പൂനെ: ഭീകരവിരുദ്ധ സ്‌ക്വാഡ് ഓഫീസറുടെ ഭാര്യ നടത്തിയിരുന്ന ബാറില്‍ പുലര്‍ച്ചെ റെയ്ഡ് നടത്തിയ പൂനെ റൂറല്‍ പൊലീസ് െ്രെകംബ്രാഞ്ച് ടീം നിരവധി ഉന്നതരുള്‍പ്പെടെ 300 പേരെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ ഐ.ടി പ്രൊഫഷണലുകളും നിയമജ്ഞരും വിദ്യാര്‍ത്ഥികളും വിദേശികളും ഉള്‍പ്പെടും.
ഭീകരവിരുദ്ധ സ്‌ക്വാഡ് ഓഫീസര്‍ രജനീഷ് നിര്‍മലിന്റെ ഭാര്യ അജ്ഞലിയുടെ പേരില്‍ നടത്തിയിരുന്ന ബാര്‍ നിശ്ചിത സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വഗോളിയില്‍ മായാ ബാര്‍ എന്ന പേരില്‍ നടത്തിയിരുന്ന പ്രസിദ്ധമായ ബാറിലായിരുന്നു റെയ്ഡ്.പത്തുലക്ഷം രൂപ വിലമതിക്കുന്ന ഉന്നത നിലവാരമുള്ള മദ്യ ബ്രാന്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
അഞ്ജലിയില്‍ നിന്ന് വാടകയ്‌ക്കെടുത്ത് ബാര്‍ നടത്തിവന്നത് ഹര്‍മിത് സഹാനി, ഇബ്രാഹിം അബ്ദുള് ജഹീര്‍ അബ്ബാസ് എന്നിവരായിരുന്നു. സംഭവം നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ആതിഥേയരായിരുന്ന സൗദ് അനവാരി ശ്രേയസ് തന്ന എന്നിവരും അറസ്റ്റിലായി. ഒരു റേഡിയോ പരസ്യം നല്‍കിയാണ് അതിഥികളെ പാര്‍ട്ടിക്കായി തിരഞ്ഞെടുത്തിരുന്നത്. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ദിവസവും പാര്‍ട്ടികള്‍ നടക്കുമ്പോള്‍ ഉച്ചത്തില്‍ സംഗീതം ഉയരുന്നത് പ്രശ്‌നമാണെന്നായിരുന്നു പരാതി.
ദിവസവും പാതിരാകഴിഞ്ഞ് പുലരുവോളം ഇവിടെ മദ്യപാനവും പാട്ടും നൃത്തവുമായി ആഘോഷങ്ങള്‍ നീളാറുണ്ട്. ബാറിന് രാത്രി പതിനൊന്നുവരെ പ്രവര്‍ത്തിക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. പക്ഷേ പതിനൊന്നുകഴിഞ്ഞാണ് ഇവിടേക്ക് ആഘോഷം നടത്താന്‍ യുവതീയുവാക്കള്‍ പ്രവഹിക്കുന്നത്. പിന്നെ മദ്യവും പാട്ടും സെക്‌സുമെല്ലാമായി അവരുടെ അഴിഞ്ഞാട്ടമായിരുന്നു ഇത്രനാളുമെന്നാണ് നാട്ടുകാരുടെ പരാതി.
രാത്രി ഒരുമണിയോടെയാണ് രണ്ട് എ.എസ്.പിമാരുടെയും രണ്ട് ഡെപ്യൂട്ടി എസ്.പിമാരുടെയും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ നൂറുപൊലീസുകാര്‍ റെയ്ഡ് നടത്തിയത്. പാര്‍ട്ടി അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു റെയ്ഡ്. ഒട്ടേറെ പെണ്‍കുട്ടികള്‍ കുടിച്ചുമയങ്ങി പലയിടത്തും വീണുകിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. ഇഷ്ടാനുസരണം മദ്യം കഴിക്കാന്‍ കിട്ടുമായിരുന്ന പാതിരാമേളയില്‍ എല്ലാവരും അടിച്ചുപൂസായ അവസ്ഥയിലായിരുന്നു. പൂനെ മുനിസിപ്പാലിറ്റി അംഗത്തിന്റെ പേരിലുള്ള ഒരു ബി.എം.ഡബല്‍ു കാര്‍ ഉള്‍പ്പെടെ ഇവിടെനിന്ന് കണ്ടെടുത്തു. അതേസമയം അഞ്ചുവര്‍ഷത്തെ ലീസിന് ഈ വസ്തു നല്‍കിയതാണെന്നും തനിക്കും പത്‌നിക്കും അതില്‍ ഉത്തരവാദിത്തമില്ലെന്നുമുള്ള വാദമാണ് എടിഎസ്. ഓഫീസര്‍ രജനീഷിന്റേതെന്നും പൊലീസ് വ്യക്തമാക്കി.