍ വഴി തീരദേശ മേഖലയില്‍ ലൈംഗിക ചൂഷണം വ്യാപകമാണെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ ചിലര്‍ സിഐയുടെ നിരീക്ഷണത്തിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക