Image

ഓണത്തുമ്പി പറന്നു തുടങ്ങുമ്പോള്‍ -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 25 August, 2012
ഓണത്തുമ്പി പറന്നു തുടങ്ങുമ്പോള്‍ -അനില്‍ പെണ്ണുക്കര
തെക്കെക്കര വടക്കെക്കര കണ്ണാന്തളില്‍
മുറ്റത്തൊരു തുമ്പവിരിഞ്ഞു
തുമ്പകൊണ്ടമ്പേറി തോണി തുഴഞ്ഞു
ഉണ്ണിക്ക് കൊട്ടാനും പാടാനും
തുടിയും തുടിക്കോലും വെള്ളാട്ടുമക്കളും
കൂടെപ്പിറന്നു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....

മഹാബലി എന്ന ഐതിഹ്യം
ഓണത്തെക്കുറിച്ച് പ്രചുരപ്രചാരം നേടിയ ഐതിഹ്യമാണ് മഹാബലിയുടെ കഥ. ദേവന്മാരെപോലും അസൂയപ്പെടുത്തിക്കൊണ്ടായിരുന്നു ബലിചക്രവര്‍ത്തി പ്രജാപരിപാലനം നടത്തിയിരുന്നത്. അവ്വിധം കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് രാജ്യം നഷ്ടപ്പെടുമെന്ന് ആശങ്കപൂണ്ട ദേവന്മാര്‍ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അവരുടെ പ്രാര്‍ത്ഥനപ്രകാരം മഹാവിഷ്ണു വാമനരൂപത്തില്‍ (ത്രിവിക്രമന്‍) ബലിയെ സമീപിക്കുകയും ദാനശീലം എന്ന അദ്ദേഹത്തിന്റെ ഗുണാതിരേകത്തെ ചൂഷണം ചെയ്തുകൊണ്ട് രാജ്യം കൈവശപ്പെടുത്തുകയും ചെയ്യുന്നു. മൂന്നടിമണ്ണ് ചോദിച്ച വാമനന്‍, ബലി അത് സന്തോഷപൂര്‍വം നല്‍കാന്‍ തയ്യാറായപ്പോള്‍, തന്റെ രണ്ടു ചുവടുവെപ്പുകൊണ്ട് ഭൂവനത്രയും തന്നെ അളന്നെടുത്തുവെന്നും മൂന്നാമത്തെ അടിവയ്ക്കുവാന്‍, ഈശ്വരമഹത്വം മനസ്സിലാക്കിയ ബലി, തന്റെ ശിരസ്സു കാണിച്ചുകൊടുത്തുവെന്നുമാണ് കഥ. ബലിയുടെ സത്യസന്ധതയിലും ത്യാഗമനോഭാവത്തിലും അതിലുപരി നിര്‍വ്യാജഭക്തിയിലും സംപ്രീതനായ വാമനരൂപിയായ മഹാവിഷ്ണു അദ്ദേഹത്തെ സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ സുതലമെന്ന ഉല്‍ക്കൃഷ്ടമണ്ഡലവും പിന്നീട് എട്ടാമത്തെ മന്വന്തരത്തില്‍ ഇന്ദ്രപദവിയും നല്‍കി അനുഗ്രഹിക്കുന്നു.

ഭൂമി ചോദിച്ചുകൊണ്ട് വാനമരൂപത്തില്‍ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന സത്യം ധരിപ്പിച്ച് ദാനകര്‍മത്തില്‍ നിന്ന് പിന്‍തിരിയാന്‍ ശുക്രാചാര്യര്‍ നിര്‍ബന്ധിച്ചെങ്കിലും സത്യവ്രതനായ മഹാബലി അതിനു തയ്യാറാവുന്നില്ല. അഭ്യര്‍ത്ഥനയുമായി വന്നിട്ടുള്ളത് ഭഗവാനാണെങ്കില്‍ സര്‍വസ്വവും സമര്‍പ്പിക്കുന്നതിന് തനിക്ക് സന്തോഷമേ ഉള്ളൂ എന്നതായിരുന്നു ബലിചക്രവര്‍ത്തിയുടെ മനോഭാവം. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണാനുള്ള അനുവാദം നല്‍കണമെന്ന് മഹാബലി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആ ആഗ്രഹം സഫലമാകുമെന്ന് വാമനരൂപിയായി മഹാവിഷ്ണു അനുഗ്രഹിക്കുകയും ചെയ്തു. മഹാബലിയെ വാമനന്‍ അനുഗ്രഹിച്ച ആ ദിനം തിരുവോണനാള്‍ ആയിരുന്നുവെന്നും ഓണാഘോഷത്തിന്റെ പ്രാധാന്യത്തിനും നിദാനം ആ സംഭവമാണെന്നും വിശ്വസിക്കപ്പെടുന്നു. ബലിയുടെ വരവിനെ സ്വീകരിക്കുന്നതിനാണ് ഗൃഹാങ്കണങ്ങളില്‍ പൂക്കളം ഒരുക്കുന്നതത്രേ.

വാമനോത്സവം
''ചിങ്ങമാസത്തിലെ ഓണത്തിന്‍നാള്‍
മാവേലിതാനും വരുമിവിടെ
പണ്ടേതിനേക്കള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം.''
എന്ന് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മപുത്രര്‍, പ്രജകള്‍ക്ക് ആജ്ഞ നല്‍കിയിരുന്നതായി 'മാവേലിപ്പാട്ടി'ല്‍ കാണാം.
ഓണമേ വെല്‍വൂതാക
മാബലി മലയാളം
കാണുവാനെഴുന്നള്ളി
വന്നിടും സുദിനമേ
സദ്ദിനസമ്രാട്ടെന്ന നിലയ്ക്കു
ചേരും വണ്ണ-
മുത്തമാതിഥിയാകുമങ്ങയെ
കൈക്കൊള്‍വാനായ്
പത്തുനാളിനുമുന്നേ
'ചമയല്‍' നടത്തുന്നു
എന്ന് ഓണത്തെക്കുറിച്ചുള്ള കവിതയില്‍ മഹാകവി വള്ളത്തോളും പാടുന്നുണ്ട്.

വാമനോത്സവമാണ് ഓണാഘോഷം എന്നാണ് മറ്റൊരു കഥ. ചിങ്ങത്തിലെ ശുക്ലദ്വാദശിയില്‍ തിരുവോണം പ്രഥമപാദത്തിലാണത്രെ 'വാമനാവതാരം'. മഹാവിഷ്ണുവിന്റെ ആ പുണ്യാവതാര
ത്തെ കൊണ്ടാടുകയാണ് ഓണം ആഘോഷിച്ചുകൊണ്ട് നിര്‍വഹിക്കുന്നതെന്ന വിശ്വാസം പ്രബലമാണ്.

വാമനദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കാക്കര ക്ഷേത്രോത്സവത്തില്‍ നിന്നാണ് ഓണാഘോഷം രൂപം കൊണ്ടതെന്നാണ് മറ്റൊരു നിരീക്ഷണം. തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണനാള്‍ മുതല്‍ ഇരുപത്തെട്ടു ദിവസത്തെ ആഘോഷം ഉണ്ടായിരുന്നുവെന്നും അതില്‍ ചിങ്ങമാസത്തിലെ അത്തംതൊട്ടുള്ള പത്തുദിവസം ഏറ്റവും
പ്രധാനമായിരുന്നുവെന്നും കാണുന്നു. അതില്‍ പങ്കെടുക്കുന്നതിനുവേണ്ടി കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ പുറപ്പെട്ടിരുന്നതിന്റെ പ്രതീകാത്മകമായ ചടങ്ങാണ് കൊച്ചിരാജാവിന്റെ 'അത്തച്ചമയ'മെന്ന് ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തകത്തില്‍ കെ.പി.പത്മനാഭമേനോന്‍ സൂചിപ്പിക്കുന്നുണ്ട്. തൃക്കാക്കരയുടെ പഴയപേര്‍ 'കാല്‍ക്കരൈ' എന്നായിരുന്നുവത്രേ. അതിലെ 'കാല്‍' സൂചിപ്പിക്കുന്നത് വാമനമൂര്‍ത്തിയുടെ പാദത്തെയാണെന്നും അങ്ങനെ 'കാല്‍ക്കരൈ' ക്രമേണ 'തൃക്കാക്കര' എന്നായി രൂപാന്തരപ്പെട്ടുവെന്നും അഭിപ്രായമുണ്ട്.

മഹാബലി അസ്സീറിയയിലെ രാജാവോ?
അതേസമയം, പുരാണപ്രസിദ്ധനായ മഹാബലി കേരളം ഭരിച്ചിരിക്കാന്‍ സാധ്യതയില്ല എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. നര്‍മദാനദിയുടെ ഉത്തരഭാഗത്താണ് ബലി യാഗം നടത്തിയിരുന്നത്. ആ യാഗവേദിയിലാണ് വാമനന്‍ ഭൂമി യാചിച്ചു ചെന്നത്. ''മഹാബലി നാടുകാണാന്‍ വരുന്ന സുദിനമാണ് ചിങ്ങത്തിലെ തിരുവോണം എന്ന ഐതിഹ്യം. കേരളത്തില്‍ പ്രചാരത്തിലുണ്ടെങ്കിലും അദ്ദേഹം കരളത്തിലെ രാജാവായിരുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുത്'' എന്ന് കേരളസാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂരും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഓണാഘോഷത്തിന്റെ ഉല്‍പത്തി എന്ത്?
മഹാബലി അസ്സീറിയയിലെ ഒരു രാജാവോ ഒന്നിലധികം രാജാക്കന്മാരോ ആയിരിക്കാമെന്നും, അവരുടെ കാലത്ത് അസ്സീറിയയില്‍ താമസിച്ചിരുന്നപ്പോള്‍ നമ്മുടെ പ്രപിതാമഹന്മാര്‍ അനുഷ്ഠിച്ചിരുന്ന ആഘോഷത്തേയാണ് ഓണത്തിലൂടെ ആണ്ടുതോറും പുനഃസൃഷ്ടിക്കുവാനും സാക്ഷാത്കരിക്കുവാനും ശ്രമിക്കുന്നതെന്നും'' എന്‍.വി.കൃഷ്ണവാരിയര്‍ അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

അസ്സീറിയയിലും കേരളത്തിലും ആഘോഷച്ചടങ്ങുകളില്‍ കാണുന്ന സമാനത അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്ക് തെളിവായും, ചൂണ്ടിക്കാണിക്കുന്നു. അസ്സീറിയന്‍ രാജാക്കന്മാരുടെ പേരുകളില്‍ കാണുന്ന 'ബെല' എന്ന ശബ്ദത്തിന്റെ സംസകൃതവല്‍ക്കരിക്കപ്പെട്ട രൂപമാണ് 'ബലി'യെന്നും ഓണക്കാലത്ത് മണ്ണുകൊണ്ട് നാമുണ്ടാക്കുന്ന പിരമിഡ് ആകൃതിയിലുള്ള തൃക്കാക്കരയപ്പന് (വിഷ്ണു) അസ്സീറിയന്‍ ക്ഷേത്രങ്ങളുടെ രൂപസാമ്യമുണ്ടെന്നും എന്‍.വി.സൂചിപ്പിക്കുന്നുണ്ട്.

ബലി-വാമനകഥയുടെ അടിസ്ഥാനത്തില്‍ മധുരയില്‍ ഏഴുദിവസത്തെ ഓണാഘോഷം ഉണ്ടായിരുന്നതായി പ്രശസ്ത സംഘകാലകവിയായ മാങ്കുടിമരുതനാര്‍ തന്റെ വിഖ്യാതമായ 'മധുരൈകാഞ്ച്' എന്ന ഗ്രന്ഥത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. വാമനരൂപം ധരിച്ച മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ആന്ധ്രയിലെ തിരുപ്പതിക്ഷേത്രത്തിലെ ഓണോത്സവം പ്രസിദ്ധമാണ്.

സംസ്‌കൃതത്തിലെ 'ശ്രാവണം' എന്ന പദത്തിന്റെ തത്ഭവങ്ങളാണ് ഓണവും തിരുവോണവും. ശ്രാവണ (ചിങ്ങമാസ) ത്തിലാണല്ലോ ഓണാഘോഷം. മലബാറില്‍ പുതുവര്‍ഷപ്പിറവിയെ കുറിക്കുന്ന ആഘോഷമാണ് ഓണമെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതായാലും ബലി-വാമനകഥയുമായി ബന്ധപ്പെട്ട് ഓണാഘോഷം മഹാകവി വൈലോപ്പിള്ളി പാടിപോലെ നമുക്ക് 'ഹൃദയ നിമന്ത്രിത സുന്ദരതത്ത്വം' തന്നെ.

വാമനാവതാരത്തെ പൂജിച്ച് ആദരിക്കുന്നതോടൊപ്പം മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുകയുമാണ് ഓണാഘോഷത്തിലൂടെ ചെയ്യുന്നത് എന്നതില്‍ പക്ഷാന്തരമുണ്ടാവാനിടയില്ല.
ഓണത്തുമ്പി പറന്നു തുടങ്ങുമ്പോള്‍ -അനില്‍ പെണ്ണുക്കര ഓണത്തുമ്പി പറന്നു തുടങ്ങുമ്പോള്‍ -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക