അഗളി: ലോക പൈതൃകപട്ടിക പ്രാവര്‍ത്തികമാക്കുന്നതിനുമുമ്പ് പശ്ചിമഘട്ടമലനിരകളില്‍പ്പെട്ട അട്ടപ്പാടിമേഖലയെ വെട്ടിവെളുപ്പിക്കാന്‍ നീക്കം. പട്ടികവരുന്നതിനുമുമ്പ് ഇവിടെനിന്ന് പരമാവധി മരങ്ങള്‍ വെട്ടിക്കടത്താനാണ് ശ്രമം. റിട്ട. വനംവകുപ്പുദ്യോഗസ്ഥരടങ്ങുന്ന സംഘമാണിതിന്റെ പിന്നില്‍. റിപ്പോര്‍ട്ട്‌വന്നാല്‍ പിന്നെ ഒരുമരംപോലും വെട്ടാനാകില്ലെന്ന ഉപദേശവും ഇവര്‍ നല്‍കുന്നു. ഇപ്പോള്‍ ദിനവും ഇരുപതോളംലോഡ് മരം അട്ടപ്പാടിയില്‍നിന്ന് പോകുന്നുണ്ട്. ഷോളയാര്‍അഗളി പഞ്ചായത്തുകളിലെ ഈ കടുത്ത മരംവെട്ട് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രകൃതി സ്‌നേഹികള്‍ മുന്നറിയിപ്പുനല്‍കുന്നു.
ഒരു വിഭാഗം വനപാലകരുടെ സഹായത്തോടെയാണ് സ്വാഭാവികവനങ്ങള്‍ വെട്ടിനശിപ്പിക്കുന്നത്. വനഭൂമിയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ വെട്ടി ക്കടത്തുന്നുണ്ട്. പൈന്‍, ഞാവല്‍, കാട്ടുമാവ് തുടങ്ങിയ കാട്ടുമരങ്ങളാണേറെയും. കഴിഞ്ഞദിവസം കോഴിക്കൂടം ഭാഗത്തുനിന്ന് വെട്ടിയ ഒരുമരം മൂന്ന് ലോഡായിട്ടാണ് കൊണ്ടുപോയത്. അത്രവലിയ മരങ്ങളാണ് കൊണ്ടുപോകുന്നതിലേറെയും.
എസ്‌റ്റേറ്റുകളുടെ മറവിലാണ് ഇപ്പോഴത്തെ പ്രധാന മരംവെട്ട്. വനത്തില്‍ നിന്നും മറ്റ് സ്വകാര്യ ഭൂമിയില്‍ നിന്നും മരങ്ങള്‍വെട്ടി ചില സ്വകാര്യ എസ്‌റ്റേറ്റുകളിലേക്ക് മാറ്റിയശേഷം അവിടെനിന്ന് വെട്ടിയതെന്ന വ്യാജേന പുറത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത് സൂക്ഷ്മമായി പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഒരു തൈ വെച്ചശേഷംവേണം ഒരു മരം വെട്ടാനെന്നാണ് വനനിയമം. ഇതിന്റെ നഗ്‌നമായ ലംഘനവും കാണാം.