ദക്ഷിണേന്ത്യ മാത്രമല്ല ഇന്ത്യ ഒട്ടാകെ തങ്ങളുടെ പുത്രിയാണ് കമല എന്ന് അഭിമാനത്തോടെ പറയുമ്പോൾ കമല ഹാരിസിന്റെ ഇലെക്ഷൻ മുതൽ പ്രാർത്ഥനയോടെ നാളുകൾ നീക്കിയ ഒരു ഗ്രാമമുണ്ട് തുളസീന്ദ്രപുരം എന്ന തമിഴ് കർഷക ഗ്രാമം. അവിടെയുള്ള ജനതക്ക് കമല മണ്ണിന്റെ മകളാണ്. കമലയുടെ സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി ആ ഗ്രാമവാസികൾ ഒന്നടങ്കം ആഘോഷ ലഹരിയിലാണ്.കമലയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആവി പറക്കുന്ന ഇഡ്ഡലി അമ്പലങ്ങളിൽ അന്നദാനമായി കൊടുക്കുന്നു.
കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ തമിഴ് നാട് തുളസീന്ദ്രപുരം എന്ന തമിഴ് കർഷക ഗ്രാമത്തിൽ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
കമല ഹാരിസ് കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ചത്. അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകയും കാന്‍സര്‍ ഗവേഷകയും ആയിരുന്നു ശ്യാമള ഗോപാലന്‍. 2009ലാണ് അവർ മരിച്ചത്.
അച്ഛന്‍ ഡൊണാള്‍ഡ് ഹാരിസ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അധ്യാപകനാണ്. കമല ഹാരിസിന്റെ മുത്തച്ഛന്‍ പിവി ഗോപാലന്‍ സ്വാതന്ത്ര്യ സമര സേനാനിയും സിവില്‍ സര്‍വീസ് ഓഫീസറുമായിരുന്നു. സാംബിയയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
2003ല്‍ കമല ഹാരിസ് സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി ജില്ലാ അറ്റോര്‍ണിയായി. ഇക്കാലത്താണ് മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും തേടാനുളള അവസരമൊരുക്കുന്ന പദ്ധതിക്ക് കമല ഹാരിസ് തുടക്കം കുറിച്ചത്. .2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയും സേവനം അനുഷ്ടിച്ചു.
പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍ ആയിട്ടാണ് കമല ഹാരിസ് അറിയപ്പെട്ടത്. 2017ലാണ് കമല ഹാരിസ് കാലിഫോര്‍ണിയയുടെ യു.എസ് . സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍-അമേരിക്കന്‍ വംശജയും രണ്ടാമത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജയുമായി.
കാലിഫോര്‍ണിയയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ശമ്പള വര്‍ധനവിന് കമല ഹാരിസ് നിയമം കൊണ്ടുവന്നു.
ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ അവകാശമാക്കി. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടികളെടുത്തു. വംശീയത്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് കമല ഹാരിസ് സ്വീകരിച്ചിരുന്നത്.
ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ അടക്കം കമല ഹാരിസ് ശക്തമായി പ്രതികരിച്ചിരുന്നു
വളരെ പ്രതീക്ഷകളോട് കാത്തിരിക്കുന്ന അമെരിക്കൻ ജനതക്ക് നല്ലൊരു ഭരണം കാഴ്ച വെയ്ക്കുവാൻ ബൈഡൻ - കമല ഹരിസ് പ്രസിഡന്റുമാർക്കു ഈശ്വരൻ അവസരം നൽകട്ടെ എന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ആശംസിച്ചു