കാറ്റടിച്ചു കൊണ്ടുപോയ
എന്റെ പഴയ സങ്കടങ്ങൾ
ദൂരെയൊരു മണ്ണിൽ
വീണു മുളച്ചു കാണും
ഉറവിടമറിയാത്ത
അനാഥസങ്കടങ്ങളെ
ഏതെങ്കിലുമൊരുത്തി
ദത്തെടുത്തുകാണും
ചിലപ്പോൾ മുടി മെടഞ്ഞിടാൻ
മടി കാണിക്കുന്ന
തവിട്ടു നിറമുള്ളവളാകാം
അല്ലെങ്കിൽ
കരയും പോലത്തെ
മുഖമെങ്കിലും
ഇടം പല്ലിന്റെ കുസൃതിച്ചിരിയുള്ളവളാകാം
താടിയെല്ലിന്റെയും
കഴുത്തിന്റെയുമതിരിൽ
കാക്കപ്പുള്ളിയുള്ളവളുമാകാം
ഞാൻ മറന്ന എന്റെ സങ്കടങ്ങളെ
മടിയിൽ കിടത്തി ഉറക്കുന്നവളേ
നീയാരായാലും
എന്നേക്കാളേറെ
ആർദ്രതയുള്ളവളാണ്
എന്റെ വരണ്ട കണ്ണുകളേക്കാൾ
നിന്റെ കണ്ണുകൾ
മനോഹരങ്ങളും .
നിർത്താതെ പെയ്യുന്ന
മഴ മേഘങ്ങളെ
എല്ലാ രാത്രിയിലും
നീ സ്വപ്നം കാണുമാറാകട്ടെ