'ആരെങ്കിലും നിങ്ങള്‍ക്ക് പൂക്കള്‍ കൊണ്ടു വരുന്നതു വരെ കാത്തിരിക്കരുത്. നിങ്ങളുടെ സ്വന്തം പൂന്തോട്ടം നട്ടുപിടിപ്പിച്ച് നിങ്ങളുടെ ആത്മാവിനെ അലങ്കരിക്കുക.-'
ഈ കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളില്‍ നിന്നും അടര്‍ത്തിയെടുക്കപ്പെട്ട സജില്‍ ജോർജ് പുളിയിലേത്ത് , അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത, താന്‍ നട്ടുവളര്‍ത്തിയ പൂന്തോട്ടത്തിന്റെ ഫോട്ടോകളോടൊപ്പം, മാരിയോ ക്വിന്റാനയുടെ ഈ ഉദ്ധരണി ചേര്‍ത്തത് ഒരു പ്രവചന സത്യമായതു പോലെ!
ഒരു ചുരുങ്ങിയ കാലയളവില്‍ എത്രയെത്ര പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ക്കാണ് നമ്മള്‍ക്കു സാക്ഷ്യം വഹിക്കേണ്ടി വന്നത്!
ഓരോരുത്തരും നഷ്ടപ്പെട്ടു കഴിയുമ്പോഴാണ്, അവര്‍ നമുക്കു എത്രമാത്രം പ്രിയപ്പെട്ടവരും, അവരുടെ നഷ്ടം എത്ര വലിയതുമാണെന്നു നമ്മള്‍ തിരിച്ചറിയുന്നത്.
സജിലിനെ ആദ്യമായി പരിചയപ്പെടുന്നത് അദ്ദേഹം ഏഷ്യാനെറ്റിലെ' വാര്‍ത്താ അവതാരകനായി സേവനമനുഷ്ഠിക്കുമ്പോഴാണ്. അന്നു തുടങ്ങിയ ആ സ്‌നേഹാദര ബന്ധം അവസാനകാലം വരെ തുടര്‍ന്നു പോന്നു.
ഒരു നിമിത്തം പോലെ, ഈ കഴിഞ്ഞ ആഴ്ച, നാളുകള്‍ക്കു ശേഷം സജിലിനെ നേരില്‍ കാണുവാനുള്ള അവസരവും ലഭിച്ചു.
വിവിധ മേഖലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന്, തന്റെ പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു തികഞ്ഞ കലാകാരനും, കലാസ്വാദകനുമായിരുന്നു സജില്‍.
ഉല്ലാസപ്രദമായ മൂന്നു ദിനങ്ങള്‍ തന്റെ ബന്ധുമിത്രാദികളോടൊപ്പം ഒരു ക്യാമ്പില്‍ പങ്കെടുത്ത ശേഷം, തിരിച്ചു പോരുവാനുള്ള തയ്യാറെടുപ്പിനിടയിലാണ്, മരണം അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തത്.
'യഹോവായീരേ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്കേ-'
എന്ന ഗാനം ക്യാമ്പിങ്ങില്‍ അദ്ദേഹം പാടിയതും ഒരു മുന്‍വിധിയെന്നു പോല്‍!
'കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അവനോടുള്ള അനുശോചനം അറിയിക്കുന്നു.-' എന്ന പതിവു ഭംഗി വാക്ക് ഈ അവസരത്തില്‍ ഞാന്‍ ഉപയോഗിക്കുന്നില്ല.
ദിവസങ്ങള്‍ കഴിയുമ്പോള്‍, നികത്താനാവാത്ത ഈ നഷ്ടം അവരുടേതു മാത്രമാകുമെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട്- ആ ദിനങ്ങളെ തളര്‍ന്നു പോകാതെ ധൈര്യപൂര്‍വ്വം നേരിടുവാനുള്ള കരുത്ത് സര്‍വ്വേശന്‍ അവര്‍ക്കു നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.