Image

മലങ്കര മാര്‍ത്തോമ്മാ സഭയിലെ മൂന്നു വൈദികരുടെ സ്ഥാനാഭിഷേക ശുശ്രൂഷ 13-ന്‌

Published on 11 August, 2011
മലങ്കര മാര്‍ത്തോമ്മാ സഭയിലെ മൂന്നു വൈദികരുടെ സ്ഥാനാഭിഷേക ശുശ്രൂഷ 13-ന്‌
തിരുവല്ല: ബിഷപ്പ്‌ സ്ഥനാത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട്‌ മലങ്കര മാര്‍ത്തോമ്മാ സഭയിലെ മൂന്നു വൈദികരുടെ സ്ഥാനാഭിഷേക ശുശ്രൂഷകള്‍ 13-നു തിരുവല്ലയില്‍ നടക്കും. റവ. ഡോ. വര്‍ഗീസ്‌ മത്തായി റമ്പാന്‍, റവ. കെ. വി. വര്‍ക്കി റമ്പാന്‍, റവ. ഡോ. ഉമ്മന്‍ ജോര്‍ജ്‌ റമ്പാന്‍ എന്നിവരാണ്‌ എപ്പിസ്‌കോപ്പമാരായി അഭിഷിക്തരാകുന്നത്‌.

സഭാ പ്രതിനിധി മണ്‌ഡലം എപ്പിസ്‌കോപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുത്ത മൂന്നു വൈദികര്‍ക്കും റമ്പാന്‍ സ്ഥാനം നേരത്തെ നല്‌കിയിരുന്നു. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍. രാവിലെ ഏഴിനു തിരുവല്ല സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നിന്നും നിയുക്ത എപ്പിസ്‌കോപ്പമാരെയും മെത്രാപ്പോലീത്തയെയും മറ്റു ബിഷപ്പുമാരെയും മദ്‌ബഹായിലേക്ക്‌ ആനയിക്കും.

7.30-നു ശുശ്രൂഷ ആരംഭിക്കും. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ്‌ സ്ഥാനാരോഹണ ശുശ്രൂഷ. ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, യുയാക്കിം മാര്‍ കൂറിലോസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, ഐസക്‌ മാര്‍ പീലക്‌സിനോസ്‌, ഏബ്രഹാം മാര്‍ പൗലോസ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

11.30-നു ചേരുന്ന അനുമോദനസമ്മേളനം സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. യാക്കോബായ സഭ സൂനഹദോസ്‌ സെക്രട്ടറി ഡോ.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, കുവൈറ്റ്‌ നാഷണല്‍ ഇവാന്‍ജലിക്കല്‍ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ അമ്മാനുവേല്‍ ഗരീബ്‌, ഡോ.ജോണ്‍ വി.ജോര്‍ജ്‌, ഡോ.എലിസബേത്ത്‌ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക