ഇ.എം.സി.സി. വിവാദത്തിൽ ഫോമാ വലിച്ചിഴക്കപ്പെടുകയും അവഹേളിക്കപ്പെടുന്ന സ്ഥിതി വരികയും ചെയ്തതിൽ ഫോമാ നേതാക്കൾ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഇത്തരം ഒരു സംഭവം ഇതാദ്യമാണ്.
ഇതിനു മുൻപ് ബിസിനസ് രംഗത്തുള്ളവർ ഫോമായേ നയിച്ചിട്ടുണ്ടെങ്കിലും അവരാരും സ്വന്തം താല്പര്യങ്ങൾക്ക് സംഘടനയെ ഉപയോഗിച്ചതായി പരാതി ഉണ്ടായിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഫോമായുടെ പേര് ആക്ഷേപകരമായ ഉപയോഗിക്കപ്പെടുന്നു. ജോസ് എബ്രഹാമിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുന്നതായി തീരുമാനമെടുത്തെങ്കിലും അത് പരസ്യമാക്കാതെ പ്രശനം കെട്ടടങ്ങട്ടെ എന്ന മൃദുനിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
എന്നാൽ സംഘടന എന്തോ കുറ്റം ചെയ്തു എന്ന രീതിയിൽ വാർത്ത വന്നതോടെ മൃദുനിലപാട് ആഗ്രഹിച്ചവരും വെട്ടിലായി.
അതിന്റെ കൂടെയാണ് കമ്പനിയെപ്പറ്റി ഉയരുന്ന വിവാദങ്ങൾ. 5000 കോടിയുടെ പദ്ധതി നടപ്പാക്കാൻ ആസ്തിയോ സാങ്കേതിക കഴിവോ ഇല്ലാത്തതാണ് കമ്പനി എന്നതാണ് ആക്ഷേപം. എന്നാൽ ഇത്തരമൊരു ആശയവും ഒരു പ്രോജക്ടും തയ്യാറാക്കുന്നതിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടാകാം.
എന്തായാലും കേരളത്തിലെ മാധ്യമങ്ങൾക്ക് ഒരു കോള് കിട്ടിയ പ്രതീതി ആണ്. അവർ കാര്യങ്ങള് ചിക്കിച്ചികയുകയും അവകാശ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്യുന്നു.
ഇതിന്റെയെല്ലാം മദ്ധ്യേ ഫോമാ ചെന്ന് പെട്ടതിലുള്ള വിഷമമാണ് ദീർഘകാലമായി ഫോമായിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഫോമയുടെ സൽപേര് വീണ്ടെടുക്കാൻ ശക്തമായ നടപടികൾ ഉണ്ടാവുമെന്നവർ കരുതുന്നു.