വാഷിംഗ്ടണ്‍: അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ സുപ്രധാന നടപടിയുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ഭരണ സമിതിയിൽ നിന്ന് ആർ.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കാൻ ബൈഡന്‍ നിർദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു .
20ഓളം ഇന്ത്യൻ വംശജർക്ക് തന്റെ ഭരണസമിതിയിൽ സുപ്രധാന പദവികൾ നൽകിയ ബൈഡന്റെ നടപടി ഏറെ വാർത്താപ്രാധാന്യം നേടിയതിനിടയിലാണ് ഈ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത് .
മുന്‍പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ പ്രധാന പദവി വഹിച്ചിരുന്ന സൊനാല്‍ ഷാ, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അമിത് ജാനി എന്നിവരെയാണ് ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ഒഴിവാക്കിയത്.
ഇരുവര്‍ക്കും ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധങ്ങളുണ്ടെന്ന് 12ഓളം ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ബൈഡന്‍ ഭരണകൂടത്തിന് സൂചന നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവരെ ഒഴിവാക്കുന്നതെന്ന് ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസില്‍ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയ, സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സമീറ ഫാസിലിയ എന്നിവര്‍ ഇപ്പോഴും ബൈഡന്റെ സംഘത്തിലുണ്ട്.
ഡെമോക്രാറ്റുകളായ പല നേതാക്കള്‍ക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ സുപ്രധാന പദവികളില്‍ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് മതനിരപേക്ഷ സംഘടനകൾ സംയുക്തമായി ബൈഡന് കത്ത് നല്‍കിയിരുന്നു.
ബൈഡന്റെ യൂണിറ്റി ടാസ്‌ക് ഫോഴ്‌സിലെ പ്രധാന അംഗമായിരുന്നു സൊനാല്‍ ഷാ. സൊനാലിന്റെ പിതാവ് യു.എസ്.എയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ പ്രസിഡന്‍റാണ്. ആർ.എസ്.എസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയയുടെ സ്ഥാപകനും സൊനാലിന്റെ പിതാവാണ്. ഈ സ്ഥാപനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കാൻ സൊനാൽ സജീവമായി രംഗത്തുണ്ടായിരുന്നു.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട് ഒഴിവാക്കപ്പെട്ട അമിത് ജാനിയ്ക്ക് . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ജാനിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.