മയക്കുമരുന്ന് കേസില്‍ സൗദിയില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ.
വണ്ടൂര്‍ പുല്ലുപറമ്പ് അമ്പലത്ത് ഹംസ അബൂബേക്കര്‍ (56), കോഴിക്കോട്
നടക്കാവ് കാരാട്ട്‌റോഡ് നസീബ്ഹൗസില്‍ മുഹമ്മദ് സലീം(ശൈഖ് മസ്താന്‍-38)
എന്നിവരെയാണ് ബുധനാഴ്ചകാലത്ത് സൗദി ആഭ്യന്തരവകുപ്പ് വധശിക്ഷയ്ക്ക്
വിധേയരാക്കിയത്. ദമാമില്‍ വെച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്.
2004 ജനവരിയില്‍
കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഹംസയില്‍ നിന്ന്
രണ്ട് കിലോ തൂക്കം വരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു. ഹംസയെ
പിന്തുടര്‍ന്നാണ് സലീമിനെയും പിടിച്ചത്.
2006-ലാണ് സൗദി കോടതി
ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പുനര്‍ വിചാരണയും മറ്റു നിയമപരമായ
നിരവധി നടപടികളും നടക്കുകയുണ്ടായി. കുറ്റം സംശയാതീതമായി
തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.
റുഖിയയാണ് ഹംസയുടെ ഭാര്യ. സുബിന, സജിന, അന്‍സു എന്നിവര്‍ മക്കളാണ്.
ജംഷിജയാണ് മുഹമ്മദ് സലീമിന്റെ ഭാര്യ. മകള്‍: നെസ്‌വ. മയ്യത്ത് നമസ്‌കാരം
വ്യാഴാഴ്ച നാലിന് നടക്കാവ് ജുമാഅത്ത് പള്ളിയില്‍.
അതേസമയം,
സമാനകേസില്‍ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏതാനുംപേര്‍
നിരപരാധികളെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വിവിധ കാലയളവില്‍ ശിക്ഷയില്‍
നിന്ന് മുക്തരാവുകയോ രക്ഷപ്പെടുകയോ ചെയ്തിരുന്നു.
മറ്റൊരു വ്യത്യസ്ത
സംഭവത്തില്‍, രക്തബന്ധത്തിലുള്ള സ്ത്രീയെ പ്രകൃതി വിരുദ്ധമായി നിരവധി തവണ
ബലാത്കാരം ചെയ്ത കേസില്‍ ഒരു സൗദി പൗരനെയും വധശിക്ഷയ്ക്കു
വിധേയനാക്കുകയുണ്ടായി. മക്ക പ്രവിശ്യയില്‍ വെച്ചാണ് ഈ ശിക്ഷ നടപ്പാക്കിയത്