Image

പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)

Published on 08 March, 2021
പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)
സ്ഥാനാര്‍ഥി നിര്‍ണയം ഒരിക്കലും സി പി എം പോലെയുള്ള ഒരു കേന്ദ്രീകൃത പാര്‍ട്ടിക്ക്  ബുദ്ധിമുട്ടാകാറില്ല . മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ  സ്ഥാനാര്‍ഥിത്വം ഉയര്‍ത്തിയ  കോലാഹലങ്ങള്‍ക്ക് ശേഷം  പാര്‍ട്ടിയില്‍ ഒരു കാലത്തും കലാപകൊടി ഉയര്‍ന്നിട്ടില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം വി എസില്‍  നിന്നോ വി എസ് വിഭാഗത്തില്‍ നിന്നോ  ഒരു ആക്രമണവും ഉണ്ടായില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഒരു ആക്രമണവും പിണറായിക്ക് അഭിമുഖികരിക്കേണ്ടി വന്നില്ല .

ആരോപണങ്ങളില്‍  ആടിയുലഞ്ഞ  കോടിയേരി കുടുംബത്തെ താങ്ങേണ്ട ബാധ്യത കൂടി പിണറായിക്കായി. ഇപ്പോള്‍  ഐ ഫോണിന്റെ പേരിലും കോടിയേരിയുടെ ഭാര്യ വിനോദിനി  അന്വേഷണം നേരിടുബോള്‍  പാര്‍ട്ടി  അവരെ പിന്താങ്ങേണ്ട ദയനീയ നിലയില്‍ ആണ്. ആ നിലക്ക് പിണറായിയുടെ വാക്കുകള്‍  പാര്‍ട്ടി വാക്കുകള്‍ ആയി മാറേണ്ടതായിരുന്നു .പക്ഷെ 'രാത്രിയുടെ സന്തതി'കള്‍ വരെ സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്തു രംഗത്ത് വന്നു..പാര്‍ട്ടിയുടെ യഥാര്‍ത്ഥ ആസ്ഥാനമായ  കണ്ണൂരില്‍  കോട്ടകള്‍ ഭേദിച്ചു  പി ജെ ആര്‍മി വെടിപൊട്ടിച്ചു .. പകലില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കും  പരാതി കടുകട്ടിയാണ് .

ശാസ്ത്രീയ കമ്മ്യൂണിസം അടിത്തറയാക്കിയ ഒരു പാര്‍ട്ടി പാര്‍ലമെണ്ടറി വ്യാമോഹം ഒഴിവാക്കാന്‍ കടുംവെട്ട് നടത്തുന്നത് തെറ്റൊന്നുമല്ല. മാത്രമല്ല പാര്‍ട്ടിയുടെ  മാനദണ്ഡമനുസരിച്ച് ഉചിതവുമാണ്. അങ്ങനെ രണ്ടു വട്ടം എം എല്‍ എ മാരും മന്ത്രിമാരുമായിരുന്നവർ  ഒഴിവാക്കപ്പെട്ടു  ഡോ.തോമസ്‌ ഐസക് , ജി സുധാകരന്‍, എ കെ  ബാലന്‍, സുരേഷ് കുറുപ്പ്, പ്രദീപ്‌ കുമാര്‍ തുടങ്ങി ഇരുപതില്‍ ഏറെ പേരാണ് ഇങ്ങനെ ഒഴിവായത് .

ധാര്‍മികതയുടെ പേരില്‍ ഇവ ന്യായികരിക്കപ്പെട്ടുവെങ്കിലും  അധികാരത്തില്‍ ഭ്രമിച്ചു പോയ ചിലരെ എങ്കിലും ഇത് വിഷമിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യം. ഐസകിനെയും സുധാകരനെയും ഒഴിവാക്കിയത് ആലപ്പുഴ ജില്ല കമ്മിറ്റിക്ക് പോലും ആദ്യം ഉള്‍ക്കൊള്ളാന്‍ ആയില്ല. എ കെ ബാലൻ  സ്വമേധയാ പിന്മാറിയെങ്കിലും തരൂരില്‍  രാഷ്ട്രീയ പരിചയമില്ലാത്ത ഭാര്യ ജമീലയുടെ പേര് ഉയര്‍ന്നു. എവിടെ പോയി ഇവിടെ ധാര്‍മികത എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ആ സ്ഥാനാര്‍ത്തിത്വം പിന്വലിക്കേണ്ടി വന്നു .

അതിലും ദയനീയമായിരുന്നു ഒരു കാലത്ത് കണ്ണൂരില്‍ പുലിയായി അറിയപ്പെട്ടിരുന്ന പി ജയരാജന്റെ ഗതി . ലോക്സഭയില്‍ പരാജയപ്പെട്ട പി രാജീവിനും എം ബി രാജേഷിനും  ഇല്ലാത്ത തടസം പി ജയരാജന്‍ നേരിട്ടു. ലോക സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജില്ല സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്ന അദ്ദേഹത്തിനു ഇത്തവണ സീറ്റ്‌ നല്‍കിയില്ല. കണ്ണൂരിലെ പുതിയ അധികാര സമവാക്യങ്ങളെ ആണ് ഇത് സൂചിപ്പിച്ചത്. പി ജയരാജന്‍ ആര്‍മി അങ്ങനെയാണ് പ്രതിഷേധത്തിനു മുതിര്‍ന്നത് .പണ്ടെ വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിക്ക് വിധേയന്‍ ആയ ജയരാജന്‍ ഇത് തള്ളിപറഞ്ഞുവെങ്കിലും  മുറിവുകള്‍ ആഴത്തില്‍ കിടക്കും .

ഇതിനിടെയാണ്  പാര്‍ട്ടിയുടെ സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് വിട്ടു കൊടുത്തതില്‍ പ്രതിഷേധം  ഉയര്‍ന്നത് . കുറ്റിയാടി, റാന്നി  സീറ്റുകള്‍  വെറുതെ കൈ വിട്ടുവെന്ന് ആ മണ്ഡലത്തിലെ അണികള്‍ കരുതുന്നു .
ഉറപ്പായും  അധികാരതുടര്‍ച്ച എന്ന മുദ്രാവാക്യം തന്നെ തലകീഴായി മാറുകയാണ് . കഴിഞ്ഞ സര്‍ക്കാരിലെ ഒരേ ഒരു സ്റ്റാര്‍ മന്ത്രി  കെ കെ ശൈലജ മാത്രമാണ് ഇത്തവണ  മത്സരിക്കുന്നത് .

കിഫ്ബിയുടെ നേട്ടങ്ങളും കോട്ടങ്ങളും കടങ്ങളും അവകാശപ്പെട്ട ധനമന്ത്രി തിമസ് ഐസക്‌ പോലും ഈ തുടര്‍ച്ചയില്‍ ഇല്ല . എൽ  ഡി എഫിന്റെ തുടര്‍ ഭരണം എന്നതിനേക്കാള്‍ പിണറായി ഭരണത്തിന്റെ തുടര്ച്ച എന്ന് പറയുന്നതാകും കുടുതല്‍ ശരി .വ്യക്തി ആരാധനയുടെ പുതിയ തലങ്ങള്‍ ..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക