'ചിരിക്കാത്ത രാഷ്ട്രീയക്കാരൻ' സെനറ്റ് മൈനോറിറ്റി നേതാവ് മിച്ച് മക്കോണലിനെ നീക്കണമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മക്കോണലിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്ന ട്രംപ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടേണ്ടയാൾ എന്നാണ് മക്കോണലിനെ വിശേഷിപ്പിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ബഹുമാനവും കരുത്തും വീണ്ടെടുക്കുന്നതിന് സെനറ്റർ മിച്ച് മക്കോണലിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളെക്കൊണ്ട് ഒരിക്കലും സാധിക്കില്ലെന്ന് 626 വാക്കുകളുള്ള ഇ-മെയിൽ പ്രസ്താവനയിലൂടെ ട്രംപ് വ്യക്തമാക്കി. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ മക്കണലിനെതിരെയുള്ള രാഷ്ട്രീയ യുദ്ധ പ്രഖ്യാപനം പോലെയായി ട്രംപിന്റെ വാക്കുകൾ.
കാര്യങ്ങൾ പതിവ് പോലെ എന്ന നയത്തിനൊപ്പം രാഷ്ട്രീയ കാഴ്ചപ്പാടോ സാമർത്യമോ, ബുദ്ധികൂർമ്മതയോ ഇല്ലാത്ത പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ മജോറിറ്റി ലീഡരിൽ നിന്ന് ഇത്ര വേഗം മൈനോറിറ്റി ലീഡർ ആക്കിയത്, ട്രംപ് കുറിച്ചു
ഡെമോക്രാറ്റുകളും മജോറിറ്റി ലീഡർ ചക്ക് ഷുമറും മക്കോണലിനെ വച്ചുകളിക്കുകയാണെന്നും അതത്ര നല്ലതല്ലെന്നും ട്രംപ് തുറന്നടിച്ചു. അങ്ങനെ തന്നെ തുടരണമെന്ന് അവർ ആഗ്രഹിക്കുന്നു. അമേരിക്ക ഫസ്റ്റ് എന്ന സിദ്ധാന്തം വിജയമായിരുന്നു എന്നു നമുക്കറിയാം. അല്ലാതെ മക്കോണലിന്റെ ബെൽറ്റ്‌വെ ഫസ്റ്റ്, ബൈഡന്റെ അമേരിക്കാ ലാസ്‌റ് തത്വങ്ങളല്ല
ഇമ്പീചെമെന്റിൽ കുറ്റവിമുക്തനാക്കുന്നതിന് ട്രംപിന് അനുകൂലമായി വോട്ടുചെയ്തെങ്കിലും ശനിയാഴ്ച മക്കോണൽ തന്റെ നിലപാട് വെളിപ്പെടുത്തിയിരുന്നു. ജനുവരി 6 ന് നടന്ന അക്രമത്തിന് പ്രായോഗികമായും ധാർമ്മികമായും ഉത്തരവാദി ട്രംപ് തന്നെയാണെന്ന് അദ്ദേഹംപറഞ്ഞു. എന്നാൽ, ട്രംപിനെ കുറ്റവിമുക്തനാക്കാൻ മക്കോണൽ വോട്ട് ചെയ്യുകയും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലൊരു പോരാട്ടം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു.
'കഴിവുള്ള സ്ഥാനാർത്ഥികളെ ട്രംപ് പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഞാൻ തള്ളിക്കളയുന്നില്ല. മുൻ പ്രസിഡന്റ് ആഗ്രഹിക്കുന്ന അളവിൽ തുടരാൻ സാധിച്ചില്ലെങ്കിൽ പോലും ഈ പ്രക്രിയയുടെ സൃഷ്ടിപരമായ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും.' മക്കോണൽ വാൾസ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.
മക്കോണൽ പ്രസ്താവന നടത്തി ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് ആരോപണങ്ങളുമായി എത്തിയത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന്റെ പഴി മക്കോണലിന്റെ മേൽ ചാരിവച്ച് സമീപകാല വിജയങ്ങൾക്ക് സ്വയം ക്രെഡിറ്റ് ഏറ്റെടുക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ ചൊവ്വാഴ്ചത്തെ പ്രസ്താവന.
'ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സിറ്റിംഗ് പ്രസിഡന്റെന്ന ചരിത്രമാണ് 2020 ൽ ഞാൻ കുറിച്ചത്. ഏകദേശം 75 മില്യൺ വോട്ടുകൾ ലഭിച്ചു. നിലവിൽ ഹൗസിൽ ഇടംപിടിച്ച എല്ലാ റിപ്പബ്ലിക്കന്മാരുടെയും പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ആദ്യ വിജയമാണിത്. 15 ഹൌസ് സീറ്റുകളിൽ അട്ടിമറി വിജയം നേടി നാൻസി പെലോസിയുടെ സ്പീക്കർ സ്ഥാനത്തിന് പോലും വെല്ലുവിളി ഉയർത്തി. 98 ലെജിസ്ലേറ്റീവ് സീറ്റുകളിൽ 59 എണ്ണത്തിലും റിപ്പബ്ലിക്കന്മാർ ഭൂരിപക്ഷം നേടി. ഡെമോക്രാറ്റുകൾക്ക് ഒരു സീറ്റ് പോലും ചുവപ്പിൽ നിന്ന് നീലയിലേക്ക് മാറ്റാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പ് കാലത്ത് എന്റെ പിൻബലത്തിൽ 12 സെനറ്റ് സീറ്റുകളെങ്കിലും സംരക്ഷിക്കാൻ കഴിഞ്ഞു. 2020 സൈക്കിളിൽ മാത്രം എട്ടിലധികം.
തുടർന്ന് ജോർജിയ ഇലക്ഷൻ വന്നു. അവിടെ നമ്മൾ രണ്ട് യുഎസ് സെനറ്റ് സീറ്റുകളും നേടേണ്ടതായിരുന്നു . ഡെമോക്രാറ്റുകൾ 2,000 ഡോളർ സ്റ്റിമുലസ് ചെക്കുകളുടെ ഓഫറുമായി വന്നപ്പോൾ മക്കോണെൽ അത് 600 ഡോളറിലേക്കു താഴ്ത്തിയതാണ് കാര്യങ്ങൾ കുഴപ്പിച്ചത്. അത് ഡെമോക്രാറ്റുകളുടെ പ്രധാന പരസ്യമായി മാറി, അവർക്കത് വലിയ വിജയം നേടിക്കൊടുത്തു.
അത് പോലെ ജനപ്രീതി കുറഞ്ഞ രാഷ്ട്രീയക്കാരിൽ ഒരാളായ മക്കോണൽ പരസ്യങ്ങളിൽ സ്വന്തം ചിത്രം ഉൾപ്പെടുത്തിയതും വിനയായി. ജോർജിയയിലെ പല റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റ്സിനു വോട്ട് ചെയ്തു, അല്ലെങ്കിൽ ചിലർ വോട്ട് ചെയ്യാൻ എത്തിയില്ല. അവരുടെ ഒന്നിനും കൊള്ളാത്ത ഗവർണർ ബ്രയൻ കെമ്പ്, സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർഗർ എന്നിവരോ റിപ്പബ്ലിക്കൻ പാർട്ടിയോ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ആവശ്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാത്തതു തന്നെയായിരുന്നു കാരണം.
ജോർജിയയിലും മറ്റ് ചില സ്വിംഗ് സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പ് ഒരു സമ്പൂർണ്ണ പരാജയമായിരുന്നു. ആവശ്യമായതൊന്നും മക്കോണൽ ചെയ്തില്ല, ന്യായവും നീതിപൂർവകവുമായ ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ഭാവിയിൽ ഒരിക്കലും ചെയ്യാനും പോകുന്നില്ല.
എന്റെ ഒരേയൊരു ഖേദം, 2020 ലെ തിരഞ്ഞെടുപ്പിൽ എന്റെ ശക്തമായ പിന്തുണയ്ക്കും അംഗീകാരത്തിനും വേണ്ടി മക്കോണൽ യാചിച്ചത് ഓർക്കുമ്പോഴാണ്. ഞാൻ അന്നത് അദ്ദേഹത്തിന് നൽകി. ഒരു പോയിന്റ് പിന്നിൽ നിന്ന് 20 പോയിന്റിന്റെ ഉയർച്ചയിലേക്ക് അദ്ദേഹം മുന്നേറി. എല്ലാം എത്ര വേഗത്തിൽ മറക്കുന്നു. എന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ മക്കോണൽ പരാജയപ്പെടുമായിരുന്നു, ദയനീയമായ പരാജയം. സെനറ്റിന്റെ റിപ്പബ്ലിക്കൻ പക്ഷത്തെ മക്കോണൽ നശിപ്പിക്കുകയാണ്, അയാളുടെ ചെയ്തികൾ രാജ്യത്തിനു ദോഷമാകും , ' ട്രംപ് കുറ്റപ്പെടുത്തി.
റിപ്പബ്ലിക്കൻ സെനറ്റർമാർ മക്കോണലിനൊപ്പം നിന്നാൽ വിജയിക്കില്ല എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
'മഹാമാരിക്ക് മുമ്പ്, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും തൊഴിൽ സാധ്യതകളും നമ്മൾ കൈവരിച്ചു. അതുപോലെ തന്നെ, കോവിഡിനുശേഷം നമ്മുടെ സാമ്പത്തിക വീണ്ടെടുക്കൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. നികുതികളും നിയന്ത്രണങ്ങളും വെട്ടിക്കുറച്ചു, സൈന്യത്തെ പുനർനിർമ്മിച്ചു, അനധികൃതമായി നമ്മുടെ രാജ്യത്തേക്ക് ആളുകൾ വരുന്നത് നിർത്തി, കൂടാതെ മറ്റു പലതും. ഇപ്പോൾ, നിയമവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. നികുതി വർദ്ധിക്കും.' ട്രംപ് പറഞ്ഞു.
രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ മൂന്നാം നിര നേതാക്കളെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന താക്കീതോടെയാണ് ട്രംപ് പറഞ്ഞുനിർത്തിയത്.
ഏഴ് റിപ്പബ്ലിക്കൻമാരും സെനറ്റിന്റെ 48 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരും ചേർന്ന് ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയെങ്കിലും ശിക്ഷാ നടപടിയിലേക്ക് നീങ്ങാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 67 വോട്ടുകൾ നേടാൻ കഴിഞ്ഞില്ല. അങ്ങനെ, തന്റെ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണയിൽ നിന്നും ട്രംപ് രക്ഷപ്പെട്ടു. രണ്ട് തവണ ഈ പ്രക്രിയയെ നേരിട്ട ഒരേയൊരു പ്രസിഡന്റാണ് ട്രംപ്.
സെനറ്റ് കുറ്റവിമുക്തനാക്കിയതിനാൽ, ട്രംപിന് 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്.
2026 വരെ മക്കോണലിന് വീണ്ടും തിരഞ്ഞെടുപ്പ് നേരിടേണ്ടിവരില്ല, എന്നാൽ, 2022 റിപ്പബ്ലിക്കൻ പ്രൈമറി ട്രംപ് അനുകൂലികളും മക്കോണെൽ അനുകൂല വിഭാഗവും തമ്മിലുള്ള യുദ്ധമായിരിക്കാം.