ദുബായ്: യുഎഇയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ ആശാവഹമായ പുരോഗതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യുഎഇ അധികൃതരുമായി വിശദമായ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു വൈകാതെ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് 3 ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതെന്നും വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്ത നഴ്സുമാരുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയായി നഴ്സിങ് ബിരുദം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നു പലര്‍ക്കും ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
നഴ്‌സിങ് സംഘടനകളും മറ്റും നിവേദനം നല്‍കിയിട്ടും തീരുമാനം നീളുകയാണ്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വിദേശകാര്യസഹമന്ത്രി അഹമ്മദ് അല്‍ അല്‍ സായെഗ് എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ ടോള്‍ ഫ്രീ നമ്പരിനൊപ്പം ആപ്പും തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. വാക്‌സീന്‍ സ്വീകരിച്ച ശേഷം നാട്ടിലേക്ക് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡിനെ തുടര്‍ന്നു പ്രവാസ ലോകത്തു മരിച്ചവരുടെ ബന്ധുക്കള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും സഹായമെത്തിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പെടുത്തി കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യം ആലോചിക്കും. തൊഴില്‍ നഷ്ടപ്പെട്ട എത്ര പേരാണ് നാട്ടിലേക്ക് മടങ്ങിയതെന്ന കാര്യത്തില്‍ കൃത്യമായ വിവരമില്ല.
അതേസമയം, വന്ദേഭാരത് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത് യുഎഇയില്‍ നിന്നു മടങ്ങിയവരില്‍ 1.5 ലക്ഷം പേര്‍ തിരിച്ചു പോയിട്ടില്ല. ഇത്രയും പേര്‍ ജോലി നഷ്ടപ്പെട്ടവരാണെന്ന് അര്‍ഥമില്ല. ചിലര്‍ നീണ്ട അവധിയിലാകാം. നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങിയവരുമുണ്ട്. മടങ്ങുന്നവരുടെ വൈധഗ്ധ്യത്തിനനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്. ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.