Image

സ്പിരിറ്റ് കാണാന്‍ 'സ്പിരിറ്റു'മായി എത്തി, പോലീസ് പൊക്കി

Published on 21 June, 2012
സ്പിരിറ്റ് കാണാന്‍ 'സ്പിരിറ്റു'മായി എത്തി, പോലീസ് പൊക്കി
തിരുവനന്തപുരം: സ്പിരിറ്റ് സിനിമ കാണാന്‍ സ്പിരിറ്റുമായെത്തിയ ആള്‍ക്ക് 'സ്പിരിറ്റ് 'നഷ്ടമായി. സ്പിരിറ്റ് കുപ്പിസഹിതം പോലീസ് പൊക്കിയതാണ് കാരണം. സ്പിരിറ്റ് മാത്രമല്ല, കീശയില്‍ സിഗരറ്റ്, ബീഡി, തീപ്പെട്ടി തുടങ്ങിയവയൊക്കെ കരുതിയിരുന്നവര്‍ക്കും അവയെല്ലാം നഷ്ടമായി. ഇന്നലെ തമ്പാനൂരിലെ ശ്രീകുമാര്‍ തീയറ്ററില്‍ ഫസ്റ് ഷോ കാണാന്‍ എത്തിയവര്‍ക്കാണ് അക്കിടിപറ്റിയത്. ഇവയെല്ലാം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അപ്രതീക്ഷിതമായ പരിശോധനയാണ് വിനയായത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സിനിമ കാണാനെത്തുമെന്ന അറിയിപ്പാണ് കാരണം. സുരക്ഷമുന്‍നിര്‍ത്തി ബോംബ് സ്ക്വാഡും പോലീസും തിയേറ്ററിലെത്തിയ എല്ലാവ രെയും പരിശോധിച്ചു. ഇതിനിടയിലാണ് ഒരു വിരുതന്റെ കീശയില്‍ കരുതിയിരുന്ന സ്പിരിറ്റ് പുറത്തായത്. ഇതിനൊപ്പം പോലീസ് പിടികൂടിയ സിഗരറ്റും ബീഡിയുമെല്ലാം തിയേറ്റര്‍ പരിസരത്ത് ചിതറികിടന്നു. കര്‍ശന പരിശോധന നടന്നെങ്കിലും മുഖ്യമന്ത്രി സിനിമ കാണാന്‍ എത്തിയില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിരവധി എംഎല്‍എമാരും മന്ത്രിമാരും സ്പിരിറ്റ് സിനിമ കാണാന്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക