ഡാളസ് : ലോകമെമ്പാടും വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ - പ്രണായാർദ്രം- ഡാളസിൽ ഭരതകലാ തീയറ്റേഴ്സ് ഒരു ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ചു കൊണ്ടാണ് ക്യാമറകളിൽ പകർത്തിയത്. തുടർന്ന് സൂം സംവിധാനത്തിൽ KLS, LANA സംഘടനകളുടെ മുൻ പ്രസിഡന്റ് ജോസ് ഓച്ചാലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ KLS പ്രസിഡന്റ് സിജു വി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയത്രിയും സാംസ്ക്കാരിക പ്രവർത്തകയുമായ ബിന്ദു ടി ജി ആശംസ നേർന്നുകൊണ്ട് യൂട്യൂബിൽ റിലീസ് നടത്തി. ഓസ്ട്രേലിയയിൽ നിന്നും ഡോ. അരുൺ അസിസ് ഉൾപ്പെടെ വിവിധ രാജ്യത്തിൽ നിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുക്കുകയുണ്ടായി.
പ്രാചീന റോമിൽ ക്രൂരനായ ക്ളോഡിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം എന്ന വളരെ ദൈർഘ്യം കുറഞ്ഞ നാടകത്തിൽ പ്രതിപാദിക്കുന്നത്.
പ്രണയാർദ്രത്തിന്റെ തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ് ജയ് മോഹൻ, കലാ സംവിധാനം അനശ്വർ മാമ്പിള്ളി, ഛായാഗ്രഹണം ബോബി റെറ്റിന, നെബു കുര്യാക്കോസ്, പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ.