Image

മിനിമം വേതനം 15 ഡോളറാകുമോ? ഇക്വാളിറ്റി ബിൽ ആദ്യ കടമ്പ കടന്നു 

Published on 26 February, 2021
മിനിമം വേതനം 15 ഡോളറാകുമോ? ഇക്വാളിറ്റി ബിൽ ആദ്യ കടമ്പ കടന്നു 

വാഷിംഗ്ടൺ, ഡി.സി: 1.9 ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന്റെ കൂടെ 15 ഡോളർ മിനിമം വേതന വർദ്ധനവ് ഉൾപ്പെടുത്താൻ പാടില്ലെന്ന  സെനറ്റ്   പാർലമെന്ററിയൻ   എലിസബത്ത് മക്ഡോണയുടെ തീരുമാനം മറികടക്കാൻ ഡമോക്രാട്ടുകൾ തീവ്ര ശ്രമം നടത്തുന്നു .

റീകൺസിലിയേഷൻ ബില്ലിൽ ഈ കാര്യം ഉൾപ്പെടുത്താനാവില്ലെന്ന   മക്ഡോണയുടെ തീരുമാനം പുരോഗമനവാദികൾക്ക് തിരിച്ചടിയായി. കക്ഷിരഹിത ആർബിട്രേറ്റർ ആണ്   പാർലമെന്ററിയൻ.

മക്ഡോണ ഈ വ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുമ്പ് പറഞ്ഞ സെനറ്റ് ബജറ്റ് കമ്മിറ്റി ചെയർമാൻ ബെർണി സാണ്ടേഴ്‌സ് വ്യാഴാഴ്ച രാത്രി തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു.

'മിനിമം വേതനം മണിക്കൂറിൽ 15 ഡോളറായി ഉയർത്താനുള്ള പോരാട്ടം തുടരും,'  സാണ്ടേഴ്‌സ് പറഞ്ഞു.

അതേസമയം, സൗത്ത് കരോലിന സെനറ്റർ ലിൻഡ്‌സെ ഗ്രഹാം ഉൾപ്പെടെ എല്ലാ റിപ്പബ്ലിക്കന്മാരും തീരുമാനത്തെ പ്രശംസിച്ചു. 

വെസ്റ്റ്‌ വിർജീനിയയിലെ ജോ മാൻചിൻ , അരിസോണയിലെ ക്രിസ്റ്റൺ സിനെമ എന്നിവരുൾപ്പെടെ ചില മിതവാദികളായ ഡെമോക്രാറ്റിക് സെനറ്റർമാർ, മിനിമം വേതനം വർദ്ധനവ്  
ദുരിതാശ്വാസ ബില്ലിൽ ഉൾപ്പെടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഡെമോക്രറ്റുകളിൽ നിന്ന് ബിൽ പാസാക്കിയെടുക്കാനുള്ള  വോട്ടുകൾ ലഭിക്കില്ലെന്നാണ്  ഇത് സൂചിപ്പിക്കുന്നത്. റീകൺസിലിയേഷൻ ബിൽ ആണെങ്കിൽ സെനറ്റിൽ കേവല ഭൂരിപക്ഷം മതി. അല്ലെങ്കിൽ 60  വോട്ട് വേണം. 

എന്തായാലും ഇത് സംബന്ധിച്ച് എന്ന വോട്ടെടുപ്പ് ഉണ്ടാകും 

റിപ്പബ്ലിക്കന്മാരുടെ എതിർപ്പുകൾ മറികടന്ന്  ഇക്വാളിറ്റി ബിൽ  ഹൗസ് പാസാക്കി 

ഹൗസ് ഡെമോക്രാറ്റുകൾക്കൊപ്പം മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി ചേർന്നതോടെ   എക്യുലിലിറ്റി ബില്ലിന്  വ്യാഴാഴ്ച അംഗീകാരം ലഭിച്ചു. 224-206 എന്ന വോട്ട് നിലയിലാണ് ബിൽ പാസായത്.

ന്യായബോധത്തിലേക്കുള്ള ചരിത്രപരമായ മുന്നേറ്റമായി ഡെമോക്രാറ്റുകൾ ഇതിനെ വിശേഷിപ്പിച്ചു. ബിൽ പ്രകാരം ട്രാന്സ്ജെന്ഡറുകൾക്ക് സ്ത്രീകൾ എന്ന പരിഗണന ലഭിക്കും. അവർക്ക് സ്ത്രീ അത്ലറ്റുകളൊടോപ്പം മത്സരിക്കാം. അത് പോലെ സ്ത്രീകളുടെ ബാത് റൂം  ഉപയോഗിക്കാം.

ജൈവശാസ്ത്രപരമായി സ്ത്രീകളായ  വിദ്യാർത്ഥി അത്‌ലറ്റുകൾ ട്രാൻസ്‌ജെൻഡറായ  സഹപാഠികളുടെ കൂടെ മത്സരിക്കുമ്പോൾ കായികക്ഷമതയിലെ വ്യത്യാസം മൂലം ഉണ്ടായേക്കാവുന്ന വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക്കന്മാർ  ബില്ലിനെ എതിർത്തത്.

സ്ത്രീകളുടെ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ  ട്രാൻസ്ജെൻഡർ അപേക്ഷകരെ സ്വീകരിക്കാൻ നിർബന്ധിതമാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് വിമർശകർ അഭിപ്രായപ്പെട്ട വിവേചന വിരുദ്ധ എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ബൈഡൻ ഒപ്പിട്ടപ്പോഴും സമാനമായ ആശങ്കകൾ കഴിഞ്ഞ മാസം  ഉയർന്നിരുന്നു.

ട്രാൻസ് വുമൺ ആയിട്ടുള്ള അത്ലറ്റുകൾക്ക് ജൈവപരമായ സ്ത്രീ കായികതാരങ്ങൾക്കൊപ്പം സമത്വത്തിനുള്ള അവകാശം ലഭിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും,  ലിംഗമാറ്റക്കാരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിൽ മൂല്യവത്തായ സാമൂഹിക നന്മ ഇല്ലാതാക്കുന്ന അനാവശ്യവും വിരോധാഭാസപരവുമായ തെറ്റ് നിയമനിർമ്മാതാക്കൾ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും ടെന്നീസ് താരം മാർട്ടിന നവരതിലോവയും നാല് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടിയ  സന്യ റിച്ചാർഡ്സ്-റോസും 2019 ൽ പറഞ്ഞിരുന്നു.

ബിൽ നിയമമായാൽ, 1964 ലെ സിവിൽ റൈറ്റ്സ് ആക്റ്റിൽ ഭേദഗതി വരുത്തും. അതോടെ, സ്ത്രീ കായികതാരങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ലിംഗഭേദം അല്ലെങ്കിൽ ലിംഗ സ്വത്വം അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കും.

കോൺഗ്രസ് അംഗങ്ങളായ മേരി ന്യൂമാൻ(ഡെമോക്രാറ്റ്, ഇല്ലിനോയി), മാർജറി ടെയ്‌ലർ ഗ്രീൻ (റിപ്പബ്ലിക്കൻ, ജോർജിയ) എന്നിവർ ഓഫീസിന് പുറത്ത്  ' രണ്ടു ലിംഗങ്ങളുണ്ട് ' എന്ന് വായിക്കുന്ന സൈൻ ബോർഡ്  തൂക്കിയിട്ടു. 

എന്നാൽ ബിൽ സെനറ്റിൽ പാസാകാനിടയില്ല. കത്തോലിക്കാ സഭയും മറ്റും ബില്ലിനെതിരാണ്. ദൈവം മനുഷ്യരെ പുരുഷനും സ്ത്രീയും ആയാണ് സൃഷ്ടിച്ചതെന്നവർ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക