Image

ജീവിക്കാനുള്ള സമരത്തില്‍ അണിചേരുക പിണറായി വിജയന്‍

Published on 14 August, 2012
ജീവിക്കാനുള്ള സമരത്തില്‍ അണിചേരുക പിണറായി വിജയന്‍
 ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംതന്നെ ഇല്ലാതാക്കുന്നതരത്തിലുള്ള നടപടികളാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേനയങ്ങള്‍ കൂടുതല്‍ തീവ്രമായി പകര്‍ത്തുന്നതിനാണ് സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായി 22ന് സംസ്ഥാനത്ത് കലക്ടറേറ്റുകളും സെക്രട്ടറിയറ്റും സ്തംഭിപ്പിക്കുന്ന ബഹുജനപ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുന്നത്. ജൂലൈ 12ന് നടത്തിയ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമാണ് ഇത്. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയോടെ ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.

അതിന് മൂന്നുതരത്തിലുള്ള ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒന്നാമതായി, ഭൂമുഖത്ത് അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കുക. രണ്ടാമതായി, ചേരിചേരാ പ്രസ്ഥാനത്തിന് നിദാനമായ മൂന്നാംലോക ദേശീയതയെ തോല്‍പ്പിച്ചോ കൂട്ടത്തിലേക്കെടുത്തോ നിര്‍വീര്യമാക്കുക. മൂന്നാമതായി, ലോകത്തിനുമേല്‍ പൊതുവിലും തങ്ങളുമായി മത്സരിക്കുമെന്ന് കരുതുന്നവരുടെമേല്‍ പ്രത്യേകിച്ചും സൈനികവും സാമ്പത്തികവുമായ മേധാവിത്വം സ്ഥാപിക്കുക. ഇത്തരം നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചത്. വിശ്വവിഖ്യാതമായ ചേരിചേരാനയം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ഉപേക്ഷിച്ചു. വഴങ്ങാത്ത ശക്തികളെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള അമേരിക്കന്‍ സൈനികനടപടികളെ പിന്തുണച്ചു.

ഇന്ത്യയില്‍ സമ്പദ്ഘടനയെ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍കൂടി കണക്കിലെടുത്ത് പുനഃസംഘടിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കി. ഇതിലൂടെ, സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് ശക്തിസ്രോതസ്സുകളായി നിന്ന നയങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തിരുത്തപ്പെടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യയിലെ ധനസ്ഥാപനങ്ങള്‍ വിദേശശക്തികള്‍ക്ക് തുറന്നുകൊടുക്കുക, ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക, സാമൂഹ്യസുരക്ഷാ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയവ ഈ നയത്തിന്റെ മുഖമുദ്രയാണ്.

ഇതിലൂടെ ധനമൂലധനത്തിന്റെ കൊള്ളയ്ക്ക് തടസ്സംനില്‍ക്കുന്ന ഘടകങ്ങളെ ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്. ഈ നയങ്ങള്‍ ഇന്ത്യയിലെ കുത്തകമുതലാളിത്തത്തിന് വന്‍തോതിലുള്ള നേട്ടങ്ങളാണുണ്ടാക്കിയത്. ഒരു കൂട്ടുകച്ചവടമാണ് സാമ്രാജ്യത്വവുമായി ചേര്‍ന്ന് ഇന്ത്യയിലെ കുത്തകമുതലാളിത്തം നടപ്പാക്കുന്നത്. 1957ല്‍ 22 കുത്തകകളുടെ ആസ്തി 312.63 കോടി രൂപയായിരുന്നു.

1991-92ല്‍ ഇന്ത്യയിലെ ഏറ്റവും മുകളിലുള്ള 25 കുടുംബങ്ങളുടെ ആസ്തി 73,273 കോടി രൂപയായി വര്‍ധിച്ചു. 2005-06 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ 25 കുടുംബങ്ങളുടെ ആസ്തി 6,92,186 കോടിയായി വര്‍ധിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം (മൊത്തം 5000 കോടിക്കുമുകളില്‍ ആസ്തിയുള്ളവര്‍) 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചാകുമ്പോള്‍ 55 ആയി ഉയരുകയും ചെയ്തു. ഭൂപ്രഭുത്വത്തിന്റെ അപ്രമാദിത്വത്തെയും സംരക്ഷിച്ചാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ മൊത്തം കുടുംബങ്ങളില്‍ 3.8 ശതമാനം മൊത്തം ഭൂവിസ്തൃതിയുടെ 31.5 ശതമാനം കൈവശം വച്ചിരിക്കയാണ്.

ഇന്ത്യയിലെ കര്‍ഷകകുടുംബങ്ങളില്‍ 80 ശതമാനവും ചെറുകിട നാമമാത്ര കര്‍ഷകരാണ്. സാമ്രാജ്യത്വശക്തികളും ഇന്ത്യന്‍ കുത്തകകളും ഭൂപ്രഭുത്വവും തടിച്ചുകൊഴുക്കുകയാണ്. ഭരണവര്‍ഗം ഇത്തരത്തില്‍ വളരുമ്പോള്‍ സാധാരണക്കാരുടെ ജീവിതം അനുദിനം ദുരിതപൂര്‍ണമാകുന്നു. ഇന്ത്യന്‍ ജനതയുടെ 77 ശതമാനംപേര്‍ പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനമുള്ളവരായി മാറി. ജിഡിപിയുടെ വളര്‍ച്ചയെസംബന്ധിച്ചുള്ള കണക്കുകള്‍ കാണിച്ച്, രാജ്യം വളരുകയാണെന്നാണ് പുത്തന്‍ സാമ്പത്തികനയത്തിന്റെ വൈതാളികര്‍ പ്രചാരണം നടത്തുന്നത്. വളര്‍ച്ചയുണ്ടായത് വന്‍കിടക്കാര്‍ക്കും തകര്‍ച്ചയുണ്ടായത് സാധാരണക്കാര്‍ക്കുമാണ്.

പ്രധാന തൊഴില്‍ദാനമേഖലയിലൊന്നായ കാര്‍ഷികരംഗത്തുതന്നെ തൊഴിലവസരവളര്‍ച്ചയ്ക്ക് കുറവുണ്ടായി. 4.65 ശതമാനത്തില്‍നിന്ന് അത് 2.53 ശതമാനമായി. സംഘടിതമേഖലയിലെ തൊഴിലിന്റെ കണക്ക് പരിശോധിച്ചാലും ഇത്തരം കുറവ് ദൃശ്യമാണ്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തിയിരുന്ന റേഷന്‍സമ്പ്രദായത്തെ തകര്‍ത്തു; പകരം ജനങ്ങളെ എപിഎല്‍- ബിപിഎല്‍ തരംതിരിച്ച് ഒരു വിഭാഗത്തെ റേഷന്‍പരിധിയില്‍നിന്ന് ഒഴിവാക്കി. പിന്നീട് ബിപിഎല്‍ രേഖതന്നെ താഴ്ത്തിവരച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ പുറന്തള്ളുക എന്ന നയം സ്വീകരിച്ചു. ആഗോളവല്‍ക്കരണനയം ആരംഭിച്ച 1991ല്‍ ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത 510 ഗ്രാമായിരുന്നത് 2010 ആകുമ്പോഴേക്ക് 438 ഗ്രാമായി കുറഞ്ഞു. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് ഭക്ഷ്യലഭ്യതയില്‍ ഉണ്ടാക്കിയ പ്രത്യാഘാതമാണ് ഇത്.


നാല്‍പ്പതുവര്‍ഷത്തിനുമുമ്പ് ദാരിദ്ര്യരേഖ നിര്‍ണയിച്ചത് ഒരാള്‍ക്ക് ഭക്ഷിക്കാനും ഭക്ഷ്യേതര ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയണമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടി ചെലവാകുന്ന തുകയും പരിഗണിച്ചിരുന്നു. 1974ല്‍ രൂപയുടെ മൂല്യം ഇന്നത്തേക്കാള്‍ ഏറെ ഉണ്ടായിരുന്ന ഘട്ടത്തില്‍ ദാരിദ്ര്യരേഖാനിര്‍ണയം ഗ്രാമങ്ങളിലേത് 49 രൂപയും നഗരങ്ങളിലേത് 51 രൂപയുമായിരുന്നു. രൂപയുടെ മൂല്യത്തില്‍ ഏറെ ഇടിവുണ്ടായിട്ടും ആവശ്യങ്ങള്‍ക്ക് വര്‍ധനയുണ്ടായിട്ടും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, ദാരിദ്ര്യരേഖ എന്നത് ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയുമാണെന്നാണ്.

താഴ്ത്തിവരയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയില്‍പ്പെടുന്നവര്‍
ക്ക് ഭക്ഷ്യസബ്സിഡി നേരിട്ടുനല്‍കുമെന്നാണ് പറയുന്നത്. ഇതിന്റെ പരീക്ഷണം കേരളത്തില്‍ ആരംഭിച്ചു. ഭക്ഷ്യസബ്സിഡി നേരിട്ടുനല്‍കുന്നതോടെ ജനങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേണ്ട നില ഉണ്ടാകും. ഈ പണം ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ കണക്കിലെടുക്കുമ്പോള്‍ ഫലത്തില്‍ ഇത് ജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കുന്ന നിലയാണ് ഉണ്ടാവുക. പൊതുവിതരണസമ്പ്രദായത്തിന്റെ അന്ത്യമാണ് രാജ്യത്ത് വരാന്‍പോകുന്നത്.

 പൊതുവിതരണസമ്പ്രദായത്തിന്റെ പരിധിയില്‍നിന്ന് ജനങ്ങളെ മാറ്റി പൊതുമാര്‍ക്കറ്റിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഘട്ടത്തില്‍തന്നെയാണ് ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപത്തിനുള്ള പദ്ധതികളും അവതരിപ്പിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി അവരെ കമ്പോളത്തിലേക്ക് എറിഞ്ഞുകൊടുത്തശേഷം കമ്പോളം ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവയ്ക്കുന്നു. കരാര്‍ കൃഷി സമ്പ്രദായത്തിലൂടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പിടിമുറുക്കി എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്നതിനുതകുംവിധം ഊഹക്കച്ചവടവും അവധിവ്യാപാരവും നടപ്പാക്കുന്നു. ചുരുക്കത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷ്യോല്‍പ്പാദന- വിതരണമേഖലകള്‍ അടിയറവയ്ക്കുകയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം ദുര്‍ബലപ്പെടുത്തുന്ന പദ്ധതികളും നടപ്പാക്കുകയാണ്. ധാന്യോല്‍പ്പാദനവും കയറ്റുമതിയും സംബന്ധിച്ച നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ശീതകാലാവസ്ഥയുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍മാത്രമേ വിളവ് ഉല്‍പ്പാദിപ്പിക്കാനാകൂ. അവയ്ക്ക് പരുത്തി, കരിമ്പ്, എണ്ണക്കുരുക്കള്‍, തേയില, കാപ്പി, തുടങ്ങിയവയൊന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ശൈത്യകാലത്ത് പച്ചക്കറിയും പഴങ്ങളും ഉണ്ടാവുകയില്ല. അവരുടെ ഭക്ഷണവും വസ്ത്രവുമെല്ലാം ഇറക്കുമതിയെ ആശ്രയിച്ചാണ്.

കൃഷിയെ സ്വതന്ത്രവ്യാപാരത്തിന്റെ തുറന്നുകൊടുക്കലിന് വിധേയമാക്കുന്നതോടെ നമ്മുടെ കൃഷിഭൂമി മുതലാളിത്ത രാജ്യങ്ങളിലെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന നിലയാണുണ്ടാവുക. ഇതിന്റെ ഫലമായി ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറയും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതി 80 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇന്ത്യന്‍ ജനതയെ പട്ടിണിയിലേക്ക് തള്ളി, വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് സമൃദ്ധമായി ജീവിതം പ്രദാനംചെയ്യുന്ന ഒന്നായി കാര്‍ഷികമേഖലയെ മാറ്റാനുള്ള പദ്ധതികളാണ് നടക്കുന്നത്. ഇത്തരം നയങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് മൂന്നുലക്ഷത്തോളം കര്‍ഷകരെ ആത്മഹത്യയിലേക്കാണ് നയിച്ചത്. എന്നിട്ടും നയങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. സബ്സിഡി ഉള്‍പ്പെടെ പിന്‍വലിക്കുന്നു.

രാസവളത്തിന്റെ വില കുത്തനെ ഉയര്‍ന്നിട്ടും സ്വാമിനാഥന്‍ കമീഷന്‍ വിഭാവനംചെയ്തതുപോലെ കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നതിനുള്ള നീക്കം ഉണ്ടാകുന്നില്ല. വിലക്കയറ്റം രൂക്ഷമാകുന്ന ഘട്ടത്തിലാണ് കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാത്തതെന്നത് സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ഫലമാണ്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതില്‍ സുപ്രധാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച.

 2009-10ലെ കണക്കുപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുതല്‍ധനവും മിച്ചവും ആറുലക്ഷം കോടി രൂപയാണ്. 2009ല്‍തന്നെ ഈ സ്ഥാപനങ്ങളുടെ 47,500 കോടി രൂപ വിലയ്ക്കുള്ള ഓഹരികള്‍ വിറ്റഴിക്കുകയാണ് കേന്ദ്രം ചെയ്തത്. ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമടക്കം പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന നയം കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ഇതോടൊപ്പം വിവിധ മേഖലകളിലെ വിലനിയന്ത്രണങ്ങള്‍ എടുത്തുമാറ്റി ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഒത്താശചെയ്യുന്നു.

പെട്രോള്‍, രാസവളം, മരുന്ന് തുടങ്ങിയ മേഖലകളിലെ അനിയന്ത്രിതമായ വിലക്കയറ്റം രൂപപ്പെട്ടത് കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഈ നയത്തിന്റെ ഭാഗമായാണ്. ഇത്തരം നയങ്ങള്‍ തിരുത്തിച്ചുമാത്രമേ ജനങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കുന്നതിനും സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനും കഴിയൂ. അതിനായി ജനങ്ങളുടെ കൈയിലുള്ള ആയുധം, വലിയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ്. അതിനാണ് സിപിഐ എം നേതൃത്വം നല്‍കുന്നത്. (അവസാനിക്കുന്നില്ല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക