പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിംകുമാര്‍. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി അപകടം വരുത്തിവെക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മകന്‍ അതിനുവേണ്ടി നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
വ്യക്തി ജീവിതത്തില്‍ സലിംകുമാര്‍ തന്റെ പ്രിയപത്നിക്കു നല്‍കുന്ന സ്ഥാനം ചെറുതൊന്നുമല്ല. താന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
ഒരു സിനിമാ നടന്‍ എന്നതുപോലെ താന്‍ ഒരു വായനക്കാരനാണെന്നും അദ്ദേഹം പറയുന്നു. സിനിമ കാണുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് സലിംകുമാര്‍. എസ്. ഹരീഷിന്റെ 'മീശ' അസാധ്യമായ അനുഭവമായിരുന്നു തനിക്ക് നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. വായിച്ച ഉടനെ ഹരീഷിനെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്നും അത് വായനക്കാരന്‍ ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന്, തന്നിലെ ഹാസ്യതാരത്തെ അദ്ദേഹം പുറത്തെത്തിച്ചു. 'സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല' എന്ന് നിയമസഭ പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നായിരുന്നു മറുപടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നല്ല അറിവു വേണം. അവിടെ പോയി ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്നും സലിംകുമാര്‍ ചൂണ്ടിക്കാണിച്ചു.