നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ കൂറ്റന്റാലി. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സിപിഐഎം നേതൃത്വത്തില്‍ മൂന്നാം മുന്നണിയുടെ റാലിയും പൊതുയോഗവും നടന്നത്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തെ അഭിസംബോധന ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി, ഐഎസ്എഫ് നേതാവ് അബ്ബാസുദ്ദീന് സിദ്ധിഖ്, കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആയിരകണക്കിന് പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ സന്ദേശമാണ് റാലി നല്‍കുന്നതെന്ന് സിപിഐഎം വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബ്രിഗേഡ് ഗ്രൗണ്ടില്‍ റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യം റാലിയുമായി എത്തിയിരിക്കുന്നത് ഇടത്-കോണ്‍ഗ്രസ് സഖ്യമാണ്. റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. ആരോഗ്യനില മോശമായതിനാല്‍ റാലിയില്‍ പങ്കെടുത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും അറിയിച്ചിരുന്നു.
അതേസമയം, 294 അംഗ നിയമസഭയില്‍ 148നും 164നും ഇടയില്‍ സീറ്റുകള്‍ നേടി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നേക്കുമെന്നാണ് കഴിഞ്ഞദിവസത്തെ എബിപി സര്‍വ്വേ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്.ട എംസി 43 ശതമാനം വോട്ടുകളും ബിജെപി 38 ശതമാനം വോട്ടുകളും നേടിയേക്കും. അധികാരം പിടിച്ചെടുക്കാനാകില്ലെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന സര്‍വ്വേ പ്രവചിച്ചത്.
കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികളുടെ സഖ്യത്തിന്റെ ശക്തി ക്ഷയിക്കുമെന്നും ബംഗാള്‍ നിയമസഭയിലെ അംഗബലം പകുതിയായി ചുരുങ്ങാനും സര്‍വ്വേ സാധ്യത കല്പിക്കുന്നുണ്ട്.