Image

മദ്യവും മനുഷ്യനും ഒരു തുടര്‍ക്കഥ (ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം)

ഏബ്രഹാം തെക്കേമുറി Published on 25 June, 2012
മദ്യവും മനുഷ്യനും ഒരു തുടര്‍ക്കഥ (ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം)
പാലാഴി കടഞ്ഞ്‌ അമൃതം എടുത്ത ദേവന്മാരും, ഏദെന്‍ തോട്ടത്തിലെ ജ്‌ഞാനവൃക്‌ഷഫലം കൈനീട്ടിപ്പറിച്ചെടുത്ത ഹൗവയും , മഹാബലിയെന്ന അസുരന്റെ ഭരണത്തില്‍ അസൂയ പൂണ്ട ദേവലോകവും, എല്ലാം ഏതു വികാരത്തിന്റെയും, എന്തു ലഹരിയുടെയും മറവിലായിരുന്നുവെന്ന്‌ നമുക്കറിയില്ലെങ്കിലും, മദ്യം മനുഷ്യോല്‍പ്പത്തിമുതല്‍ മനുഷ്യജീവിതത്തിന്റെ ലഹരിയായിരുന്നുവെന്നതിനു്‌ മതഗ്രന്‌ഥങ്ങളില്‍ തെളിവുകളുണ്ട്‌. മദ്യത്തിന്റെ ഉല്‌പത്തി അലിഖിതമാണ്‌ . എന്നാല്‍ ജലപ്രളയത്തിനുശേഷം നോഹ തന്റെ കൂടാരത്തില്‍ മദ്യപിച്ച്‌ കിടന്നതായും, ആ ഒറ്റ കാരണത്താല്‍ നോഹയുടെ മൂത്തമകന്‍ മദ്യപാനിയായ അപ്പനാല്‍ ശപിക്കപ്പെടുന്നതായും കാണുന്നു.

`യുക്‌ത്യനുസാരമൗഷധം അന്യഥാ വിഷം' (മര്യാദയ്‌ക്കായാല്‍ മരുന്ന്‌; അല്ലെങ്കില്‍ വിഷം.) മെന്നതാണ്‌ മദ്യപാനത്തെപ്പറ്റിയുള്ള ആയുര്‍വേദപ്രമാണം. മദ്യപാനം ചെയ്യാത്തവര്‍ വളരെ വിരളം.
എന്നാല്‍ മദ്യപിക്കുമെന്ന്‌ സത്യം പറയുന്നവനെ എന്തോ നീചനായി മുദ്രയടിക്കുന്ന സമൂഹം. മദ്യപാനം എങ്ങനെ പാപമായി? യാതൊരു തെളിവുകളുമില്ല. ആരൊക്കെയോ എന്തൊക്കെയോ ഏച്ചുകെട്ടി കാലാകാലങ്ങളിലെ നേതാക്കന്മാരായി പേരെടുത്തുവെന്നതിലുപരി, ഇന്നും ഇതേ തത്വം കൊണ്ട്‌ ഒരു വിഭാഗം മതപൗരോഹിത്യസ്‌ഥാനങ്ങളില്‍ ഉപജീവനം തുടരുന്നുവെന്നതല്ലാതെ മനുഷ്യനോ ലോകത്തിനോ യാതൊരുവിധ വ്യതിയാനവും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്ന്‌ ലോകത്ത്‌ വസിക്കുന്ന സകല മനുഷ്യരും തുടര്‍ച്ചയായി മുപ്പതു ദിവസം മദ്യപിച്ചാല്‍ തീരാത്ത വിധം മദ്യം ഈലോകത്ത്‌ ഇപ്പോള്‍ സ്‌റ്റോക്കുണ്ട്‌. ഇന്നത്തെ മനുഷ്യന്‍ 38% മദ്യനിര്‍മ്മിതി മുതല്‍ അതിനോടനുബന്ധപ്പെട്ടുള്ള മേഖലയിലാണ്‌ തൊഴില്‍ ചെയ്‌ത്‌ ഉപജീവനം കണ്ടെത്തുന്നതു്‌.

`മദ്യവും മങ്കയും മര്‍ത്യനെ'ന്നു പാടിയ ഷേക്‌സ്‌പിയര്‍ കൃതികളാണ്‌ ഇന്നും പാഠശാലയിലെ ഉന്നതബിരുദ പഠനപുസ്‌തകം. അടിസ്‌ഥാനകാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാതെ അന്തരീക്‌ഷത്തോട്‌ മുഷ്‌ടിയുദ്‌ധം നടത്തുന്ന മതപ്രമാണിമാര്‍ എല്ലായിടത്തുമുണ്ട്‌. ചില മുസ്‌ളീം രാജ്യങ്ങള്‍ മദ്യം നിഷിദ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒഴിവുദിവസങ്ങളില്‍ അതിര്‍ക്കപ്പുറം കടന്ന്‌ മദ്യപിച്ചിട്ടു വരുന്ന മുസ്‌ളീങ്ങളാണേറെ ആ നാടിന്റെ പൗരന്മാര്‍.

ഈ ലോകത്ത്‌ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ഒരൊറ്റ ക്രൈസ്‌തവരാജ്യം പോലുമില്ല. വത്തിക്കാനിരിക്കുന്ന ഇറ്റലിയിലോ, ക്രിസ്‌ത്യന്‍ ഡെമോക്രാറ്റുകള്‍ ഭരിച്ച ജര്‍മ്മനിയിലോ മദ്യം നിരോധിച്ചോ? ഖുറാന്‍ മാത്രമേ മദ്യം നിഷിദ്‌ധമായി മുദ്രയിട്ടുള്ളു. അത്‌ ഖുറാന്‍ എഴുതപ്പെട്ട സാഹചര്യവും, നബി അഭിമുഖീകരിച്ച അന്നത്തെ ജനതയുടെ അരക്‌ഷിതാവസ്‌ഥയും ഖുറാന്‍ തന്നെ വ്യക്‌തമായി പറയുന്നുണ്ട്‌.

മദ്യം എന്ന രണ്ടക്‌ഷരത്തിന്റെ മുനയില്‍ സിദ്‌ധാന്തങ്ങള്‍ ഉരുത്തിരിഞ്ഞ രാഷ്‌ട്രമാണ്‌ ഇന്ത്യ. ഗാന്ധി പറഞ്ഞു. മദ്യപാനം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കും. അതു കേള്‍ക്കാന്‍ സ്വന്തമകന്‍പോലും കൂട്ടാക്കിയില്ല. ശ്രീനാരായണഗുരുവും സ്വന്തജനങ്ങളോട്‌ പറഞ്ഞു. `ചെത്തരുത്‌, കുടിക്കരുത്‌, വില്‍ക്കരുത്‌'. അക്കാലത്ത്‌ മറ്റു പല വഴികളും ഉപജീവനത്തിനുണ്ടായിരുന്നു. അതുകൊണ്ട്‌ ഈ പണി വേണ്ടയെന്നുള്ള അര്‍ത്‌ഥത്തിലായിരിക്കാം. എന്നിട്ട്‌ വല്ലവരും കേട്ടുവോ?

ഇന്ന്‌ കേരളത്തിലാണ്‌്‌ മദ്യവര്‍ജ്‌ജനത്തിന്റെയും മദ്യനിരോധനത്തിന്റെയും വഴിയില്‍ ഏറ്റവും പ്രാചീനമായ തമ്മിത്തല്ലുകള്‍ അരങ്ങേറുന്നത്‌. കേരളത്തില്‍ മാത്രമുള്ള തെങ്ങും കള്ളും ചെത്തുതൊഴിലും നഷ്‌ടപ്പെടുത്തുന്നതുകൊണ്ട്‌ ഗാന്ധിജിയ്‌ക്കോ ഉത്തരേന്ത്യനോ ഒന്നും സംഭവിക്കാനില്ലായിരുന്നു.

1978മുതലാണ്‌ കേരളത്തിലെ മദ്യനവീകരണം തുടങ്ങിയത്‌. അറുപതിനായിരത്തോളം ചെത്തുതൊഴിലാളികള്‍ക്ക്‌ കുറേശേയായി തൊഴിലുകള്‍ നഷ്‌ടപ്പെടുത്തിക്കൊണ്ട്‌ `പട്ടച്ചാരായം' രംഗം പിടിച്ചടക്കി. ഈഴവന്റെ കുലത്തൊഴിലിനെ മുതലെടുത്ത നായരും, നസ്രാണിയും അയ്യപ്പനെ സ്വര്‍ണ്ണം പൂശിയും, കുരിശുതൊട്ടികള്‍ പണിയിച്ചും ദൈവാനുഗ്രഹം നേടി. അങ്ങനെ നിരവധി കോടീശ്വരന്മാര്‍ ഉദയം ചെയ്‌തു. വ്യാജ്യമദ്യം കഴിച്ച്‌ ആയിരങ്ങള്‍ നടുറോഡില്‍ മരിച്ചുവീണപ്പോള്‍ മദ്യവര്‍ജ്‌ജനം തലപൊക്കി. മദ്യത്തെ കൂട്ടുപിടിച്ച രാഷ്‌ട്രീയക്കാര്‍ സ്‌ത്രീകളെയിളക്കി അധികാരം നേടി. സ്വന്തഭര്‍ത്താക്കന്മാരെ മദ്യത്തിന്റെ പേരില്‍ മനസുകൊണ്ട്‌ വെറുപ്പിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. അങ്ങനെ പെണ്‍വാണിഭം പൊതു തൊഴിലായി.

നാല്‍ക്കവലകളില്‍ പഞ്ചനക്‌ഷത്രഹോട്ടലുകള്‍ നിര്‍മ്മിച്ച്‌ അതിനുള്ളില്‍ മദ്യലോബികളുടെ സര്‍വവിധ അഴിഞ്ഞാട്ടങ്ങളും ഇന്ന്‌ അരങ്ങ്‌ തകര്‍ക്കുകയാണ്‌. കേരളത്തില്‍ കഴിഞ്ഞവര്‍ഷം ചിലവായ മദ്യം 197.22 ലക്‌ഷം കെയ്‌സ്‌.(ഒരു കെയ്‌സ്‌ 9 ലിറ്റര്‍.). സര്‍ക്കാര്‍ വീണ്ടും പുതിയ ബാറുകള്‍ അനുവദിക്കുന്നു.ണ്ട മറ്റ്‌ സ്‌റ്റേറ്റ്‌കളില്‍ നിന്നും ശവം സൂക്‌ഷിക്കാന്‍ മാത്രം കൊള്ളാവുന്ന സ്‌പിരിറ്റ്‌ കൊണ്ടുവന്ന്‌ കളര്‍ ചേര്‍ത്ത്‌ വിസ്‌കിയും, ബ്രാണ്ടിയുമാക്കി കൊടുക്കാനാണ്‌ ഈ ലൈസെന്‍സ്‌. വിഷം കഴിച്ച്‌ ആരോഗ്യം നഷ്‌ടപ്പെടുകയും, സുബോധം നഷ്‌ടപ്പെട്ട്‌ തമ്മില്‍ത്തല്ലി ചാകാനുമല്ലേ ഇ വിവരദോഷികള്‍ കൂട്ടു നില്‍ക്കുന്നത്‌.

കേരളത്തിനു പ്രകൃതി നല്‍കിയ തെങ്ങും അതില്‍നിന്ന്‌ ഉല്‍പ്പാദിപ്പിക്കാവുന്ന കള്ളും, അതു വഴി ജനങ്ങള്‍ക്കുണ്ടായിരുന്ന തൊഴിലും നഷ്‌ടപ്പെടുത്തിയിട്ടല്ലേ ഈ വിഷദ്രാവകം വിതരണം ചെയ്യുന്നത്‌. തെങ്ങിന്‍കള്ളും കരിമ്പിന്‍നീരും ചേര്‍ത്ത്‌ വാറ്റിയെടുക്കുന്ന ചാരായം ഇതുവരെ ലോകത്ത്‌ ഉല്‌പാദിപ്പിക്കപ്പെട്ടിട്ടുള്ള ആല്‍ക്കഹോളില്‍ വച്ച്‌ ഏറ്റവും മെച്ചപ്പെട്ടതാണ്‌. മായമില്ലാത്ത മദ്യം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട്‌ ലക്‌ഷങ്ങള്‍ക്ക്‌ തൊഴില്‍ കണ്ടെത്തേണ്ടതിനുപകരം മദ്യലോബികളെ കുബേരന്മാരാക്കാന്‍ കൂട്ടു നിന്നുകൊണ്ട്‌ പാര്‍ട്ടിയെ വളര്‍ത്തുന്ന മാന്യനേതാക്കന്മാര്‍ പൊതുഖജനാവിലെ പണം മുടക്കി വിദേശ സഞ്ചാരം നടത്തുമ്പോഴെങ്കിലും ഇത്തരം വിഷയങ്ങളില്‍ വിദേശത്തു നടക്കുന്നതെന്തെന്നു്‌ മനസിലാക്കേണ്ടതല്ലേ?.

മദ്യത്തെപ്പറ്റി മദ്യപാനികള്‍ പൊതുവേ അംഗീകരിക്കുന്ന ഒരു സത്യമുണ്ട്‌. മായമില്ലാത്ത നല്ല മദ്യം ശാരീരിക മാനസിക ഉല്ലാസമുണ്ടാക്കും. ബ്രാന്‍ഡ്‌ അനുസരിച്ച്‌ പ്രവര്‍ത്തനം വിഭിന്നമായിരിക്കും. വിഷം കലര്‍ന്ന മദ്യമാണ്‌ ഈ പൊല്ലാപ്പുകളില്‍ കൊണ്ടെത്തിക്കുന്നതു്‌. അപ്പോള്‍ മദ്യവര്‍ജ്‌ജനമോ, മദ്യനിരോധനമോ അല്ല അടിസ്‌ഥാന ആവശ്യം, നല്ല മദ്യം വിതരണം ചെയ്യുകയെന്നുള്ളതാണു്‌. ഈ സത്യം മറെച്ചു വച്ചുകൊണ്ട്‌ മദ്യപാനി സ്വര്‍ഗരാജ്യം അവകാശമാക്കുകയില്ലയെന്നു പ്രസംഗിച്ചു കൊണ്ടു നടന്നവര്‍പോലും ഇന്ന്‌ വ്യാജ്യമദ്യം കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിലെ മതപുരോഹിതന്മാര്‍ 65% മദ്യപാനികളാണെന്ന്‌ ശ്രീ. സുകുമാര്‍ അഴിക്കോട്‌ ഒരിക്കല്‍ തുറന്നടിച്ചിട്ട്‌ അന്ന്‌ ആരും പ്രതികരിച്ചില്ല. ബാര്‍അറ്റാച്ച്‌ഡ്‌ ഹോട്ടല്‍ വ്യഞ്‌ചരിപ്പ്‌ നിര്‍വഹിച്ചിട്ടുള്ളവര്‍ക്ക്‌ എങ്ങനെ പ്രതികരിക്കാനാവും?

ഏതായാലും കേരളത്തില്‍ മദ്യം നിരോധിച്ചാല്‍ ഈ ലോകം നന്നാകുമെന്നും, മദ്യം മാത്രം കുടിക്കാതിരുന്നാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നും ധരിച്ചുവശായിരിക്കുന്ന വിദ്യാസമ്പന്നരുടെ സംസ്‌കാരസാമ്രാജ്യമാണ്‌ ഇന്നത്തെ കേരളം. മറുവശമാകട്ടെ, 90% പുരുഷന്മാരും, 50% സ്‌ത്രീകളും മദ്യലഹരിയില്‍ ജീവിതലഹരി ആസ്വദിക്കുന്നു.

ഏറ്റവും ജനത്തിരക്കും ട്രാഫിക്കുമുള്ള പട്ടണങ്ങളുടെ മദ്‌ധ്യസ്‌ഥാനങ്ങളിലാണ്‌ മദ്യഷാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. വിഷദ്രാവകം അടിച്ച്‌ ഫിറ്റായി വസ്‌ത്രരഹിതരായി നടുറോഡില്‍ താണ്ഡവനൃത്തം ആടുന്ന കാഴ്‌ച ഇന്നത്തെ പൊതുജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്‌. ആളൊഴിഞ്ഞ കോണിലേയ്‌ക്ക്‌ ഈ അശുഭശകുനങ്ങളെ ഒതുക്കിനിര്‍ത്താനുള്ള വിവേകമെങ്കിലും ഭരണവര്‍ഗം കാണിക്കേണ്ടതല്ലേ? വിവേകം നഷ്‌ടപ്പെട്ട ഒരുകൂട്ടമാണ്‌ ഇന്നത്തെ ഇന്ത്യയിലെ ഊരണവര്‍ഗമെന്നതു്‌ ഇന്ത്യയിലെ ന്യൂനപക്‌ഷമായ വിവേകമതികളും, ലോകജനതയും മനസിലാക്കിയിരിക്കുന്നു.
മദ്യവും മനുഷ്യനും ഒരു തുടര്‍ക്കഥ (ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക