ജിദ്ദ: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി മക്കയിലെ കിംഗ് ഫൈസല്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് അബ്ദുല്‍ ബാരിയെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോയി.വെള്ളിയാഴ്ചത്തെ എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോയത്.
ഒ.ഐ.സി.സി. നേതാകളുടെയും കോണ്‍സുലേറ്റിന്റെയും സംയോജിത ഇടപെടലും എയര്‍ഇന്ത്യയുടെ സഹകരണവുമാണ് അബ്ദുള്‍ ബാരിക്ക് നാട്ടിലെത്താന്‍ വഴിതുറന്നത്. ബാരിയെ തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 23നാണ് ഡിഷ് ഫിറ്റു ചെയുന്നതിനിടെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണ് ബാരിക്ക് അരക്ക് താഴെ ഗുരതരമായി പരിക്കേറ്റത്.
ഒ.ഐ.സി.സി. നേതാക്കളാണ് ബാരിയുടെ അവസ്ഥ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം തലവന്‍ എസ്.ഡി. മൂര്‍ത്തിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ആസ്പത്രിലെ ചികിത്സാ ചെലവായ മുപത്തിനാലായിരം റിയാലും വിമാന ടിക്കറ്റ് നിരക്കും കണ്ടെത്താന്‍ ഒ. ഐ. സി. സി. ജവഹര്‍ സുരക്ഷ പദ്ധതിയുടെ ചെയര്‍മാന്‍ പാപറ്റ കുഞ്ഞി മുഹമ്മദും സംഘവുമാണ് മുന്‍കൈയെടുത്തത്.
മക്ക ഒ.ഐ.സി.സി. നേതാകളായ ഷാനിയാസ് കുന്നിക്കോട്, ഉമ്മര്‍ കായി, എം.സി. കുഞ്ഞന്‍, അമിന്‍ കോതമംഗലം, അസ്സിസ് ജിദ്ദ ഒ.ഐ.സി.സി നേതാകളായ കെ.എം. ഷരിഫ് കുഞ്ഞു, കെ.ടി.എ. മുനീര്‍, താഹിര്‍ അമയൂര്‍, കുഞ്ഞി മുഹമ്മദ് കോടശ്ശേരി തുടങ്ങിയവരും ഈ ഉദ്യമത്തില്‍ സഹകരിച്ചു.
അപകടത്തിനു ഒരു മാസം മുന്‍പാണ് അവധിക്ക് ശേഷം അബ്ദുല്‍ ബാരിസൗദിയില്‍ എത്തിയത്. തുച്ഛമായ ശമ്പളത്തിനു കീനിങ് കമ്പനിയില്‍ 14 വര്‍ഷത്തോളമായി ജോലിചെയ്യുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. മക്കയിലെ 41 ദിവസത്തെ ചികിത്സ കൊണ്ട് ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി.
ഇതേ തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ട് വരാന്‍ സജ്ജീകരണങ്ങള്‍ ചെയ്തത്. ബാരിയെ നാട്ടിലയ്ക്കുന്നതിനു മക്കയിലെ സാമുഹ്യ സാംസ്‌കാരിക സംഘടനകളും ജിദ്ദയിലെ പോളിക്ലീനിക്കുകളും നിര്‍ലോഭമായ സഹകരണമാണ് നല്‍കിയത്. അദ്ദേഹത്തെ യാത്രയയ്ക്കുന്നതിന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പുറമേ ഒ.ഐ.സി.സി. നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.