കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ബാവിക്കരയില്‍ സ്ഥിരം തടയണയായ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 8.20 കോടി രൂപയുടെ പദ്ധതിക്കാണ് ഇന്നലെ (ബുധനാഴ്ച) ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിരവധി തവണ മുഖ്യമന്ത്രി, മന്ത്രിമാരായ കെ.എം. മാണി ,പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, കെ.പി. മോഹനന്‍, കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ക്ക് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സിക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ് ഹാജി നിവേദനം നല്‍കുകയും അവരെ നേരില്‍ കണ്ട് ധരിപ്പിക്കുകയും ചെയ്തിരുന്നു. തീരുമാനത്തെ മഹമൂദ് ഹാജി സ്വാഗതം ചെയ്തു.
എന്നാല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ വാഹനങ്ങള്‍ക്ക് കൂടി കടന്നു പോകാനുള്ള പാത കൂടി നിര്‍മിക്കണമെന്ന് മഹമൂദ് ഹാജി ആവശ്യപ്പെട്ടു. പാത നിര്‍മ്മിക്കുകയാണെങ്കില്‍ ഇത് വഴി ചട്ടഞ്ചാലിലേക്കുള്ള യാത്ര എട്ട് കിലോമീറ്ററായി കുറഞ്ഞു കിട്ടും
കൂടാതെ യാത്രാക്ലേശം അനുഭവിക്കുന്ന ആലൂര്‍ ,മുനമ്പം, കല്ലളി, പള്ളത്തുങ്കാല്‍, മാച്ചിപുരം, തുടങ്ങിയ പ്രദേശങ്ങള്‍ക്കും ഈ പാലത്തിലൂടെയുള്ള സഞ്ചാരം വളരെ പ്രയോജനമായിരിക്കും മഹ്മൂദ് ഹാജി പറഞ്ഞു.
കാസര്‍കോട്ടെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. 407 ഹെക്ടറില്‍ ജലസേചനത്തിനുള്ള പദ്ധതി കൂടിയാണത്. 2004 ല്‍ 2.58 കോടി രൂപയായിരുന്നു പദ്ധതിയുടെ ടെന്‍ഡര്‍. അന്ന് ഭരണാനുമതി കിട്ടിയതിനനുസരിച്ച് 39 ശതമാനം പണി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രതികൂലാവസ്ഥ കാരണം തടയണയുടെ സ്ഥലം മാറ്റേണ്ടി വന്നു. 2010ല്‍ പുതുക്കിയ പദ്ധതിക്ക് 8.20 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 2011ല്‍ 55 ശതമാനം അധികതുക അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും കരാറുകാര്‍ പണി ഏറ്റെടുക്കാന്‍ തയ്യാറായില്ല. 2012ല്‍ അധികരിച്ച 82 ശതമാനം തുക നല്‍കാന്‍ പ്രശ്‌നത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ടെന്‍ഡര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു. അത് മന്ത്രിസഭാ യോഗം പ്രത്യേക അജന്‍ഡയായി കണ്ട് അംഗീകരിക്കുകയായിരുന്നെന്നും കെ.പി.മോഹനന്‍ പറഞ്ഞു.