ഏപ്രിൽ മാസത്തോടെ കൊറോണ വൈറസ് പടരുന്നത് ഇല്ലാതാകുമെന്ന് ജോൺസ് ഹോപ്കിൻസ് പ്രൊഫസർ അഭിപ്രായപ്പെട്ടു .
ജനുവരി മുതൽ പ്രതിദിന രോഗബാധിതർ 77 ശതമാനം കുറഞ്ഞതാണ് ഇങ്ങനൊരു നിഗമനത്തിലേക്ക് എത്തിച്ചതെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ആന്റ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പഠിപ്പിക്കുന്ന മാർട്ടി മക്കാരി വെള്ളിയാഴ്ച വാൾസ്ട്രീറ്റിൽ പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു.
'കൂടുതൽ ജനങ്ങൾക്കും രോഗം ബാധിച്ചതിനാൽ ഇനി രോഗബാധിതരാകാൻ അമേരിക്കക്കാർ കുറവാണ്. അതുകൊണ്ട് ഏപ്രിൽ മാസത്തോടെ കോവിഡ് ഇല്ലാതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അമേരിക്കക്കാർക്ക് സാധാരണ ജീവിതം പുനരാരംഭിക്കാൻ പിന്നെ തടസമുണ്ടാകില്ല .' മക്കാരി വിശദീകരിച്ചു.
28 മില്യണിലധികം അമേരിക്കക്കാർക്ക് കോവിഡ് ബാധിക്കുകയും വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതും വസന്തകാലം തുടങ്ങുമ്പോൾ സ്വാഭാവിക പ്രതിരോധശേഷി രാജ്യത്ത് രൂപപ്പെടാൻ കാരണമാകുമെന്നും മക്കാരി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ കോവിഡ് കേസുകൾ അവധിക്കാലത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂയോർക്കിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 3.06 ശതമാനത്തിലെത്തി. താങ്ക്സ്ഗിവിംഗിന് (നവംബർ 23) ശേഷം ഇതാദ്യമാണ് ഇത്രയും താഴ്ന്ന നിലയിൽ നിരക്ക് എത്തുന്നതെന്ന് ഗവർണർ ആൻഡ്രൂ കോമോ ശനിയാഴ്ച പറഞ്ഞു.
ഏഴ് ദിവസത്തെ ശരാശരി കണക്കാക്കുമ്പോൾ വെള്ളിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനവ്യാപകമായി 3.53 ശതമാനമായിരുന്നു, ന്യൂയോർക്ക് സിറ്റിയിൽ 4.4 ശതമാനവും.
ആശുപത്രിയിൽ പ്രവേശിതരായ രോഗികളുടെ എണ്ണം 5,977 ആയി കുറഞ്ഞു. ഡിസംബർ 14 ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 ൽ താഴെ എത്തുന്നതെന്നും ഗവർണർ പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന 49 പേർ ഉൾപ്പെടെ 97 ന്യൂയോർക്കുകാരാണ് കോവിഡ് മൂലം വെള്ളിയാഴ്‌ച മരണപ്പെട്ടത്.
പുതിയ 54 പേരിൽ കൂടി യു കെ വേരിയന്റ് സ്ഥിരീകരിച്ചതോടെ, ന്യൂയോർക്കിൽ വകഭേദം ബാധിച്ചവരുടെ എണ്ണം 136 ആയി.
കിടക്കയിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
'വർക് ഫ്രം ഹോം' എന്നത് കോവിഡ് രൂക്ഷമായതോടെ സാർവത്രികമായി തീർന്നിരിക്കുന്ന ഒന്നാണ്. ഓഫീസ് മുറിയിൽ മേശയ്ക്കുമുന്നിൽ കസേരയിട്ടിരുന്ന് ചെയ്തിരുന്ന ജോലികൾ, കട്ടിലിൽ കിടന്ന് ലാഘവത്തോടെയാണ് ബഹുഭൂരിപക്ഷവും ഇപ്പോൾ ചെയ്തുന്നത്. എന്നാൽ, ഇത് ശാരീരികവും വൈകാരികവുമായി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
കിടക്ക പോലെ മൃദുവായ പ്രതലത്തിൽ ഏറെ നേരം ചാരിക്കിടക്കുന്നത് കഴുത്തിനും ഇടുപ്പെല്ലിനും ബുദ്ധിമുട്ട് സൃഷ്ടിക്കും. മാസങ്ങളോ വർഷങ്ങളോ നീളുന്ന വേദനയ്ക്ക് ഇത് കാരണമാകുമെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.
ജോലിയുടെ ഭാഗമായി കൂടുതൽ സമയം കട്ടിലിൽ ചെലവഴിക്കുന്നവർക്ക് തലവേദനയും ഉറക്കമില്ലായ്മയും വിട്ടൊഴിയില്ല.
'ജോലിചെയ്യാൻ ഉതകുന്ന രീതിയിൽ ശരീരത്തെ പിന്തുണയ്‌ക്കാൻ കിടക്കകൊണ്ട് സാധിക്കില്ല. മേശയ്ക്ക് മുന്നിൽ കസേരയിട്ട് ചാരിയിരുന്ന് ജോലി ചെയ്യുന്നതാണ് എപ്പോഴും നല്ലത്,' യുഎസിലെ ഏറ്റവും വലിയ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മയോ ക്ലിനിക്കിലെ ഹെൽത്ത് കെയർ സിസ്റ്റം എഞ്ചിനീയറിംഗ് ഡയറക്ടർ സൂസൻ ഹാൾബെക്ക് ബിബിസിയോട് പറഞ്ഞു.
2020 നവംബറിൽ നടത്തിയ പഠനമനുസരിച്ച്, 1000 പേരിൽ 72% അമേരിക്കക്കാരും മഹാമാരി കാരണം ഓഫീസ് ജോലികൾ വീടുകളിൽ സ്വന്തം കിടയ്‌ക്കിലിരുന്ന് ചെയ്യുന്നതായാണ് പറഞ്ഞത്. ആഴ്ചയിൽ 24 മുതൽ 40 മണിക്കൂർ വരെ കിടക്കയിൽ ചെലവഴിച്ചതായും നിരവധി ആളുകൾ വ്യക്തമാക്കി.