തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ടെന്‍ഡര്‍ തള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി റീ ടെന്‍ഡര്‍ മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴി. എന്നാല്‍ തുറമുഖ നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ലാത്തതിനാല്‍ നടത്തിപ്പുകാരനെ കണ്ടെത്തുന്നത് സാവകാശം മതിയെന്നാണ് തീരുമാനം.
പൂര്‍ണമായി ഗ്രാന്റ് ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശവുമായി വെല്‍സ്പണ്‍ മുന്നോട്ടുവന്നാല്‍ പരിഗണിക്കണമോ എന്നത് അപ്പോള്‍ ആലോചിക്കാമെന്നാണ് മന്ത്രിസഭയിലെ ധാരണ.
തുറമുഖം നടത്തിപ്പിന് സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ആവശ്യപ്പെട്ടതാണ് രംഗത്തുള്ള ഏക കമ്പനിയായ വെല്‍സ്പണിനെ ഒഴിവാക്കാന്‍ കാരണം. പലവട്ടം വിലപേശിയിട്ടും ഗ്രാന്റ് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കമ്പനി അംഗീകരിച്ചില്ല. 399 കോടിരൂപയാണ് ഏറ്റവും അവസാനം വെല്‍സ്പണ്‍ ആവശ്യപ്പെട്ടത്.
സൂപ്പര്‍ സ്ട്രക്ചര്‍ തയ്യാറാക്കാന്‍ 1100 കോടി രൂപ മുടക്കുമ്പോള്‍ 16 വര്‍ഷത്തേക്ക് 479.54 കോടിരൂപയാണ് വെല്‍സ്പണ്‍ അങ്ങോട്ട് ആവശ്യപ്പെട്ടത്. ഇത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യം 20 കോടി കുറയ്ക്കാന്‍ മാത്രമാണ് ഇവര്‍ തയ്യാറായത്. ഇതിനെത്തുടര്‍ന്ന് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വീണ്ടും വിലപേശലിന് തയ്യാറായി കമ്പനി മുന്നോട്ടുവന്നു. ഈ ഘട്ടത്തില്‍ ഗ്രാന്റ് 399 കോടിയാക്കാന്‍ കമ്പനി തയ്യാറായി. ലാഭമുണ്ടാകുമ്പോള്‍ ഗ്രാന്റ് തിരികെ നല്‍കാമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചു.