Image

സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)

Published on 06 March, 2021
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
കൂടുമാറ്റം

മരണം കഴിഞ്ഞിട്ട് പത്തുപന്ത്രണ്ടു മണിക്കൂറായി.മൃതശരീരം മൊബൈൽ മോർച്ചറിക്കുള്ളിൽ അങ്ങനെ കിടക്കുന്നത് കണ്ട് ഒട്ടുപേരും ദുഃഖഭാവത്തിൽ നിലകൊണ്ടു.എങ്കിലും ആശ്വാസത്തിന്റേതായ ഒരു ചെറുകാറ്റ് അവിടെങ്ങും വീശിയടിച്ചിരുന്നു.

പരേതനായ ചിദംബരംമാഷിന്റെ ഭാര്യ  ഗീത വന്നവരോടൊക്കെ കുശലം പറഞ്ഞു തുടങ്ങി.16 വർഷമായി ചിദംബരം മാഷിങ്ങനെ സുഖമില്ലാതെ കിടപ്പിലായിട്ട്.ഗീത ടീച്ചർ തൻറെ ജീവിതം ഭർതൃ ശുശ്റൂഷക്കായി ഉഴിഞ്ഞു വച്ചു.

മകൾ ലില്ലി മോർച്ചറിയുടെ കാൽക്കൽ നിന്ന് വേവലാതി പിടിച്ച മുഖത്തോടെ തന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഗീത ടീച്ചർക്ക് ഒരു വിമ്മിഷ്ടം തോന്നി.

ആ ഫ്ലാറ്റിനു പുറത്തു ഗീതടീച്ചറുടെ മരുമകനും മറ്റു കസിൻസും നിന്നു സംസാരിക്കുകയായിരുന്നു.

"അനിലേ അനക്കറിയോ രാവിലേ എണീക്കുമ്പോ ഉള്ള ഓളുടെ ഒരു മണിയടി"
ലില്ലിയുടെ ഭർത്താവ് രവി വിറളി പിടിച്ച സ്വരത്തിൽ പറഞ്ഞു.
"പൂജാ മുറിയിൽ നിന്നല്ലേ"
അനിൽ ചോദിച്ചു.
"ഓൾക്ക് ഞാനൊരു പണം കായ്ക്കുന്ന മരം മാത്രം"
രവി പിന്നെയും പറഞ്ഞു.
"ഓളിങ്ങനെ ഇങ്ങനെ അമ്പലവും പൂജയും ആയി നടന്നാൽ പിന്നെ എനക്കാരുണ്ട്"

രവിയുടെ പരിഭവം അടങ്ങുന്നില്ല.
"രവിയേട്ടാ ഇതെന്താ ഈ മീശ ഇങ്ങനെ വടിച്ചു വൃത്തികേടാക്കിയത്"?
രവിയേട്ടന്റെ പതം പറച്ചിൽ കേട്ട രേഖ രവിയേട്ടനെ തമാശ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി.
എന്നാൽ രവിയെ സമാധാനിപ്പിക്കാൻ ആർക്കുമാവില്ല.
വിവാഹത്തോടെയാണ് രവി ഇങ്ങനെ ആയത്.
ഒരേസമയം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും അഡ്മിഷൻ കിട്ടിയ രവിക്ക് ഇപ്പോൾ ജീവിതം തന്നെ ഒരു ബാലികേറാമലയാണ്.ലില്ലിയുടെ വിരക്തജീവിതം മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും മക്കളുടെ വിവാഹശേഷം അതു അധികമായിരിക്കുകയാണ്.

അക്കാലത്തെല്ലാം ഗീതടീച്ചർ സുഖമില്ലാത്ത ചിദംബരം മാഷോടോപ്പം ലില്ലിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
രവിയുടെയും ലില്ലിയുടെയും ജീവിതം കണ്ടു നിന്ന ഗീതടീച്ചർക്ക് പണ്ട് ചിദംബരം മാഷ്‌ ദീർഘനേരം പൂജ നടത്തുന്നത് ഓർമ്മ വന്നു.
"അതു തന്നെ മകൾക്കും കിട്ടി".
അവർ ദീര്ഘ നിശ്വാസം വിട്ടു.
എന്നാലിപ്പോൾ കിടപ്പിലായ പൂജ നടത്താത്ത ചിദംബരം മാഷിന്റെ ഇപ്പോഴത്തെ ലൈംഗിക തൃഷ്ണ കണ്ട ഗീത ടീച്ചർ തന്റെ മകളുടെയും മരുമകന്റെയും ദാമ്പത്യബന്ധത്തെ കുറിച്ച വ്യസനത്തോടെ ചിന്തിച്ചു.


ശവസംസ്‌കാരം കഴിഞ്ഞ ശേഷം ഗീതടീച്ചർ ലില്ലിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു.
ഇടക്ക് ഫോൺ ചെയ്തു വിവരങ്ങൾ തിരക്കുന്ന സഹോദരപുത്രി രേഖയോട്  ഗീത ടീച്ചർ മനസ്സു തുറക്കാറുണ്ട്.
"അമ്മായി ഞാൻ കോഴിക്കോട് വരുന്നുണ്ട്"
"എന്നാ മോളെ"
"അടുത്തത്താഴ്ച്ച ഒരു പുസ്‌തകപ്രകാശനച്ചടങ്ങുണ്ട്"
"ഞാനും വരാം മോളെ"
"ലില്ലിചേച്ചിയെയും കൂട്ടി അമ്മായി എന്തായാലും വരണം."
"എന്റെ മോളെ കണ്ടിട്ട് എത്രനാളായി ഞാൻ എന്തായാലും വരും."
ചടങ്ങ് നല്ലരീതിയിൽ നടന്നു.മരുമകളെ തന്റെ കൈക്കുള്ളിലാക്കി ഗീതടീച്ചർ കണ്ണു നിറച്ചു.
ലില്ലിയുടെ കണ്ണുകൾ രേഖയുടെ അടുത്തു നിൽക്കുന്ന ആ താടിക്കാരന്റെ ചുറ്റും ഉഴറി.അദ്ദേഹത്തിന്റെ പുസ്തകപ്രകാശനത്തിനായിരുന്നു രേഖ വന്നത്.
"രാജേട്ടാ ഇതെന്റെ അമ്മായിയും കസിനും"
രേഖ ഇരുവരെയും പരിചയപ്പെടുത്തി.
താടി ഒന്നുഴിഞ്ഞു രാജേട്ടൻ പുഞ്ചിരി തൂകി.
"വീട്ടിൽ വന്നു ഊണു കഴിച്ചു പോകാം"
ലില്ലി രാജേട്ടന്റെ അടുത്തു പറഞ്ഞു.
താടിയും വെള്ള ജൂബയും മുണ്ടും ധരിച്ച ആ മനുഷ്യനെ ഒരു ആതമീയചാര്യനായി ലില്ലി തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.
അവരുടെ സംഭാഷണങ്ങൾ പലതരം മെഡിറ്റേഷനെയും യോഗയെയും പറ്റി നീണ്ടുപോയി.
"ലില്ലിക്ക് എന്റെ മരുമകളുടെ ഒരു ഛായ ഉണ്ട്. എന്നാൽ അവൾക്ക് ഇത്ര വണ്ണമില്ല."
തങ്ങളുടെ സംഭാഷണം ചുരുക്കാണെന്നവണ്ണം രാജേട്ടൻ അതു പറഞ്ഞതുകേട്ട് രേഖയും ഗീതടീച്ചറും ചിരിയടക്കി.

തൃശൂർ ഉള്ള തന്റെ വീട്ടിൽ തിരിച്ചെത്തിയ ശേഷം രേഖ ലില്ലിചേച്ചിയെ വിളിച്ചു.
"ചേച്ചി നമുക്ക് രാജേട്ടനെ 'അമ്മായിക്കൊന്നാലോചിച്ചാലോ? അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് 3കൊല്ലമായി"
"എന്താ രേഖമോളെ നീ ഈ പറയുന്നത് .മനുഷ്യർ അവരുടെ വികാരങ്ങൾ ഒതുക്കാൻ പഠിക്കണം. ഇങ്ങനെ ചിന്തിക്കാൻ പോലും നിനക്കെങ്ങനെ തോന്നി?."
അന്ന് രാത്രി രേഖ രവിയേട്ടനെയും ഫോൺ ചെയ്തു.
"രേഖാ ആത്മീയവാദികൾ വളരെ ക്രൂരരാണ്"
രവിയേട്ടന്റെ മറുപടി ഒരു വാചകത്തിലൊതുങ്ങി.
രവിയുടെ രാവുകളും പകലുകളും വിരസതയുടെ പഞ്ഞിക്കെട്ടുകൾ കൊണ്ട് അദ്ദേഹത്തെ വീർപ്പുമുട്ടിച്ചു.

എന്നാൽ ലില്ലി ആകട്ടെ രവിയേട്ടന്റെ കാര്യങ്ങൾ ജോലിക്കാരിയെ ഏല്പിച്ചു ലില്ലി സ്വന്തം ഇഷ്ടങ്ങൾക്കു പിന്നാലെ പോയി.ഈ വിരസതയ്ക്കിടയിൽ നടന്ന മക്കളുടെ വിവാഹം രവിയെ വീണ്ടും തന്നിലേക്ക് ഒതുങ്ങിക്കൂടാൻ പ്രേരിപ്പിച്ചു.
ലില്ലി പിന്നെയും രാജേട്ടനെ വിളിക്കാറുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മാന്യമായ സംസാരം അവളെ അയാളിലേക്കാർഷിച്ചു.അദ്ദേഹം ആകട്ടെ ലില്ലിയെ തന്റെ മരുമകളുടെ സ്ഥാനത്ത് കണ്ടു.
ലില്ലിയുടെ ക്ഷണപ്രകാരം രാജേട്ടൻ ഇടക്ക്  അവരുടെ വീട് സന്ദർശിച്ചിരുന്നു. അവിടെ ഉള്ള ഗീതടീച്ചർ ആയിരുന്നു അദ്ദേഹത്തിന്റെ ആകർഷണം.ചിദംബരം മാഷെ ഇത്രയധികം വർഷങ്ങൾ ശുശ്രൂഷിച്ച ടീച്ചറെ രാജേട്ടൻ ബഹുമാനത്തോടെ കണ്ടു.

"ടീച്ചറെ ഇനിയെന്താ പരിപാടി ?ഇവിടെ ഇങ്ങനെ വെറുതെ ഇരുന്നു ജീവിതം തീർക്കണോ"
രാജേട്ടൻ ഒരു ദിവസം കരുണയോടെ ആരാഞ്ഞു.
"എന്തു ചെയ്യാനാ രാജാ ഇനി എന്റെ ശരീരവും എനിക്കിപ്പോൾ വഴങ്ങാതായി".
ടീച്ചർ സങ്കടത്തോടെ പറഞ്ഞു.
"മോളുടെ പോലെ ഭക്തി മാർഗ്ഗം ആയാലോ"
അദ്ദേഹം നേരിയ പരിഹാസത്തോടെ ചോദിച്ചു.
"ഒന്നും പറയണ്ട ന്റെ രാജാ ആ രവിയുടെ മുഖം കാണുമ്പോഴാ എനിക്ക് വിഷമം".
"ഞാൻ എന്ത് പറയാനാ ടീച്ചറെ ഓൾക്ക് പത്തു നാല്പത്തിയെട്ടു വയസ്സല്ലേ ആയുള്ളൂ"
"എനിക്ക് ദേ74 വയസ്സായി എന്നിട്ടും അന്ന് ചിദംബരം മാഷേ കുളിപ്പിക്കുമ്പോഴും മൂത്രമൊഴിപ്പിക്കുമ്പോഴും അങ്ങേരുടെ ഓരോ ചേഷ്ടകൾ കാണുമ്പോൾ എനിക്ക് വല്ലാതെ തോന്നും".
"ഇനി ലില്ലിയും  രവിയും ഒരു മുറിയിലല്ലേ കിടക്കുന്നത്?"
രാജേട്ടൻ തന്റെ സംശയം തീർത്തു.

ആ ദിവസങ്ങളിൽ രവി വരുന്നതിനു മുമ്പായി ലില്ലി തങ്ങളുടെ മുറിയിൽ തന്റെ ഭാഗം കിടക്കയിൽ ചെരിഞ്ഞു കിടന്നുറങ്ങും.ഇങ്ങനെ ചെരിഞ്ഞുറങ്ങുന്ന ലില്ലിയെ ഗൗനിക്കാതെ മറ്റെപ്പാതി കിടക്കയിൽ രവി തന്റെ ഉറങ്ങാനുള്ള മരുന്നും കഴിച്ചുറങ്ങും.രാവിലെ മരുന്നിന്റെ ആലസ്യത്തിൽ രവി കിടക്കുമ്പോഴാണ് മണിയടി ശബ്ദം രവിയെ അലോസരപ്പെടുത്തുന്നത്.
രവിയുടെ പരിദേവനങ്ങൾ കേട്ട ലില്ലിയുടെ ബന്ധുക്കൾ അവളെ കളിയാക്കാനും ഉപദശിക്കാനും ശ്രമിച്ചു.ടീച്ചറുടെ സഹോദരി ലീലയും ലില്ലിയെ അനുനയിപ്പിക്കാൻ നോക്കി.
"മോളെ നിനക്ക് രവി വരുമ്പോൾ ഒന്നു കുളിച്ചു ഫ്രെഷായി അവന്റെ അടുത്തു ചെന്നു കൂടെ"
"പിന്നെ ആ തന്തയുടെ അടുത്തോ"
ലില്ലി പുച്ഛിക്കും.
"അവൻ തന്തയായെങ്കിൽ മോളും തള്ളയായി".
ലീല ലില്ലിയോട് പറഞ്ഞു.

ടീച്ചറും ലീലയും ലില്ലിയില്ലാത്തപ്പോൾ അവരുടെ വിഷമങ്ങൾ പങ്കിട്ടു.
രവിയാകട്ടെ  വീണ്ടും വീണ്ടും ഒതുങ്ങിക്കൂടി.
സോഷ്യൽ മീഡിയയും മെഡിക്കൽ ജേർണലുകളും മാത്രമായി പിന്നെ ആ മനുഷ്യനെ ആനന്ദിപ്പിക്കുന്ന കാര്യങ്ങൾ.
മൂന്നു നാലു കേസ്‌സ്റ്റഡികളും കേസ് സീരീസുകളും ഇന്റർനാഷണൽ ജേർ
ണലുകളിൽ Dr. രവി പ്രസിദ്ധീകരിച്ചിരുന്നു.
അങ്ങനെ ആ ഇന്റർനാഷണൽ കോണ്ഫറൻസ് വന്നപ്പോൾ മറ്റു ഡോക്ടർ മാരേയും പോലെ Dr. രവിയും അതിൽ പങ്കെടുക്കാനായി ഒരുങ്ങി.എല്ലാവരും തങ്ങളുടെ പങ്കാളിമാരുമൊത്തായിരുന്നു യാത്രക്ക് ഒരുങ്ങിയത്.

"മോളെ നീയും പോകു.രവിയെ ഇങ്ങനെ ഒറ്റക്ക് വിടാതെ"
ടീച്ചർ ലില്ലിയോട് കെഞ്ചിനോക്കി.
എന്നാൽ ലില്ലി തന്റെ പിടിവാശിയിൽ ഉറച്ചുനിന്നു.
അതേസമയത്ത് ഋഷികേഷിലേക്ക് ഒരു തീർത്ഥാടനത്തിന് ഒരുങ്ങുകയായിരുന്നു ലില്ലി.
പണ്ട് താൻ ചിദംബരം മാഷേ ഒറ്റയ്ക്കാക്കി പുട്ടപർത്തിയിൽ പോയത് ടീച്ചർക്കപ്പോൾ ഓർമ്മ വന്നു.അവിടെ വച്ചാണ് ആ വാർത്ത ടീച്ചറെ തേടിയെത്തിയത്.മാഷ് രണ്ടു ദിവസം ആരുമില്ലാതെ ബാത്‌റൂമിൽ തളർന്നു വീണു കിടന്നു എന്ന വാർത്ത.ഹോസ്പിറ്റലിൽ ആക്കിയ പാൽക്കാരനാണ് അന്ന് ടീച്ചറെ വിവരമറിയിച്ചത്.
അതിൽ പിന്നെ 10..16 കൊല്ലക്കാലം മാഷാ കിടപ്പു കിടന്നു.താനിപ്പോഴും പ്രായശ്ചിത്തം ചെയ്തു തീർന്നിട്ടില്ല എന്ന തോന്നലാണ് ടീച്ചർക്ക്.

അങ്ങനെ ലില്ലിയും രവിയും വഴി പിരിഞ്ഞു യാത്രയായി. ലില്ലി കോഴിക്കോട് നിന്നു ട്രെയിനിലും രവി കരിപ്പൂരിൽ നിന്നും ഫ്ലൈറ്റിലും.
സഹ ഡോക്ടർമാരുടെ ഇടയിൽ ഒരു ഒറ്റയാനായി രവി നിന്നു.എന്നാൽ ലില്ലി ആഹ്ലാദത്തിമിർപ്പിൽ ആയിരുന്നു.അവളുടെ കൗമാരത്തിലേ കൂട്ടുകാരനായ ശങ്കർ എന്ന സന്ദീപാനന്ദ തീർഥാടനസംഘത്തിൽ ഉണ്ടായിരുന്നു.

പേപ്പർ പ്രെസെന്റഷൻ ഒക്കെ Dr. രവി വളരെ നന്നായി ചെയ്തു.മറ്റുള്ളവർ രവിയെ കരഘോഷങ്ങൾ കൊണ്ടു മൂടി.

Dr. ആനെറ്റ് us ൽ താമസമാക്കിയ ഒരു മലയാളി ആയിരുന്നു.അവരുടെ ഇഷ്ട വിഷയമായിരുന്നു രവി പ്രെസെന്റു  ചെയ്തത്.ലഞ്ചിന്റെ സമയത്ത് അവർ പരസ്പരം പരിചയപ്പെട്ടു.പിന്നെ അവരൊരുമിച്ചായിരുന്നു മിക്കവാറും കോണ്ഫറൻസ് സമയത്തെല്ലാം.
പിരിയാൻ നേരം അവർ കാർഡുകൾ കൈമാറി.തിരിച്ചുള്ള ഫ്ലൈറ്റിൽ രവി നിശബ്ദനായി ഇരുന്നു.

Dr. രവി തിരിച്ചു വീട്ടിലെത്തി. ഗീതടീച്ചർ മരുമകന് നല്ലൊരു ചായ ഉണ്ടാക്കിക്കൊടുത്തു.ചായ കുടിച്ചു വിശ്രമിക്കുന്ന മകന്റെ അടുത്തേക്ക് അവർ ചെന്നു.
"മോനെ രവി, ലില്ലി അടുത്താഴ്ച്ചയേ വരികയുള്ളൂ എന്ന് വിളിച്ചു പറഞ്ഞിരുന്നു"
"എപ്പോഴെങ്കിലും വരട്ടെ" രവി വികാരരഹിതനായി പറഞ്ഞു.
അന്ന് പതിവിനു വിപരീതമായി മൊബൈൽ ഫോണിൽ രവി ആഴ്ന്നിറങ്ങി.മറു വശത്താകട്ടെ Dr. ആനെറ്റ്  ഉണ്ടായിരുന്നു.
ലില്ലി തീർത്ഥാടനം കഴിഞ്ഞു തിരിച്ചെത്തി. രവിയുടെ മാറ്റം അവളും ശ്രദ്ധിച്ചു. ലില്ലി അല്പം ചകിതയായി.പതിവില്ലാതെ പുഞ്ചിരി മുറ്റിയ  മുഖഭാവവുമായി നിൽക്കുന്ന രവി ഒരു അപരിചിതനെ പോലെ തോന്നിപ്പിച്ചു.വീട്ടുമുറ്റത്തു
ചുറ്റും ചിറകടിച്ചു പറക്കുന്ന പ്രാവുകളുടെ കുറുങ്ങൽ  തന്റെ നെഞ്ചിൽ അലയടിക്കുന്നത് പോലെ ലില്ലിക്ക് തോന്നി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക