തിരുവനന്തപുരം: അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആയുരാരോഗ്യത്തിനായി സുഹൃദ്‌സമിതി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും പങ്കുചേര്‍ന്നു.
ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടതുമുതല്‍ അദ്ദേഹത്തെ അറിയുന്നവരുടെ മനസില്‍ പ്രാര്‍ഥന ഉയരുന്നുണെ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ നാടിന്റേയും സമൂഹത്തിന്റേയും ഒന്നാകെയുള്ള പ്രാര്‍ഥനയാണിത്.ജഗതിക്ക്് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യം കഴിഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട് എന്നു വീട്ടിലേക്കു മടങ്ങിവരുമെന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂ. ജഗതിയുടെ ആരോഗ്യനിലയില്‍ അത്രയും പുരോഗതി നേടി.
മലയാളികളുടെ മനസ് ശാന്തമായിരിക്കാനും ചിരിക്കാനും ചിന്തിക്കാനും ഒരേ നാടിന്റെ മക്കളാണ് നാമെന്ന് അഭിമാനിക്കാനും ജഗതി ശ്രീകുമാര്‍ അവസരമൊരുക്കിയതായി മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറ ഞ്ഞു.
മാര്‍ ഈവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയെന്ന നിലയില്‍ ആ കോളജിലെ എല്ലാവരുമായും നല്ല ബന്ധമാണു ജഗതി പുലര്‍ത്തുന്നത്. അദ്ദേഹം തിരിച്ചെത്തി അഭിനയരംഗത്ത് ദീര്‍ഘനാള്‍ കഴിയാന്‍ ഇടവരട്ടെയെന്ന് കാതോലിക്കാബാവ പറഞ്ഞു.
കരമന ജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ്, പാലോട് രവി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ഒ. രാജഗോപാല്‍, സ്വാമി ഹനുമന്തദാസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം ഹസന്‍, എം.ആര്‍. തമ്പാന്‍, ഇ.എം. നജീബ്, രവി വള്ളത്തോള്‍, ബാലുകിരിയത്ത്, ബിജു രമേശ്, പൂജപ്പുര രാധാകൃഷ്ണന്‍, ഇടവേള ബാബു, ബീമ ഗോവിന്ദന്‍, നേമം പുഷ്പരാജ്, സോമതീരം പോളി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.പിന്നണി ഗായകന്‍ രവിശങ്കര്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എം. സഫര്‍ സ്വാഗതം പറഞ്ഞു.