വാഷിംഗ്ടൺ, ഡി.സി: കൊറോണ വൈറസ് ദുരിതാശ്വാസ വായ്പകൾ രണ്ടാഴ്ചത്തേക്ക് അമേരിക്കയിലെ ചെറിയ വ്യവസായങ്ങൾക്ക് ലഭ്യമാകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു.
ബുധനാഴ്ച (നാളെ) മുതൽ 14 ദിവസത്തേക്ക് 20 ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം (പിപിപി) വഴി അപേക്ഷിക്കാനാവു എന്നും ബൈഡൻ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി തുടരുന്നതിനിടയിൽ ചെറുകിട ബിസിനസ്സുകളെ കരകയറ്റാനാണ് ഗവണ്മെന്റിന്റെ നീക്കം.
പിപിപി ഫണ്ടുകൾക്കായി ചില മാനദണ്ഡങ്ങൾ പഉണ്ടെങ്കിലും രാജ്യത്തെ പകുതിയോളം തൊഴിലാളികൾ പ്രവർത്തിക്കുന്നത് ചെറുകിട വ്യവസായങ്ങളിലാണെന്നും അത് കാര്യക്ഷമമാക്കാൻ താൽപ്പര്യപ്പെടുന്നുവെന്നും വൈറ്റ് ഹൗസ് അധികൃതർ പറയുന്നു.
സ്വതന്ത്ര കരാറുകാർക്കും സ്വയം തൊഴിലാളികൾക്കും പിപിപി വായ്പകൾ ലഭിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡവും പരിഷ്കരിക്കും.
ബ്യൂട്ടിഷ്യൻ, ഹോം റിപ്പയർ കരാറുകാർ, സ്വതന്ത്ര ചില്ലറ വ്യാപാരികൾ എന്നിവർക്കും ബൈഡൻ ഭരണകൂടം ഒരു ബില്യൺ ഡോളർ നീക്കിവയ്ക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
ഗ്രീൻ കാർഡ് ഉടമകൾക്കും സഹായം ലഭിക്കുമെന്ന് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
വിദ്യാർത്ഥി വായ്പകൾ തിരിച്ചടയ്ക്കാത്തവരെയോ വഞ്ചന കേസ് ഒഴികെ ക്രിമിനൽ റെക്കോർഡ് ഉള്ളവരെയോ സഹായത്തിന് അപേക്ഷിക്കാൻ അയോഗ്യരാക്കിയിട്ടില്ല. വംശീയ സമത്വത്തിനുള്ള ശ്രമമായാണിതെന്ന് സാകി വിവരിച്ചു.
പ്രാദേശിക സർക്കാർ ഉത്തരവിട്ട ലോക്ഡൗൺ ബിസിനസ്സ് തളരുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തതോടെ ഇങ്ങനൊരു ദുരിതാശ്വാസ വായ്പയെക്കുറിച്ച് ചർച്ച ഉയർന്നിരുന്നു.
ബൈഡൻ നിർദ്ദേശിച്ച 1.9 ട്രില്യൺ ഡോളറിന്റെ കോവിഡ് ദുരിതാശ്വാസ ബിൽ റിപ്പബ്ലിക്കൻ പിന്തുണയില്ലാതെ ഇപ്പോഴും മുന്നോട്ട് കൊണ്ടുപോവുകയാണ്.