Image

ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)

Published on 22 February, 2021
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ്  ശശിധരൻ)

രാജ്യം കണ്ട മികച്ച സാങ്കേതിക വിദഗ്ധനാണ് ഇ ശ്രീധരന്‍. മെട്രോ മാന്‍ എന്ന് ജനം ആദരപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുന്നത് അദ്ദേഹത്തിന്റെ സുത്യര്‍ഹമായ സേവനത്തിനുള്ള അംഗീകാരമാണ്. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയുമെല്ലാം അദ്ദേഹത്തിന്റെ ഈ രംഗത്തെ സേവനങ്ങളുടെ ഉദാഹരണമാണ്. അതാനാല്‍ തന്നെയാണ് കൊച്ചി മെട്രോയുടെ മേല്‍നോട്ടത്തിനും പ്രായം ഒട്ടും തളര്‍ത്താത്ത ഇ ശ്രീധരനുവേണ്ടി കേരളം കാത്തുനിന്നത്, വാശിപിടിച്ചത്. പാലാരിവട്ടം പാലം അപകടത്തിലായപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കാന്‍ വിളിച്ചതും ശ്രീധരനെയാണ്. പച്ചാളം പാലവും പിന്നീട് പാലാരിവട്ടം പാലം പൊളിച്ചു നിര്‍മിക്കാനും സംസ്ഥാനം വിശ്വസിച്ചേല്‍പിച്ചത് ഇതേ ശ്രീധരനെ തന്നെ. സാങ്കേതിക വൈദഗ്ധ്യം വേണ്ടിടത്തെല്ലാം ശ്രീധരനുവേണ്ടി ജനം വാദിച്ചു. സര്‍ക്കാരും ഇടതുപക്ഷത്തെ നേതാക്കളും അങ്ങനെ തന്നെ. രാജ്യം അദ്ദേഹത്തിന്റെ സേവനങ്ങളെ പത്മശ്രീയടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

പാലം, മെട്രോ റെയില്‍, ലൈറ്റ് മെട്രോ തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം ഇ ശ്രീധരന്‍ ഇടം പിടിച്ചു. ഇതിനപ്പുറം ഒരു സാമൂഹിക സാംസ്‌ക്കാരിക വിഷയത്തിലും കഴിഞ്ഞ 89 വര്‍ഷവും ശ്രീധരന്‍ ഇടപെട്ടതായോ ബന്ധപ്പെട്ടതായോ വലിയ വിവരമില്ല. എന്നാലിപ്പോള്‍ 89 ആം വയസില്‍ മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ് ശ്രീധരന്‍. രാഷ്ട്രീയ രംഗത്തേക്ക്. ശ്രീധരന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതുകൊണ്ട് വലിയ ഞെട്ടലൊന്നും സാധാരണഗതിയില്‍ വരേണ്ടതില്ല. ഏതൊരുവ്യക്തിക്കും ഏത് പ്രായത്തിലും രാഷ്ട്രീയപ്രവേശം നടത്താനുള്ള അവകാശം ഇന്ത്യയിലുണ്ട്. പക്ഷെ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും വാര്‍ത്തയായി. രാഷ്ട്രീയപ്രവേശനം മാത്രമല്ല, തുടര്‍ന്നിങ്ങോട്ട് അദ്ദേഹം നടത്തുന്ന ഓരോ പരാമര്‍ശങ്ങളും വാര്‍ത്തയാവുകയാണ്. അല്ലെങ്കില്‍ ട്രോളായി മാറുന്നുവെന്നതാണ് വസ്തുത. ബിജെപിയിലാണ് ശ്രീധരന്‍ അംഗത്വമെടുക്കുന്നത്. ഫെബ്രുവരി 25 ന്് കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്രയ്ക്കിടെ അദ്ദേഹം ബിജെപിക്കാരനായി ഔദ്യോഗികമായി മാറും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരാന്‍ മാത്രമല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെ ആകാനാണ് നല്ല ്പ്രായത്തില്‍ ശ്രീധരന്റെ തീരുമാനം. തീരുന്നില്ല, അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളെല്ലാം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മാത്രമല്ല, വിചിത്രവും ഫാഷിസ്റ്റ് സ്വഭാവമുള്ളതും കൂടിയാണ്. ഒന്നൊന്നായി പരിശോധിക്കാം

എന്തുകൊണ്ടാണ് ബിജെപിയിലേക്കുള്ള ശ്രീധരന്റെ പ്രവേശനം വിവാദമാകുന്നത് അല്ലെങ്കില്‍ വിമര്‍ശന വിധേയമാകുന്നത്
ഉത്തരം ലളിതമാണ്. ബിജെപിയില്‍ ചേരുന്നതല്ല ഇവിടെ വിമരര്‍ശിക്കപ്പെടുന്നത്. ബിജെപിക്ക് ചേരുന്നതിന് അദ്ദേഹം നല്‍കുന്ന വിശദീകരണങ്ങളാണ് വിമര്‍ശന വിധേയമാകുന്നത്. ബിജെപിയില്‍ ചേരുന്നതിന് മുഖ്യകാരണമായി അദ്ദേഹം പറയുന്നത് കേരളത്തില്‍ വികസം കൊണ്ടുവരാന്‍ ഇടത് പക്ഷത്തിനോ ഐക്യമുന്നണിക്കോ കഴിയില്ലെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അദ്ദേഹം തിരിച്ചറിഞ്ഞതാണ് ഇക്കാര്യമെന്നും പറഞ്ഞുവെക്കുന്നു. വസ്തുതാപരമായി പരിശോധിക്കാം. കേരളമെന്നത് ലോകത്തിന് തന്നെ വിവിധമേഖലകളില്‍ മാതൃകയായ സംസ്ഥാനമാണ്. അടിസ്ഥാന സൗകര്യ വികസനരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും ആരോഗ്യരംഗത്തായാലും കൊവിഡ് പ്രതിരോധത്തിലായാലുമെല്ലാം ലോകം തന്നെ അംഗീകരിച്ച മാതൃകയാണ് കേരളത്തിന്റേത്. കൊങ്കണും ഡല്‍ഹി മെട്രോയുമെല്ലാം പണിഞ്ഞ് കേരളത്തില്‍ വിശ്രമജിവിതം നയിക്കുന്ന ശ്രീധരന്റെ റെയില്‍ ഈ വഴിയൊന്നും കടന്നുപോകാത്തതല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ ബിജെപി ബിജെപി ഭരിച്ചിട്ടില്ല, എന്തിന് ആകെ ഇതുവരെ ഒരു എംഎല്‍എ യെ മാത്രമാണ് നേടാനായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ അടിസ്ഥാന സൗകര്യവികസനരംഗത്ത് മാത്രം വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. ഗതാഗത കുരുക്ക് രൂക്ഷമായിരുന്നിടത്തെല്ലാം ഫ്‌ലൈ ഓവറുകള്‍ പണിഞ്ഞു. കൊച്ചി മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ, നാലുവരി പാതകള്‍, ചെറുതും വലുതുമായി നിരവധി തുറമുഖങ്ങള്‍, ഹൈടെക്കാക്കിയ സ്‌ക്കൂളുകള്‍, സൗരോര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏക വിമാനത്താവളം...ഇതെല്ലാം കണ്ണില്‍ പെടാതെ പോകാന്‍മാത്രം അന്ധത 89 ആം വയസില്‍ മെട്രോ മാനുണ്ടോ. ഉണ്ടെങ്കില്‍ അദ്ദേഹം കണ്ടെത്തിയ പാലാരിവട്ടം പാലത്തിലെ അപകടാവസ്ഥയിലും സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ആശങ്ക ശ്രീധരനുണ്ട്. അതിനെ വിമര്‍ശിക്കേണ്ടതില്ല, കാരണം കടം പെരുകുന്നത് എല്ലാവരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണല്ലോ. പദ്ധതികള്‍ നടപ്പാക്കാന്‍ കിഫ്ബിയിലൂടെ കടം വാങ്ങുന്നതിനെ അതിരൂക്ഷമായാണ് ശ്രീധരന്‍ കുറ്റപ്പെടുത്തുന്നത്. ശരിയാണ്. കിഫ്ബി ഇങ്ങനെ ഓടി നടന്ന് കടമെടുത്താല്‍ അതെല്ലാം എങ്ങനെ തിരിച്ചടയ്ക്കും. ഇങ്ങനെ കടം വാങ്ങി വികസനപ്രവര്‍ത്തനം നടത്തുന്നത് നീതികരിക്കാനാവില്ല. ശ്രീധരന്‍ ഇങ്ങനെ വാദിക്കുമ്പോള്‍ പ്രഥമദൃഷ്ട്യ ശരിയാണെന്ന് തോന്നും. ഇനി പിന്നാമ്പുറം നോക്കാം. ശ്രീധരന്‍ ഇപ്പോള്‍ മെട്രോ മാന്‍ കളിക്കുന്ന പദ്ധതികളെല്ലാം എങ്ങനെയാണ് നടപ്പാക്കിയത്. ജപ്പാനിലും ഫ്രാന്‍സിുമെല്ലാമുള്ള സ്വകാര്യ ഏജന്‍സികളില്‍ നിന്നുമെല്ലാം കടമെടുത്തല്ലേ കൊച്ചി മെട്രോയടക്കം നടപ്പാക്കിയത്. അതും ശ്രീധരന് തൃപ്തികരമായ സ്വകാര്യഏജന്‍സികളില്‍ നിന്ന്. ബാങ്കുകളുടെ എത്ര കണ്‍സോര്‍ഷ്യത്തെ പലകാരണങ്ങള്‍ പറഞ്ഞ് ആരംഭകാലത്ത് തള്ളിയിട്ടുണ്ട്.  ആ കൊച്ചി മെട്രോ ഇപ്പോള്‍ എത്രായാണ് ലാഭം കൊണ്ടുവരുന്നത്. ശതകോടികളുടെ ബാധ്യതയല്ലേ കൊച്ചി മെട്രോ സമ്മാനിച്ചത്. ആ കടം എത്രകാലം കൊണ്ട് തീരുമെന്ന് കടമെടുത്ത് വികസനം നടപ്പാക്കുന്ന അന്ന് ശ്രീധരന് അറിയില്ലായിരുന്നോ. അന്ന് പദ്ധതി സ്വകാര്യപങ്കാളിത്തതോടെ നടപ്പാക്കാനുള്ള നീക്കത്തില്‍ ലവലേശം വിയോജിപ്പ് ഇ ശ്രീധരന്‍ രേഖപ്പടുത്തിയിട്ടില്ല. ശ്രീധരന്‍ പിടിക്കാന്‍ പോകുന്ന ബിജെപി സര്‍ക്കാര്‍ എങ്ങനെയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനുള്ള പണം കണ്ടെത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിച്ചല്ലേ. സ്വകാര്യപങ്കാളിത്തമല്ലാതെ മറ്റെന്താണ് ബിജെപിയുടെ പദ്ധതികളില്‍ ഉള്ളത്. സര്‍ക്കാര്‍ വിഹിതം നാമമാത്രമാക്കി സ്വകാര്യകുത്തകകളെ സഹായിക്കുന്ന ബിജെപിയുടെ കൊടിപിടിച്ചിറങ്ങുമ്പോള്‍ ഇതിലെ വൈരുദ്ധ്യം ശ്രീധരന് മനസിലാകാതെ പോകുന്നുവെന്നത് വിചിത്രമാണ്.

ഒരാള്‍ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ഏത് വിശ്വാസപ്രമാണം പിന്തുരടണമെന്നതെല്ലാം അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശമാണ്. ഞാന്‍ എന്തു കഴിക്കുന്നു, എന്ത് വിശ്വസിക്കുന്നു അതെല്ലാം മറ്റുള്ളവനും ചെയ്യണം. അല്ലാത്തവരെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുന്ന ഒരാളുടെ - അത് എത്രവലിയവനായാലും- മാനസികാവസ്ഥ ഫാഷിസ്റ്റ് ചിന്താഗതിയുടേത് മാത്രമാണ്. താന്‍ മാംസാഹാരം കഴിക്കില്ലെന്നും അത് കഴിക്കുന്നവരെ തിന്ക്ക് ഇഷ്ടമല്ലെന്നും പ്രഖ്യാപിക്കുന്ന ശ്രീധരനെ ഫാഷിസ്റ്റ് എന്ന് വിളിക്കേണ്ടിവരുന്നതും അതിനാലാണ്. ഈ ഫാഷിസ്റ്റ് മാനസികാവസ്ഥയുടെ കാര്യത്തില്‍ അദ്ദേഹം 100 ശതമാനവും സംഘപരിവാരത്തിനൊപ്പമോ അതിന് മേലെയോ നില്‍ക്കും. ഒരുപക്ഷെ ഇത് മാത്രമായിരിക്കും അദ്ദേഹത്തെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതും. ലൗ ജിഹാദ് എന്ന സംഘപരിവാരത്തിന്റെ വ്യാജപ്രചാരണത്തിന്റെ പതാകവാഹകന്‍ കൂടിയാണ് താന്‍ എന്ന് നിര്‍ലജ്ജം വിളിച്ചുപറയുന്നുണ്ട് ശ്രീധരന്‍. ഭാരതമെന്നത് നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപിടിക്കുന്ന ഒന്നാണെന്ന് ശ്രീധരനെ ഈ വയസാംകാലത്ത് ആരുപഠിപ്പിക്കാനാണ്. സിഖുകാരും പാഴ്‌സികളും മുസല്‍മാനും കൃസ്ത്യനും ജൈനനുമെല്ലാം ഹിന്ദുവിനൊപ്പം തന്നെ അവന്റെ വിശ്വാസങ്ങളേയും ശീലങ്ങളേയും മുറുകെപിടിച്ച് സഹവവര്‍ത്തിത്തോടെ കഴിയുന്ന നാടാണ് ഇന്ത്യയെന്നത് ഒരു സാങ്കേതിക പുസ്തകത്തിലും വായിക്കാനാവില്ല. മറിച്ച് തന്റെ കീഴില്‍ ജോലിയെടുത്തിരുന്ന അനേകായിരം തൊഴിലാളികളെ അടുത്തറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ശ്രീധരന് മനസിലാകുമായിരുന്നു. മാംസാഹാരികളെ വെറുക്കുന്ന ശ്രീധരന്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിലെ സ്വന്തം അയല്‍പക്കത്തുള്ള ബക്കറിനേയും രമേശനേയും ജോണിനേയുമെല്ലാം എന്ത് വെറുപ്പോടെയാകും കാണുന്നത് എന്ന് ചിന്തിക്കാനേ വയ്യ.

ബിജെപിക്കായി മത്സരിക്കാനും മുഖ്യമന്ത്രിയാകാനുമാണ് ശ്രീധരന്റെ തീരുമാനം. മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തനാവില്ല. തന്നെ മുഖ്യനാക്കിയാല്‍ മാത്രമേ കേരളത്തില്‍ വികസനം വരൂവെന്നും ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്്. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ ഭരണം കിട്ടാന്‍ 71 സീറ്റ് കുറഞ്ഞത് വേണ്ടേയെന്ന് ചോദിക്കുന്നവരോടും ശ്രീധരന് കൃത്യമായ മറുപടിയുണ്ട്. തന്റെ വരവോടെ തന്നെ ബിജെപിക്ക് കേരളത്തില്‍ വോട്ട് ഇരട്ടിയായി കഴിഞ്ഞു. പിന്നെ കേവലഭൂരിപക്ഷമെന്നത് മറികടക്കാന്‍ ഒട്ടും ശ്രമപ്പെടേണ്ടതില്ലല്ലോ. മത്സരിക്കാന്‍ സ്വന്തം നാട്ടിലൊന്നും പക്ഷെ ശ്രീധരനെ കിട്ടില്ല. പാലക്കാട് തന്നെ വേണം. സ്വന്തം മണ്ഡലമായ പൊന്നാനിയില്‍ തനിക്ക് ജയിക്കാനുള്ള ആളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത്ത കൊണ്ടാണോ പാലക്കാട്ടേക്ക് നാടുകടക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിക്കരുത്. കൃത്യമായ പ്ലാനും എസ്റ്റിമേറ്റും ഇട്ട്് തന്നെയാണ് പാലക്കാട്ടേക്ക് പോകാനുള്ള നീക്കം. പാലക്കാട് മുന്‍സിപാലിറ്റി ബിജെപി ഭരിക്കുന്നതാണ്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തി. പോരാത്തതിന് സവര്‍ണ വോട്ടര്‍മാര്‍ക്ക് ഏറെ സ്വാധീനവുമുള്ള മണ്ഡലത്തില്‍ സവര്‍ണ ചിന്താഗതിയുള്ള തനിക്ക് വോട്ട് വീഴുമെന്ന് ശ്രീധരനറിയാം. പാലം പണിയാന്‍ മാത്രമല്ല, പാലം പൊളിയാതിരിക്കാനുള്ള അടിത്തറയും കാണണമല്ലോ...

വാല്‍കഷ്ണം ;  മരുമകന്‍ സഹസ്ഥാപകനായിട്ടുള്ള കമ്പനിയുടെ ഓഹരി ആയിരക്കണക്കിന് കോടിക്ക് വിറ്റുപോയതും ശ്രീധരന്റെ പെട്ടെന്നുള്ള ബിജെപി പ്രേമത്തിന് കാരണമാണെന്ന് കരകമ്പിയുണ്ട്്. മോദിയോട് അടുത്ത ബന്ധമുണ്ടായിട്ടും കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഒരു കസേരകിട്ടാന്‍ നാട്ടുകാര് ഇടപെടേണ്ടി വന്ന മഹാനാണ് ഇ ശ്രീധരനെന്നതും ഈ അവസരത്തില്‍ സ്മരിക്കട്ടെ..

Join WhatsApp News
ചാണകകുഴിയിലെ മിടുക്കൻ 2021-02-23 01:10:19
നല്ല ഒരു മനുഷൻ, ബുദ്ധിമാൻ, പല മിടുമിടുക്കൻമാരെപ്പോലെ അവസാനം ചെന്ന് വീണതോ ചാണക കുഴിയിൽ. -Chanakyan
ചാണകപായസം കുടിച്ചപോലെ 2021-02-25 20:56:22
ശ്രീധരൻ പറയുന്നത് ശ്രീധരൻറ്റെ അഭിപ്രായം, ബിജെപിയുടെ അല്ല എന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചാണക പായസം കുടിച്ചപോലെ ആണ് ഇപ്പോൾ ശ്രീധരൻ. ആല്മഹത്യയും ബിജെപിയിൽ ചേരുന്നതും, ട്രംപിസത്തിൽ ചേരുന്നതും ഒരുപോലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക