Image

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ഫ്രാന്‍സിസ് തടത്തില്‍ Published on 27 February, 2021
കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന  നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്
ന്യൂജേഴ്‌സി: കോവിഡിന്റെ മറവില്‍ പ്രവാസികളായ യാത്രക്കാരെ പീഡിപ്പിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടില്‍ പോകുന്ന യാത്രക്കാരെയാണ് രണ്ടും മൂന്നും  ദിവസങ്ങള്‍ യാത്ര ചെയ്യാന്‍ പോലും കഴിയാതെ പെരുവഴിയില്‍ ആക്കുന്ന അവസ്ഥയാണ് സംജാതമാക്കുകന്നതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ആരോപിച്ചു.  കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇത്തരം നടപടികള്‍ അപലപനീയമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഫൊക്കാന ഭാരവാഹികള്‍ ഇറക്കിയ  പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പ്രയാസങ്ങള്‍ സഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ വരുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ ഇറങ്ങിയു ശേഷം വിമാനതാവളത്തില്‍ കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ  ഫെബ്രുവരി 22 ലെ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

വിദേശത്ത് 5,000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുന്നത്. അതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിര്‍ബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്കും, കൊച്ചു കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താന്‍ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.

അപ്പോയ്ന്റ്‌മെന്റ് എടുത്ത് പി.സി.ആര്‍ ടെസ്റ്റ് എടുത്ത് മൂന്ന് ദിവസം കഴിഞ്ഞു യാത്ര ചെയ്യാനായി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വീണ്ടും പി.സി.ആര്‍.ടെസ്റ്റ് എടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ് യാത്രക്കാര്‍. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഇത് പിന്നെയും യാത്ര കാലതാമസമുണ്ടാക്കുകയാണ് ചെയ്യുന്നത്. കോവിഡിന്റെ മറവില്‍ ഇത്ര ഭാവനാശൂന്യമായ നടപടികള്‍കൊണ്ട് പ്രവാസികളോട് ഇത്ര ദ്രോഹം ചെയ്യുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും ഫൊക്കാന ഭാവാഹികള്‍ ചോദിക്കുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും  നോര്‍ക്ക ഡയറക്ടറേറ്റിലും പരാതി നല്‍കാനും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പുതിയ നിയമങ്ങള്‍ മൂലം കേരളത്തിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചതായി പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി ഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി എന്നിവര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക