Image

പാട്ടായാലും വിറപ്പീരായാലും സംഗതി അശടുതന്നെ! - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 03 August, 2012
പാട്ടായാലും വിറപ്പീരായാലും സംഗതി അശടുതന്നെ! - അനില്‍ പെണ്ണുക്കര
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു പ്രായഭേദമില്ല.
ആബാലവൃദ്ധം ജനങ്ങളും ഇന്ന് മൊബൈല്‍ ഉപഭോക്താക്കളാണ്.
ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട പാട്ടും ട്യൂണും ഇട്ടിട്ടുണ്ടാവും. അവയാകട്ടെ സമയവും സന്ദര്‍ഭവും നോക്കാതെ പാടാന്‍ തുടങ്ങുമ്പോഴാണ് പൊരുത്തക്കേട് രസമാകുന്നത്.
അച്ഛന്‍ മകന്റെ ഫോണിലേക്ക് വിളിച്ചു...
നീ പോടാ കൂത്താടീ... നീ പോടാ തെമ്മാടീ...
ഫോണടിക്കുകയാണ്. അച്ഛന്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ സമാശ്വസിപ്പിച്ചു. ശരിയാണേ തെമ്മാടി തന്നേ അല്ലെങ്കില്‍ അവനും ഈ ഫോണും ഉണ്ടാകുമായിരുന്നില്ല. ബാലന്‍ സാര്‍ കണക്കു പഠിപ്പിക്കുകയാണ്. പൊതുവേ നല്ല അദ്ധ്യാപകന്‍ എന്നപേരുള്ള ബാലന്‍ സാറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. അദ്ദേഹം പൈപ്പിന്റെ വ്യാസം കാണുന്നതെങ്ങനെ എന്നു വിശദീകരിക്കുകയാണ്. പെട്ടെന്നു കേള്‍ക്കാം ''വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.... ഹൈസ്‌കൂള്‍ ക്ലാസ് മുറിയാണ്. ഒരു പതിന്നാലുകാരന്റെ ഫോണാണ്... ബാലന്‍സാര്‍ വിളറിനിന്നു.
എന്തുചെയ്യാന്‍ നേഴ്‌സറിക്കുട്ടിയുടെ ടിഫിന്‍ ബോക്‌സിനൊപ്പവും വെച്ചിട്ടുണ്ടാവും അവളുടെ സ്വന്തം മൊബൈല്‍!
''ഡാഡിയ്ക്കും മമ്മിയ്ക്കും മോളെ വിളിക്കാനാ... പിന്നെ മോള്‍ക്കും!''
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സ്‌കൂളിലെ കുട്ടികളോട് അദ്ധ്യാപകനു പറയാനാവുമോ? പറഞ്ഞാലൊട്ടു നടക്കുമോ...
ടീച്ചര്‍ ക്ലാസ്സില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്. സുന്ദരി ഉടനെ വിവാഹിതയാകാന്‍ പോകുന്നു. മേശപ്പുറത്ത് അവരുടെ ചെറിയ പേഴ്‌സുണ്ട്. പെട്ടെന്ന് ഫോണടിക്കുന്നു.
''ആട്ടുകട്ടിലില്‍ നിന്നെ കിടത്തിയുറക്കി നിന്‍ പളുങ്കു കവിള്‍ത്തടങ്ങളില്‍...''
പ്ലസ് വണ്‍ ക്ലാസിലെ കൗമാരകൗതുകങ്ങള്‍ അതുകേട്ട് അന്യോന്യം നോക്കി ഒത്തിരി സങ്കല്പങ്ങള്‍ നെയ്തുവെന്നുവേണം പറയാന്‍...!
തീര്‍ന്നില്ല ഒരു വിരുതന്‍ വിളിച്ചു ചോദിച്ചു ടീച്ചര്‍ അത് ഫ്യൂച്ചര്‍ ടെന്‍സ്സാണോ?
പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ...
മടിച്ചുനില്‍ക്കേണ്ട എന്നു പറഞ്ഞാലും അങ്ങനെയങ്ങ് ചെയ്യാന്‍ പറ്റുമോ...
ഒരു ഫോണ്‍ ട്യൂണാണ് കേട്ടോ...
കൂട്ടുകാരനല്ല... സുന്ദരിയായ ഒരു പരിചിതയുടെ ഫോണാണ്... എന്തു ചെയ്യും...?
അത്തരമൊരു ആഹ്വാനം ഉണ്ടെന്നുവെച്ച് ആയിക്കൂടല്ലോ...
സൗമ്യമായി പറയാനുള്ളതു പറഞ്ഞു ഫോണ്‍ വെച്ചു...
പക്ഷേ എന്തായാലും മനസ്സില്‍ പൊന്നേ മടിച്ചുനില്‍ക്കാതെ എന്ന വിളിമാത്രം അടങ്ങുന്നില്ല...
നാശങ്ങള്‍ ഓരോരോ പണി ഉണ്ടാക്കി വെച്ചിരിക്കുവാ. മനുഷ്യനെ വെറുതെ പിഴപ്പിക്കാന്‍... എന്ന സാത്വിക ഭാവം നടിച്ചു ശപിച്ചു...
പിന്നല്ലാതെ!
തിരക്കുള്ള ബസ്സ്. ഒരു മാന്യന്‍ സീറ്റിനോട് ചേര്‍ന്നു നില്‍ക്കുകയാണ്. അറ്റത്ത് ഒരു മദ്ധ്യവയസ്‌കയായ സ്ത്രീയാണ് ഇരിക്കുന്നത്. തിരക്കുമൂലം ഇടയ്ക്കിടെ അയാള്‍ അവരെ ചേര്‍ന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. പെട്ടെന്നാണ് സ്ത്രീ ചാടി എഴുന്നേറ്റ് ആക്രോശിച്ചത്. ''തെമ്മാടീ എന്തോന്നാടാ പുറത്തുവെച്ചനക്കുന്നത്...'' ബസ്സിലെ സദാചാരന്മാര്‍ ഉണര്‍ന്നു. ''മര്യാദകേടിന് അടി കൊടുക്കണം?'' പാവം യാത്രക്കാരന്‍. ''ഒന്നുമല്ല ചേച്ചീ ഈ ഫോണാ, അത് വൈബ്രേറ്റു ചെയ്തതാ...'' പാന്റ്‌സിന്റെ പോക്കറ്റീന്നു ഫോണെടുത്തു കാട്ടി പിന്നെ വിളിച്ചു 'ഹലോ...' എന്താ കഥ...
പാട്ടായാലും വിറപ്പീരായാലും സംഗതി ചിലനേരം അശടുതന്നെ!
പാട്ടായാലും വിറപ്പീരായാലും സംഗതി അശടുതന്നെ! - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക