ന്യൂഡല്‍ഹി:ബുക്കര്‍ സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംപിടിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ജീത് തയ്യില്‍. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന്റെ മകനായ ജീതിന്റെ 'നാര്‍ക്കോപൊളിസ്' എന്ന നോവലാണ് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംനേടിയത്.
എഴുപതുകളിലെയും എണ്‍പതുകളിലെയും മുംബൈയാണ് നോവലിന്റെ പശ്ചാത്തലം. മയക്കുമരുന്നില്‍ മുങ്ങിയ മുംബൈയുടെ കഥപറയുന്ന നോവല്‍ ആ നഗരത്തിന്റെ നിഗൂഢചരിത്രമാണെന്നാണ് എഴുത്തുകാരന്‍ വിശേഷിപ്പിക്കുന്നത്.
ഒരു എഴുത്തുകാരന്റെ രചനയ്ക്ക് കിട്ടുന്ന അംഗീകാരം എന്നനിലയില്‍ പുരസ്‌കാരം പ്രധാനപ്പെട്ടതാണ്. എഴുത്തുകാരനെന്ന നിലയില്‍ ഒരു പുരസ്‌കാരവും എഴുത്തിന്റെ വെല്ലുവിളികളെ ശമിപ്പിക്കില്ല ജീത് പറഞ്ഞു.
2012ലെ ബുക്കര്‍ സമ്മാനത്തിനുള്ള 12 പുസ്തകങ്ങളുടെ സാധ്യതാപട്ടികയിലാണ് 'നാര്‍കോപൊളിസ്' ഇടംനേടിയത്. കഴിഞ്ഞയാഴ്ചയാണ് മാന്‍ ബുക്കര്‍ െ്രെപസ്‌കമ്മിറ്റി പുസ്തകങ്ങളുടെ പേര്‍ പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക സപ്തംബര്‍ 11ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 16നാണ് പുരസ്‌കാര പ്രഖ്യാപനം.
ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായിരുന്നു ജീത്. എന്നാല്‍, തന്റെ ആദ്യനോവല്‍ ആത്മകഥാപരമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സത്യസന്ധവും മനുഷ്യത്വപരവുമായ അംശമുണ്ടെന്നനിലയില്‍ ഇത് വ്യക്തിപരമാണെന്ന് ജീത് പറഞ്ഞു.
പേരുമാറ്റത്തിലൂടെ സ്വന്തം ചരിത്രം സ്വയം മായ്ച, ശസ്ത്രക്രിയയിലൂടെ എന്നവണ്ണം മുഖംമാറ്റുന്ന മുംബൈയാണ് 'നാര്‍ക്കോപൊളിസി'ലെ നായകനും നായികയുമെന്ന് ജീത് പറഞ്ഞു. മുംബൈയിലെ ശുക്ലാജി തെരുവിനെപ്പറ്റിയാണ് നോവല്‍.