വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വച്ച് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഒപ്പിടൽ നടക്കുമ്പോൾ തന്നെ, കോവിഡ് പ്രതിസന്ധിയെ നേരിടാൻ 198 പേജുകളിൽ തയ്യാറാക്കിയ വിശാലമായ പദ്ധതി അദ്ദേഹം പുറത്തു വിട്ടു. രോഗവ്യാപനം രൂക്ഷമായ ശേഷമേ കാര്യങ്ങൾ മെച്ചപ്പെടൂ എന്ന് ബൈഡൻ അമേരിക്കൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകി.
10 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് പുതിയ പ്രസിഡന്റ് ഒപ്പിട്ടത്. അന്തർസംസ്ഥാന യാത്രകളിൽ മാസ്ക് നിർബന്ധമാക്കുന്നത് ഇതിൽ ഒന്നാണ്. കോറോണ വൈറസിന്റെ വാക്സിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും തീരുമാനമായി. പ്രതിരോധ ഉത്പാദന നിയമം ഏർപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഡോസുകളുടെ ലഭ്യത കൂട്ടാനും ഉത്തരവിട്ടു. ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന് സ്കൂളുകൾ എങ്ങനെ സുരക്ഷിതമായി വീണ്ടും തുറക്കാമെന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും നൽകി.
തന്റെ ഭരണകൂടം എല്ലാ വിധേനയും അമേരിക്കയിലെ ജനങ്ങളുടെ കൈകളിൽ പ്രതിരോധ കുത്തിവയ്പ്പ് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുമെന്ന് ബൈഡൻ പ്രതിജ്ഞ എടുത്തു.
' നമ്മുടെ രാജ്യം ഇപ്പോൾ അടിയന്തരാവസ്ഥയിലാണ്. മുഴുവൻ അമേരിക്കക്കാരെയും വാക്സിനേറ്റ് ചെയ്യുന്നതിന് മാസങ്ങൾ വേണ്ടി വരുമെന്നതാണ് ക്രൂരമായ സത്യം. ഒറ്റ രാത്രികൊണ്ട് അത്ഭുതങ്ങൾ സാധ്യമല്ല. കാര്യങ്ങൾ പഴയപടിയാകാൻ മാസങ്ങളെടുക്കും. നല്ല ഉദ്ദേശത്തോടെയാണ് നമ്മൾ മുന്നോട്ട് നീങ്ങുന്നതെങ്കിലും തിരിച്ചടികൾ ഉണ്ടാകും. പ്രവൃത്തിക്കായി കാത്തിരിക്കുന്ന രാഷ്ട്രത്തോട് ഒരു കാര്യം വ്യക്തമാക്കാം: സഹായം ഉടൻ എത്തിച്ചേരും.' ബൈഡൻ വിശദീകരിച്ചു.
പുതിയ ചില മാർഗരേഖകൾ കൂടി അദ്ദേഹം പ്രഖ്യാപിച്ചു. മറ്റുരാജ്യങ്ങളിൽ നിന്ന് യു എസിൽ എത്തുന്നവർക്ക് യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നത് കർശനമാക്കി. അമേരിക്കയിൽ എത്തിക്കഴിഞ്ഞുള്ള രണ്ടാഴ്ചക്കാലത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയുകയും വേണം.
**************************************************************************************************************************************************
വാഗ്ദാനം ചെയ്തിരുന്നതുപോലെ കോവിഡ് വാക്സിൻ ഫാർമസികൾക്ക് ലഭിക്കില്ല : സി ഡി സി ഡയറക്ടർ
ഫെബ്രുവരി അവസാനത്തോടെ കോറോണവാക്സിൻ ഫാർമസികളിൽ ലഭ്യമാകുമെന്ന് മുൻപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സാധ്യമാകില്ലെന്ന് പുതിയ സി ഡി സി ഡയറക്ടർ വ്യാഴാഴ്‌ച വ്യക്തമാക്കി.
'നമ്മുടെ പദ്ധതിയുടെ ഭാഗമായി ഫാർമാസികളിൽ വാക്സിൻ എത്തിക്കുന്നെന്ന് സങ്കൽപ്പിക്കുക. ഈ പറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഫാര്മസികളിലും വാക്സിൻ എത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല .ഫെബ്രുവരി അവസാനം ഇത് സാധിക്കുമെന്ന് ഞാൻ വിചാരിക്കുന്നേയില്ല .' ഡോ. റൊഷേൽ വലേൻസ്കി ' ടുഡേ ഷോ' യിൽ അഭിപ്രായപ്പെട്ടു.
ഡിസംബർ മധ്യത്തിൽ ട്രംപ് ഭരണകൂടത്തിന്റെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി അലക്സ് അസർ സി എൻ ബി സിയോട് പറഞ്ഞത് ഫെബ്രുവരി അവസാനമോ മാർച്ച് അവസാനമോ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പര്യാപ്തമായത്ര ഡോസുകൾ ഉത്പാദിപ്പിക്കാനാകുമെന്നും ഗവർണർമാരുടെ തീരുമാനത്തിന് അനുസൃതമായി വിതരണം നടക്കുമെന്ന് വിശ്വസിക്കുന്നതായുമാണ്.
100 ദിവസംകൊണ്ട് 100 മില്യൺ അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യുമെന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രതിജ്ഞ വലേൻസ്കി ആവർത്തിച്ചു.
read also
കോവിഡ് മരണസംഖ്യ 4,08,000 കടന്നു; പ്രതിദിനം മരിക്കുന്നത് 3000-ൽ ഏറെ പേർ