Image

വിവാഹ പിറ്റേന്ന് വരനെ പൂട്ടിയിട്ട് നവവധു കാമുകനൊപ്പം ഒളിച്ചോടി

Published on 04 September, 2012
വിവാഹ പിറ്റേന്ന് വരനെ പൂട്ടിയിട്ട് നവവധു കാമുകനൊപ്പം ഒളിച്ചോടി
തിരുവല്ല: വിവാഹ പിറ്റേന്ന് നവവധു കാമുകനൊപ്പം ഒളിച്ചോടി. വരനെ വീടിന്റെ രണ്ടാം നിലയിലെ കുളിമുറിയില്‍ പൂട്ടിയിട്ടശേഷം 101 പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്താണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ വധു ഒളിച്ചോടിയത്. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിനിയുടെ വിവാഹം ആഗസ്റ്റ് 25ന് കൊട്ടിയം മംഗല്യ ഓഡിറ്റോറിയത്തിലായിരുന്നു. 26 ന് പുലര്‍ച്ചെയാണ് വരന്റെ വീട്ടില്‍ നിന്ന് ഓടിപ്പോയത്. തിരുവനന്തപുരം കരകുളം പി.എ. അസീസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ സഹപാഠിയുമായ കാമുകനൊപ്പം വയനാട്ടിലേക്കാണ് പോയത്. 26 ന് ഉച്ചക്ക് തിരുവല്ല പൊലീസില്‍ വരന്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. 

പൊലീസ് അന്വേഷണത്തിനിടെ വധു തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ഒളിച്ചോടിയതല്ലെന്നും ഇഷ്ടപ്രകാരം പോയതാണെന്നും ബോധിപ്പിച്ചു. ജൂണ്‍ 10 ന് വിവാഹ നിശ്ചയം നടന്നെങ്കിലും കാമുകനൊപ്പം പോയാല്‍ സ്വര്‍ണം ലഭിക്കില്ലെന്നതിനാലാണ് വിവാഹശേഷം പോയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം കോടതി പറഞ്ഞയച്ചു. മകള്‍ കോടതിയിലെത്തിയെന്നറിഞ്ഞ് പിതാവും സഹോദരനും തിരുവല്ലയില്‍ എത്തിയെങ്കിലും കാണാന്‍ തയാറാകാതെ പെണ്‍കുട്ടി പോയി. തിരുവല്ല മഞ്ഞാടി സ്വദേശിയും ബഹ്‌റൈനില്‍ എന്‍ജിനീയറുമായ വരന്‍ തിരുവല്ലയിലെ പ്രമുഖ അഭിഭാഷകന്‍ വഴി വിവാഹ മോചനത്തിനും നഷ്ട പരിഹാരത്തിനുമായി കേസ് ഫയല്‍ ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക